തൃശിലേരി മുത്തുമാരിയിൽ വീണ്ടും കാട്ടാന ശല്യം
1569122
Saturday, June 21, 2025 5:37 AM IST
മാനന്തവാടി: ഒരിടവേളക്കുശേഷം മുത്തുമാരിയിൽ വീണ്ടും കാട്ടാന ശല്യം രൂക്ഷമാകുന്നു. അഞ്ച് ആനകളാണ് മുത്തുമാരിയിൽ വിവിധയിടങ്ങളിലെത്തി കൃഷി നശിപ്പിക്കുന്നത്.നേരമിരുട്ടുന്നതോടെ തോട്ടത്തിലെത്തുന്ന കാട്ടാനകൾ രാവിലെയാണ് കാടുകയറുന്നത്. കനത്ത മഴ പെയ്യുന്നതിനാൽ ആന എത്തുന്നത് അറിയാൻ പറ്റാത്ത സ്ഥിതിയാണ്.
ഏതുനേരവും കാട്ടാനകളുടെ മുന്നിലകപ്പെടുമെന്ന ഭീതിയോടെയാണ് നാട്ടുകാർ സഞ്ചരിക്കുന്നത്. പത്ര, പാൽ വിതരണക്കാർക്കും അതിരാവിലെ മറ്റു ജോലികൾക്കു പോകുന്നവർക്കും വിദ്യാർഥികൾക്കും കാട്ടാനശല്യം വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി മുത്തുമാരിയിലിറങ്ങിയ കാട്ടാനകൾ കാപ്പി, വാഴ, മഞ്ഞൾ, ഇഞ്ചി,തെങ്ങ്, കുരുമുളക് വള്ളി പടർത്തിയ മാവ്, പ്ലാവ് എന്നിവ വ്യാപകമായി നശിപ്പിച്ചു.
മുത്തുമാരയിൽ പ്രവൃത്തി നിലച്ച തൂക്കുവേലി പ്രതിരോധം വേഗത്തിലാക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി രംഗത്തുവരുമെന്നും പ്രദേശവാസികൾ പറഞ്ഞു.