മരക്കടവ്, പഞ്ഞിമുക്ക് പ്രദേശങ്ങളിൽ കാട്ടാനയിറങ്ങി; വ്യാപക കൃഷിനാശം
1569123
Saturday, June 21, 2025 5:37 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ്, പഞ്ഞിമുക്ക് പ്രദേശങ്ങളിൽ കാട്ടാനയിറങ്ങി വ്യാപാക കൃഷിനാശം . കഴിഞ്ഞ ദിവസം മങ്ങാട്ടുകുന്നേല്‍ ബേബിയുടെ കൃഷിയിടത്തിലെ കാര്‍ഷിക വിളകളാണ് കാട്ടാന നശിപ്പിച്ചത്. തോട്ടത്തിലെ തെങ്ങ്, കമുക്, വാഴ, കാപ്പി, കുരുമുളക് തുടങ്ങിയ വിളകളെല്ലാം നിലംപരിശാക്കി.
കൃഷിയിടം നനയ്ക്കുന്നതിനായി സ്ഥാപിച്ച പൈപ്പ് ലൈനുകളും ആന നശിപ്പിച്ചുണ്ട്. കര്‍ണാടക വനമേഖലയില്‍ നിന്നാണ് കാട്ടാനകള്‍ കബനിപുഴ കടന്ന് ഈ മേഖലയിലേക്കെത്തുന്നത്. ചക്കയുടേയും മാങ്ങയുടേയും കാലമെത്തിയതോടെയാണ് ഈ ഭാഗത്ത് ആനശല്യം രൂക്ഷമായത്. ബേബിയുടെ കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന വേലിയും ആനകള്‍ തകര്‍ത്തു.
കഴിഞ്ഞ വര്‍ഷവും ഇതേസമയത്ത് കാട്ടാന കൃഷിയിടത്തിലിറങ്ങി നാശംവരുത്തിയിരുന്നതായി ബേബി പറഞ്ഞു. അന്നും തോട്ടത്തിലെ സകലവിളകളും ആന നശിപ്പിച്ചിരുന്നു. കാട്ടാനശല്യം മൂലം കൃഷി ചെയ്ത് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നാണ് പ്രദേശത്തെ കര്‍ഷകര്‍ പറയുന്നത്.
അതിര്‍ത്തി മേഖലയിലെ വൈദ്യുതി വേലിയടക്കമുള്ള പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കി, കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം തടയാന്‍ വനംവകുപ്പ് അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.