ഗ്രോബാഗിൽ ഇഞ്ചിക്കൃഷിയുമായി ബോബി
1568847
Friday, June 20, 2025 5:31 AM IST
പുൽപ്പള്ളി: ഇഞ്ചിക്കൃഷിയില്‍ പുത്തന്‍ പരീക്ഷണവുമായി യുവകര്ഷകന്. പെരിക്കല്ലൂരിലെ തടത്തില്‍ ബോബി സ്റ്റീഫനാണ് വേറിട്ട രീതിയില്‍ ഗ്രോബാഗില്‍ ഇഞ്ചിക്കൃഷി ചെയ്ത് വിജയം കൊയ്യുന്നത്. പെരിക്കല്ലൂരിലെ ഒരേക്കര്‍ സ്ഥലത്തായി 20,000 ഗ്രോബാഗിലാണ് ബോബിയുടെ ഇഞ്ചിക്കൃഷി. പരമ്പരാഗത കൃഷിയെ അപേക്ഷിച്ച് ഗ്രോബാഗിലെ കൃഷിയിലൂടെ കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ഉത്പാദനം ലഭിക്കുമെന്നാണ് ബോബിയുടെ അനുഭവസാക്ഷ്യം. വര്‍ഷങ്ങളായി കര്‍ണാടകയില്‍ ഇഞ്ചിക്കൃഷി ചെയ്തുവരുന്നയാളാണ് ബോബി.
ഏപ്രിലിലാണ് റിഗോഡി ഇനത്തിലുള്ള ഇഞ്ചി നട്ടത്. രണ്ട് മാസം പിന്നിട്ടപ്പോള്‍ ഗ്രോബാഗിലെ ഇഞ്ചി കരുത്തോടെ വളരുന്നതുകാണാം. ഉത്പാദന ചെലവും ജോലിഭാരവും ഗ്രോബാഗിലെ കൃഷിക്ക് കുറവാണെന്നാണ് ബോബി പറയുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം 50 ഗ്രോബാഗില്‍ കൃഷിയിറക്കി വിജയിച്ച ശേഷമാണ് ഇത്തവണ കൃഷി ഒരേക്കറിലേക്ക് വ്യാപിപ്പിച്ചത്. മണ്ണും ജൈവവളവും ചേര്‍ത്ത് ഗ്രോബാഗില്‍ നിറച്ചാണ് ഇഞ്ചിവിത്ത് പാകുന്നത്. തുള്ളിനന സംവിധാനമൊരുക്കിയാണ് വെള്ളവും വളവും നല്‍കുന്നത്. ഇതിനാല്‍ വെള്ളവും വളവും പാഴായി പുറത്തുപോകില്ല. ചെടി കരുത്തോടെ വളരുകയും ചെയ്യും.
പരമ്പരാഗത കൃഷിയെ അപേക്ഷിച്ച് കൂലിച്ചെലവും സമയവും ലാഭിക്കാന്‍ കഴിയും. മണ്ണൊരുക്കല്‍, കളപറിക്കല്‍, മണ്ണുകൂട്ടല്‍ തുടങ്ങിയ പണികളൊന്നും ഗ്രോബാഗിലെ കൃഷിക്കാവശ്യമില്ല. വിളയുടെ പരിപാലനും എളുപ്പമാണ്.
രോഗ വ്യാപന പ്രശ്നവും ഗ്രോബാഗ് കൃഷിയിലില്ല. ഏതെങ്കിലും ഗ്രോബാഗിലെ ചെടിക്ക് രോഗം ബാധിച്ചാല്‍ അത് പെട്ടന്നുതന്നെ എടുത്തുമാറ്റുന്നതോടെ മറ്റുചെടികളിലേക്ക് രോഗംപടരുന്നത് തടയാന്‍ കഴിയും. പരമ്പരാഗത കൃഷിയേക്കാള്‍ ഇരട്ടി വിളവ് ലഭിക്കുമെന്നും ഒരു ഗ്രോബാഗില്‍ നിന്നും മൂന്ന് കിലോവരെ ഇഞ്ചി ലഭിക്കുമെന്നും ബോബി പറയുന്നു.