വനാതിർത്തികളിൽ സോളാർ വേലികൾ സ്ഥാപിക്കണമെന്ന്
1568312
Wednesday, June 18, 2025 5:13 AM IST
ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ-പന്തല്ലൂർ താലൂക്കുകളിലെ വനാതിർത്തികളിൽ സോളാർ വേലികൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വനാതിർത്തികളിൽ സോളാർ വേലികളും കിടങ്ങുകളും നിർമിക്കാത്തത് കൊണ്ടാണ് കാട്ടാനകൾ ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നത്.
ഇരു താലൂക്കുകളിലെയും ഗൂഡല്ലൂർ, ബിദർക്കാട്, ദേവാല, ഓവാലി, ചേരന്പാടി റെയ്ഞ്ചുകളിൽ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്. ആനത്താരകളിൽ സ്വകാര്യ തോട്ടങ്ങളിൽ സോളാർ വേലികൾ സ്ഥാപിച്ചതും വനത്തിൽ ആവശ്യത്തിന് ഭക്ഷ്യ വസ്തുക്കൾ ഇല്ലാത്തതും കാരണമാണ് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്.
പ്രതിവർഷം വനംവകുപ്പ് വനം-വന്യജീവി സംരക്ഷണത്തിന് ചെലവഴിക്കുന്ന കോടിക്കണക്കിന് രൂപ ഫലപ്രദമായി ഉപയോഗിച്ച് വനാതിർത്തികൾ പൂർണമായി സുരക്ഷിതമാക്കിയാൽ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ സാധിക്കും. കാട്ടാനപ്പേടി കാരണം ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. ഇപ്പോൾ നഗരങ്ങളിലും പ്രധാന പാതകളിൽ പോലും ആനകളുടെ സ്ഥിര സാന്നിധ്യമുണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മതിയായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയർന്നിട്ടുണ്ട്. ബിദർക്കാട് ഫോറസ്റ്റ് റേഞ്ച് പരിധിയിലെ ആനത്താരകളിൽ സ്ഥാപിച്ച സോളാർ വേലികൾ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഇതിനകം ശക്തമായിട്ടുണ്ട്.