ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിന് നൂതന പദ്ധതികൾ ആവിഷ്കരിക്കും: മന്ത്രി ഒ.ആർ. കേളു
1568309
Wednesday, June 18, 2025 5:13 AM IST
സുൽത്താൻ ബത്തേരി: ജില്ലയിലെ ഗോത്ര ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നൂതന പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ. ആർ. കേളു. സപ്ത റിസോർട്ടിൽ ജില്ലാ വികസന കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗോത്ര വിഭാഗങ്ങളുടെ സർവതോമുഖമായ വികസനമാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന ധർത്തി ആഭ ജൻ ജാതീയഗ്രാം ഉത്കർഷ് അഭിയാൻ, പ്രധാൻമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ എന്നിവ ലക്ഷ്യമിടുന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ രംഗങ്ങളിൽ കൂട്ടായ ഇടപെടൽ നടത്തി പിന്നാക്ക വിഭാഗക്കാരെ മുഖ്യധാരയിലെത്തിക്കുന്നതിൽ സർക്കാരിന്റെ ആത്മാർഥ ഇടപെടൽ ഉണ്ടാകും. ഗോത്ര മേഖലയിൽ നടപ്പാക്കേണ്ട പദ്ധതികളും തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പദ്ധതികളും കോണ്‍ക്ലേവ് ചർച്ച ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. ജില്ലയിലെ അരിവാൾ രോഗികൾക്ക് കൃത്യമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. കാർഷികരംഗത്ത് നൈപുണി വികസനം ഉറപ്പാക്കുന്ന പദ്ധതികൾ ആവിഷ്കരിക്കണമെന്നു നിർദേശിച്ചു.
ഗോത്രസങ്കേതങ്ങളിൽ റോഡ്, കുടിവെള്ളം, വൈദ്യുതി, ഇന്റർനെറ്റ് കണക്ടിവിറ്റി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ മികച്ച സേവനങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നു കോണ്‍ക്ലേവിൽ സംസാരിച്ച ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ പറഞ്ഞു.
മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ജസ്റ്റിൻ ബേബി, സബ്കളക്ടർ മിസാൽ സാഗർ ഭരത്, എഡിഎം കെ. ദേവകി, ജില്ലാ പ്ലാനിംഗ് ഓഫീസർ എം. പ്രസാദൻ, പട്ടികവർഗ വികസന ഓഫീസർ ജി. പ്രമോദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.