ഈട്ടിമുറി; പിഴ ഈടാക്കാൻ കളക്ടർക്ക് നിർദേശം നൽകുന്നതിന് ചീഫ് സെക്രട്ടറിക്ക് കത്ത്
1568601
Thursday, June 19, 2025 5:46 AM IST
കൽപ്പറ്റ: വയനാട്ടിലെ തൃക്കൈപ്പറ്റ വില്ലേജിൽപ്പെട്ട നത്തംകുനിയിൽ റവന്യു പട്ടയഭൂമിയിൽനിന്നു അനധികൃതമായി ഈട്ടി മുറിച്ചതിന് ചുമത്തിയ പിഴ ഈടാക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകുന്നതിന് ജില്ലാ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന അഡ്വ.ജോസഫ് മാത്യു ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
നത്തംകുനിയിൽ ബ്ലോക്ക് നന്പർ 29ൽ 591/1 സർവേ നന്പറിൽപ്പെട്ട 0.1821 ഹെക്ടർ ഭൂമിയിൽനിന്നു നൂറ്റാണ്ടുകൾ പഴക്കമുള്ള ഈട്ടി 2020 ഡിസംബറിലാണ് മുറിച്ചത്. സ്വകാര്യ കാപ്പിത്തോട്ടത്തിൽ ഉണ്ടായിരുന്നതാണ് മരം. സർക്കാരിന് ഉടമാവകാശമുള്ള ഈട്ടി മുറിച്ചതിന് കേരള ലാൻഡ് കണ്സർവൻസി(കഐൽസി)നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ സ്ഥലം ഉടമയ്ക്ക്
37,27,416 രൂപയാണ് പിഴ ചുമത്തിയത്.
വൈത്തിരി തഹസിൽദാർ നോട്ടീസ് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും സ്ഥലം ഉടമ പിഴ ഒടുക്കിയില്ല. തഹസിൽദാരുടെ ഉത്തരവിനെതിരേ അപ്പീൽ നൽകിയതുമില്ല. അനധികൃത ഈട്ടിമുറിയുമായി ബന്ധപ്പെട്ട ഫയൽ വില്ലേജ് ഓഫീസിൽ ചലനമറ്റ് കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് കത്ത് അയച്ചതെന്ന് അഡ്വ.ജോസഫ് മാത്യു പറഞ്ഞു.
നിലവിലെ ചീഫ് സെക്രട്ടറി റവന്യു സെക്രട്ടറിയായിരുന്നപ്പോഴാണ് നത്തംകുനിയിൽ അനധികൃത ഈട്ടിമുറി നടന്നത്. ചന്ദനം ഒഴികെ മരങ്ങൾ മുറിക്കുന്നതിന് പട്ടയം ഉടമകളെ അനുവദിച്ച് റവന്യു വകുപ്പ് 2020 മാർച്ച് 11ന് പരിപത്രം പുറപ്പെടുവിച്ചിരുന്നു. ഡബ്ല്യുപി(സി)13678/2020 നന്പർ ഹർജിയിൽ പരിപത്രം 2020 ജൂലൈ എട്ടിന് ഹൈക്കോടതി സ്റ്റേ ചെയ്തു.
ഇതേത്തുടന്ന് പരിപത്രത്തിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് 2020 ഓഗസ്റ്റ് 10ന് ലാൻഡ് റവന്യു കമ്മീഷണർ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. പട്ടയ പരിശോധന നടത്തിയും നിയമലംഘനമില്ലെന്നു ഉറപ്പുവരുത്തിയും മരങ്ങൾ മുറിക്കണമെന്ന് 2020 ഓഗസ്റ്റ് 21ലെ ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി.
ഇതിനു പന്നാലെ, 2020 ഒക്ടോബർ 24നാണ് റവന്യു പട്ടയ ഭൂമിയിലെ വൃക്ഷവില അടച്ചതും സ്വയം കിളിർത്തതും നട്ടുവളർത്തിയതുമായ മരങ്ങളിൽ ചന്ദനം ഒഴികെയുള്ളവ മുറിച്ചെടുക്കുന്നതിനു കൈവശക്കാരെ അനുവദിച്ച് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവായത്.
നത്തംകുനിയിലെ ഈട്ടി മുറിക്കുന്നതിന് 2020 മാർച്ച് 11ലെ പരിപത്രത്തിന്റെ പകർപ്പ് സഹിതമാണ് സ്ഥലം ഉടമയായ വനിത 2020 ജൂലൈ ഒന്പതിന് തൃക്കൈപ്പറ്റ വില്ലേജ് ഓഫീസർക്ക് അപേക്ഷ നൽകിയത്. പട്ടയഭൂമിയിൽനിന്നു രാജകീയവൃക്ഷം മുറിക്കാൻ അനുമതിയില്ലെന്ന കാരണം പറഞ്ഞ് വില്ലേജ് ഓഫീസർ അപേക്ഷ നിരസിച്ചു.
ഇതേത്തുർടർന്ന് മരംമുറിക്ക് അനുമതി തേടി സ്ഥലം ഉടമയുടെ ഭർത്താവ് റവന്യു സെക്രട്ടറിക്ക് 2020 ഒക്ടോബർ ഏഴിന് അപേക്ഷ നൽകി. ഈ അപേക്ഷ തുടർനടപടിക്ക് 2020 ഡിസംബർ ഒന്പതിന് റവന്യു സെക്രട്ടറി ജില്ലാ കളക്ടർക്ക് അയച്ചു.
മരം മുറിക്കുന്നതിന് അനുമതിക്ക് സ്ഥലം ഉടമയുടെ ഭർത്താവ് റവന്യു സെക്രട്ടറിയുടെ 2020 ഒക്ടോബർ 24ലെ ഉത്തരവും 2020 ഡിസംബർ ഒന്പതിലെ കത്തും സഹിതമാണ് ജില്ലാ കളക്ടറെ സമീപിച്ചത്. റവന്യു പട്ടയ ഭൂമിയിലെ ഈട്ടി മുറി നിയമവിരുദ്ധമായിട്ടും കളക്ടർ എതിർപ്പ് അറിയിച്ചില്ല. ഇത് മൗനാനുവാദമായി കണക്കാക്കിയ സ്ഥലം ഉടമയുടെ ഭർത്താവ് തൊഴിലാളികളെ നിയോഗിച്ച് മരത്തിന്റെ കൊന്പുകൾ ഇറക്കാൻ തുടങ്ങി.
മരം റിസർവ് ചെയ്തതാണെന്ന് അറിയാവുന്ന പ്രദേശവാസി സൂരജ് ജേക്കബ്, ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കളക്ടറുടെ അനുമതിയുണ്ടെന്നാണ് ഭൂവുടമയുമായി ബന്ധപ്പെട്ടവർ പറഞ്ഞത്. മരംമുറി സംബന്ധിച്ച് സൂരജ് ജേക്കബ് 2020 ഡിസംബർ 31ന് സൗത്ത് വയനാട് ഡിഎഫ്ഒയ്ക്കും തൃക്കൈപ്പറ്റ വില്ലേജ് ഓഫീസർക്കും പരാതി നൽകിയെങ്കിലും പ്രത്യേക ഫലം ഉണ്ടായില്ല.
അനധികൃതമായി ഈട്ടി മുറിച്ചതിന് 2021ജനുവരി 11നാണ് കെഎൽസി നിയമപ്രകാരം ഭൂവുടയ്മക്കെതിരേ കേസെടുത്തത്. ജനുവരി 17നു തടികൾ റവന്യു അധികാരികൾ കസ്റ്റഡിയിലെടുത്തു. മരത്തിന് 12,42,472 രൂപയാണ് വനം വകുപ്പ് വില കണക്കാക്കിയത്.കെഎൽസി നിയമപ്രകാരം ഇതിന്റെ മൂന്നിരട്ടിയാണ് പിഴ നിശ്ചയിച്ചത്.
നത്തംകുനിയിലെ അനധികൃത ഈട്ടിമുറി വിവാദമായതിനെത്തുടർന്നാണ് സംസ്ഥാന വ്യാപകമായി ചർച്ചയായ മുട്ടിൽ സൗത്ത് വില്ലേജിലെ അനധികൃത ഈട്ടിമുറി പുറത്തുവന്നതെന്നും അഡ്വ.ജോസഫ് മാത്യു പറഞ്ഞു.