ദേശീയപാത നിർമാണ കമ്പനിയുടെ പ്ലാന്റിൽ നിന്ന് കോൺക്രീറ്റ് മിശ്രിതം കൃഷിയിടങ്ങളിലേക്ക് ഒഴുക്കുന്നു
1562677
Tuesday, May 27, 2025 12:59 AM IST
അമ്പലത്തറ: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള ദുരിതങ്ങളാണ് പാത കടന്നുപോകുന്ന പ്രദേശങ്ങളിലെല്ലാം ഉണ്ടാകുന്നത്. എന്നാൽ ദേശീയപാതയിൽ നിന്നു കിലോമീറ്ററുകളോളം അകലെയുള്ള മീങ്ങോത്ത് ഗ്രാമത്തിലുള്ളവർക്ക് പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് സഹിക്കേണ്ടിവരുന്നത് മറ്റൊരു തരത്തിലുള്ള ദുരിതമാണ്.
മീങ്ങോത്തിന് സമീപം പന്നിക്കുന്നിലാണ് ദേശീയപാത നിർമാണ കരാറുകാരായ മേഘ എൻജിനിയറിംഗിന്റെ കോൺക്രീറ്റ് മിക്സിംഗ് പ്ലാന്റ് പ്രവർത്തിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആറേക്കറിലധികം സ്ഥലം പ്ലാന്റ് പ്രവര്ത്തിക്കുന്നതിനായി വാടകയ്ക്ക് നല്കുകയായിരുന്നു. ഇവിടെനിന്ന് കോൺക്രീറ്റ് മിശ്രിതം കലർന്ന മലിനജലം അടുത്തുള്ള കൃഷിയിടങ്ങളിലേക്കും ജലസ്രോതസ്സുകളിലേക്കും ഒഴുകിയെത്തുന്നതാണ് നാട്ടുകാർക്ക് ദുരിതമാകുന്നത്.
നിരവധി പേരുടെ കൃഷിയിടങ്ങൾക്കിടയിലൂടെ ഒഴുകുന്ന മലിനജലം മീങ്ങോത്ത് ചാൽ വഴി പുല്ലൂർ തോട്ടിലേക്കാണ് ചെന്നുചേരുന്നത്. ഈ വെള്ളത്തിൽ ഹാനികരമായ രാസമൂലകങ്ങളുൾപ്പെടെ അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. കൃഷിയിടങ്ങളിലൂടെ ഒഴുകിപ്പരക്കുന്ന കോൺക്രീറ്റ് മിശ്രിതം അവിടവിടെ ഉറച്ചുകട്ടിയാകുന്നത് മൂലമുണ്ടാകുന്ന പ്രശ്നം വേറെയും.
നേരത്തേ നാട്ടുകാരുടെ പരാതിയെ തുടർന്ന് പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷൻ ഇടപെട്ട് മലിനജലം ഉറവിടത്തിൽവച്ചുതന്നെ സംസ്കരിച്ചതിനു ശേഷം ഒഴുക്കിവിടുന്നതിന് കൃത്യമായ ഡ്രെയിനേജ് സംവിധാനം ഒരുക്കണമെന്ന് കമ്പനി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കമ്പനി അധികൃതർ ഇക്കാര്യം നടപ്പാക്കിയില്ല. സിമന്റും ജില്ലിയും കലർന്ന വെള്ളം റബർ തോട്ടങ്ങൾക്കു നടുവിലും വയലുകളിലുമെല്ലാം പരന്നൊഴുകി അവിടവിടെ ഉറച്ച് കട്ടിയാവുകയാണ്. കഴിഞ്ഞ മൂന്നുവർഷമായി ഈ ദുരിതം സഹിക്കുകയാണെന്നും ഇനിയും എത്രകാലം തുടരേണ്ടിവരുമെന്നാണ് ആശങ്കയെന്നും നാട്ടുകാർ പറയുന്നു.
സിമന്റ് പൊടി പറന്ന് കമുകുകളുടെയും തെങ്ങുകളുടെയും പൂക്കുലകളിൽ പറ്റിപ്പിടിച്ച് ഉണങ്ങിക്കിടക്കുകയാണ്. തേങ്യുടയും അടയ്ക്കയുടെയും ഉല്പാദനം ഗണ്യമായി കുറഞ്ഞു. മലിനജലം വയലുകളിൽ പരന്നൊഴുകിയത് നെൽകൃഷിയേയും സാരമായി ബാധിച്ചു.
ദേശീയപാതയുടെ പണി കഴിഞ്ഞ് കമ്പനി അധികൃതർ പൊടിയും തട്ടി പോയാലും മീങ്ങോത്ത് ഗ്രാമവാസികൾക്ക് ഈ മലിനീകരണം മൂലമുണ്ടായ ദുരിതം പിന്നെയും കാലങ്ങളോളം സഹിക്കേണ്ടിവരും.
കമ്പനിയുടെ ആവശ്യത്തിനായി അടുത്തടുത്ത് ഏഴു കുഴൽകിണറുകൾ കുഴിച്ചതിനാൽ വേനൽക്കാലത്ത് പ്രദേശത്ത് ജലക്ഷാമവും അനുഭവപ്പെടാൻ തുടങ്ങി. കോൺക്രീറ്റ് മിക്സിംഗ് പ്ലാന്റിലേക്കും തിരിച്ചുമുള്ള ഭാരവാഹനങ്ങൾ നിരന്തരമായി ഓടാൻ തുടങ്ങിയതോടെ ചാലിങ്കാൽ-അമ്പലത്തറ റോഡ് പാടേ തകർന്നു.
ഈ റോഡ് പിന്നീട് കമ്പനി തന്നെ ഏറ്റെടുത്ത് അറ്റകുറ്റപണികൾ നടത്തുകയായിരുന്നു.