ചെറുപനത്തടിയിൽ രണ്ട് വീടുകൾ അപകടാവസ്ഥയിൽ
1563460
Friday, May 30, 2025 1:34 AM IST
പനത്തടി: കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയുടെ വികസനത്തിനുവേണ്ടി അശാസ്ത്രീയമായ തരത്തിൽ മലയിടിച്ചതിനെ തുടർന്ന് ചെറുപനത്തടിയിൽ രണ്ട് വീടുകൾ അപകടാവസ്ഥയിൽ. ചെറുപനത്തടിയിലെ റഹീമിന്റെയും സഹോദരിയുടെയും വീടുകളാണ് അപകടാവസ്ഥയിലായത്. എൻഡോസൾഫാൻ ദുരിതബാധിതയുൾപ്പെടെയുള്ള കുടുംബം രാവും പകലും ഭീതിയോടെയാണ് വീടുകൾക്കുള്ളിൽ കഴിച്ചുകൂട്ടുന്നത്.
റോഡ് വികസനവുമായി ബന്ധപ്പെട്ട് ഈ വീടുകളുടെ വളരെ അടുത്തുവരെ മലയിടിച്ചിട്ടുണ്ട്. മഴ കനത്തതോടെ കുതിർന്നു നിൽക്കുന്ന ബാക്കിഭാഗം എപ്പോൾ വേണമെങ്കിലും വീടുകൾക്കൊപ്പം ഇടിഞ്ഞു നിലംപൊത്താമെന്ന നിലയിലാണ്. അനിയന്ത്രിതമായ മലയിടിക്കലിനെതിരെ നേരത്തേ വീട്ടുകാർ ജില്ലാ കളക്ടർക്കുൾപ്പെടെ പരാതി നല്കിയിരുന്നു. എന്നാൽ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഒരു പരിഹാരനടപടികളും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഇവർ പറയുന്നു.
ശക്തമായ മഴയിൽ വീടുകളുൾപ്പെടെ സംസ്ഥാന പാതയിലേക്ക് ഇടിഞ്ഞുവീണാൽ റോഡിലെ വാഹനങ്ങൾക്കും യാത്രക്കാർക്കുമടക്കം അത് അപകട ഭീഷണിയാകും. വീടുകൾക്ക് തൊട്ടുതാഴെയായി വൈദ്യുത ലൈനുകളും കടന്നുപോകുന്നുണ്ട്. കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതിനെ തുടർന്ന് കെആർഎഫ്ബി എക്സി. എൻജിനീയർ കെ.വി. വിനോദ് കുമാർ, അസി.എ ൻജിനീയർ രവീന്ദ്രൻ എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു.
മണ്ണിടിഞ്ഞു വീഴാതിരിക്കാനുള്ള അടിയന്തിര നടപടിയെന്ന നിലയിൽ ഈ ഭാഗത്ത് കരിങ്കല്ല് അടുക്കിവയ്ക്കാൻ കരാർ കമ്പനിക്ക് നിർദേശം നല്കി. മഴ മാറുന്ന മുറയ്ക്ക് ഇവിടെ സംരക്ഷണഭിത്തി നിർമിച്ചു നല്കാമെന്നും അവർ പറഞ്ഞു.
പക്ഷേ ഈ വാഗ്ദാനം എത്രകണ്ട് നിറവേറുമെന്ന കാര്യത്തിൽ വീട്ടുകാർക്ക് സംശയമുണ്ട്. പഞ്ചായത്ത് അംഗം കെ.കെ. വേണുഗോപാൽ, മലനാട് വികസന സമിതി ജനറൽ സെക്രട്ടറി ബി. അനിൽ കുമാർ, മോണിറ്ററിംഗ് കമ്മിറ്റി കൺവീനർ അരുൺ ബാലകൃഷ്ണൻ എന്നിവർ വീട്ടുടമയുടെ സഹോദരൻ ഷെരീഫിനൊപ്പം സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.