കല്ക്കണ്ടലഹരി ! നടപടിക്ക് നിര്‍ദേശം
1563378
Thursday, May 29, 2025 7:51 AM IST
കാസര്‍ഗോഡ്: കല്ക്കണ്ടപ്പൊടി എംഡിഎംഎയെന്ന് വരുത്തി കള്ളക്കേസ് എടുത്ത സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശം.
ഈ സംഭവത്തിലൂടെ നിരപരാധികളായ യുവാക്കള്‍ക്ക് അഞ്ചുമാസം ജയിലില്‍ കഴിയേണ്ടി വന്ന സംഭവത്തില്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന പരാതിയില്‍ ഉചിത നടപടി സ്വീകരിക്കാനാണ് സംസ്ഥാന പോലീസ് മേധാവിയോട് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിംഗ് ന പരാതി നല്‍കിയത്.
കണ്ണൂര്‍ വാരത്തെ നന്ദനം വീട്ടില്‍ മണികണ്ഠൻ, കാസര്‍ഗോഡ് മാലക്കല്ല് ഞരളേറ്റ് വീട്ടില്‍ ബിജു മാത്യു എന്നിവര്‍ക്ക് എതിരെ നടക്കാവ് പോലീസാണ് വ്യാജ ലഹരി കേസ് രജിസ്റ്റര്‍ ചെയ്ത് ഇരുയുവാക്കളെയും ജയിലില്‍ അടച്ചത്. യുവാക്കളുടെ കൈയിൽ നിന്ന് പിടികൂടിയത് കല്ക്കണ്ടപ്പൊടിയാണെന്ന് അറിയിച്ചിട്ടും എംഡിഎംഎ കൈവശം വച്ചുവെന്ന പേരില്‍ കള്ളക്കോസ് എടുത്തു. 15 ദിവസത്തിനകം കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ പോലീസ് നടപടിയും സ്വീകരിച്ചില്ല.
150 ദിവസം കഴിഞ്ഞ് കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട് വന്നപ്പോഴാണ് എംഡിഎംഎ എന്ന് വരുത്തി അയച്ച പൊടികള്‍ കല്ക്കണ്ടപ്പൊടിയെന്ന വിവരം പുറത്തു വരുന്നത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്തത് കള്ളക്കോസ് എന്ന് വെളിവായിട്ടും സംഭവത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് അഡ്വ. കുളത്തൂര്‍ ജയ്സിംഗിന്റെ പരാതിയില്‍ പറയുന്നു. നിരപരാധികളെ കള്ളക്കോസില് കുടുക്കിയ സംഭവത്തില്‍ ഉത്തര മേഖല ഐജിയും സംസ്ഥാന പോലീസ് മേധാവി ഓഫീസിലെ ചില ഉന്നതരും മൗനം പാലിക്കുകയാണെന്നും പരാതിയില്‍ ആരോപിക്കുന്നു.
പ്രതികള്‍ കുറ്റം സമ്മതിച്ചിരുന്നതായി പോലീസ്
കോഴിക്കോട്: ഡാന്‍സാഫിന്റെ ഭാഗത്തുനിന്നോ പോലീസിന്റെ ഭാഗത്തുനിന്നോ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഡാന്‍സാഫ് സംഘം പിടികൂടിയ രണ്ടുപേരെയും 2024 നവംബര്‍ 26ന് പോലീസിന് കൈമാറുകയായിരുന്നു. മുന്‍പും ഇവര്‍ക്കെതിരേ പരാതിയുണ്ടായിരുന്നുവെന്നും പ്രതികള്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ കുറ്റം സമ്മതിച്ചിരുന്നതായും നടക്കാവ് പോലീസ് പറയുന്നു.പരിശോധനാഫലം മാറിവരാന്‍ കാരണമെന്താണെന്ന് അറിയില്ല. ഇക്കാര്യത്തില്‍ സാധാരണ നടപടിക്രമങ്ങളാണ് പാലിച്ചതെന്നും പോലീസ് പറഞ്ഞു.