വന്യജീവി പ്രശ്നം പരിഹരിക്കാൻ മലയോരജനത ഒരുമിച്ച് നിൽക്കണം: മാർ ജോസഫ് പാംപ്ലാനി
1563006
Wednesday, May 28, 2025 2:14 AM IST
വെള്ളരിക്കുണ്ട്: വന്യജീവി ആക്രമണത്തിൽ പൊറുതിമുട്ടുന്ന മലയോരജനത ഒരുമിച്ചു നിന്നാൽ ഈ പ്രതിസന്ധി പരിഹരിക്കാൻ പത്തുദിവസം മതിയെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ തുടങ്ങുന്ന അനിശ്ചിതകാല കർഷകസ്വരാജ് സത്യാഗ്രഹത്തിന് മുന്നോടിയായി നടത്തുന്ന 48 മണിക്കൂർ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വന്യജീവി ആക്രമണങ്ങൾ നാൾക്കുനാൾ വർധിക്കുന്നതിന്റെ പ്രധാന ഉത്തരവാദിത്വം വനം വകുപ്പിനു തന്നെയാണെന്ന് ആർച്ച്ബിഷപ് പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. നാരായണ ഗുരുകുലം ഗൃഹസ്ഥശിഷ്യൻ ഡോ. പി.കെ. സാബു മുഖ്യപ്രഭാഷണം നടത്തി. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം സത്യഗ്രഹികളെ ഹാരമണിയിച്ചു. ബേബി ചെമ്പരത്തി, പി.സി. രഘുനാഥൻ, ജിമ്മി ഇടപ്പാടി എന്നിവരാണ് 48 മണിക്കൂർ ഉപവാസമനുഷ്ഠിക്കുന്നത്. ഇവർക്കൊപ്പം ഏകതാ പരിഷത്ത് സംസ്ഥാന സെക്രട്ടറി രമേഷ് മേത്തല അനുഭാവ സത്യഗ്രഹവും നടത്തുന്നുണ്ട്.
ഉപവാസത്തിന് അഭിവാദ്യമർപ്പിച്ചു കൊണ്ട് കരിച്ചേരി പ്രഭാകരൻ നായർ, പി.ആർ. ശശിധരൻ, പി.ജി. ദേവ്, മധു പുങ്ങംചാൽ, തോമസ് ചെറിയാൻ, ജെറ്റോ ജോസഫ്, കെ.ആർ. വിനു എന്നിവർ പ്രസംഗിച്ചു.