അന്തർസംസ്ഥാന പാതയിടിഞ്ഞ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു
1563463
Friday, May 30, 2025 1:34 AM IST
പാണത്തൂർ: കല്ലപ്പള്ളി പാടികൊച്ചി ജംഗ്ഷനിൽ മണ്ണിടിഞ്ഞ് പാണത്തൂർ-സുള്ള്യ അന്തർസംസ്ഥാനപാതയിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. റോഡിന്റെ പാർശ്വഭിത്തി കെട്ടുന്നതിനായി മണ്ണെടുത്തതാണ് മണ്ണിടിയാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. പനത്തടി പഞ്ചായത്ത് റോഡ് മെയിന്റനൻസ് ഫണ്ട് പദ്ധതിയിൽപ്പെടുത്തി കല്ലപ്പള്ളി പാടികൊച്ചി ജംഗ്ഷനിൽ കലുങ്കിനോട് ചേർന്ന ഭാഗം കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്നതിനായി 7.5 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ഇതിന്റെ ഭാഗമായി റോഡിനോട് ചേർന്ന മണ്ണ് മാറ്റിയതാണ് ശക്തമായ മഴ തുടങ്ങിയതോടെ മണ്ണിടിഞ്ഞ് റോഡ് അപകടാവസ്ഥയിൽ ആവുകയും ഇതേതുടർന്ന് വാഹന ഗതാഗതം ഭാഗികമായി തടസപ്പെടുവാനും കാരണമായത്. പ്രവൃത്തി ആരംഭിച്ചപ്പോൾ തന്നെ പാണത്തൂരിൽ നിന്ന് സുള്ള്യയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് നിർത്തിയിരുന്നു. അതുകഴിഞ്ഞും സുള്ള്യയിൽ നിന്നും കർണാടകയിലെ കരിക്കയിലേക്ക് പോകുന്ന ഒരു സ്വകാര്യ ബസ് ഇതുവഴി ദിവസേന സർവീസ് നടത്തുന്നുണ്ട്.
എന്നാൽ ഇപ്പോൾ റോഡ് ഇടിഞ്ഞതിനാൽ ഈ ബസ് ആളുകളെ പാലത്തിന് ഇപ്പുറം ഇറക്കി അക്കരെ നിന്നു മറ്റൊരു ബസിലാണ് ആളുകൾ പോകുന്നത്.മാസങ്ങൾക്കു മുൻപേ പ്രവർത്തി തുടങ്ങുന്നതിനു വേണ്ടി കരാറുകാരൻ പഞ്ചായത്തിൽ എഗ്രിമെന്റ് വച്ചിരുന്നുവെങ്കിലും പഞ്ചായത്തുമായുള്ള ചില തർക്കത്തെ തുടർന്നാണ് പ്രവർത്തി ആരംഭിക്കാൻ താമസിച്ചത് എന്ന് പറയുന്നു. പിന്നീട് തർക്കങ്ങൾ പരിഹരിച്ച് മെയ് മാസത്തിലാണ് പ്രവൃത്തി ആരംഭിച്ചത്. എന്നാൽ പ്രവർത്തി തീരും മുമ്പ് തന്നെ ശക്തമായ മഴ ആരംഭിച്ചതാണ് റോഡ് ഇടിയാനും ഗതാഗത തടസ്സത്തിനും കാരണമായത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന അന്തർസംസ്ഥാന പാതയിലാണ് ഇത്തരത്തിൽ സംഭവിച്ചിരിക്കുന്നത്.
നിലവിൽ ബസ് ഗതാഗതം പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. കാർ, ജീപ്പ് തുടങ്ങിയ ചെറിയ വാഹനങ്ങൾ മാത്രമാണ് ഇതിലൂടെ കടന്നു പോകുന്നത്. ഇതോടെ നിരവധി ആളുകളാണ് ദുരിതത്തിലായത്. മഴ ഇനിയും നീണ്ടു നിന്നാൽ റോഡ് പൂർണമായും തകരുകയും ഗതാഗതം പൂർണമായും നിലക്കുകയും ചെയ്യും. മഴ തുടങ്ങും മുമ്പ് പ്രവർത്തി പൂർത്തിയാക്കാത്തത് പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ട് മാത്രം എന്നാണ് നാട്ടുകാർ പറയുന്നത്.