കോൺക്രീറ്റ് മാലിന്യപ്രശ്നം പരിഹരിക്കാൻ സംസ്കരണ പ്ലാന്റ് നിർമിക്കാമെന്ന് കരാർ കമ്പനി
1563013
Wednesday, May 28, 2025 2:14 AM IST
അമ്പലത്തറ: ദേശീയപാത നിർമാണ കരാറുകാരായ മേഘ എൻജിനിയറിംഗിന്റെ കോൺക്രീറ്റ് മിക്സിംഗ് പ്ലാന്റിൽ നിന്നുള്ള മലിനജലം സമീപപ്രദേശങ്ങളിൽ ഒഴുകിപ്പരക്കുന്നത് തടയാൻ സംസ്കരണ പ്ലാന്റ് നിർമിക്കാമെന്ന് കമ്പനി അധികൃതരുടെ ഉറപ്പ്. പുല്ലൂർ-പെരിയ പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റ് സി.കെ. അരവിന്ദനുമായി നടത്തിയ ചർച്ചയിലാണ് കമ്പനി പ്രതിനിധികൾ ഈ ഉറപ്പ് നല്കിയത്. ജൂൺ 15നകം സംസ്കരണ പ്ലാന്റിന്റെ നിർമാണം പൂർത്തീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. എന്നാൽ, കനത്ത മഴ നിർമാണത്തിന് തടസമാകുമെന്നും അല്പദിവസംകൂടി നീട്ടിക്കിട്ടണമെന്നും കമ്പനി പ്രതിനിധികൾ ആവശ്യപ്പെട്ടു.
സിമന്റ് ലായനി പുറത്തേക്ക് ഒഴുകുന്നത് തടയാൻ പ്ലാന്റിനകത്ത് വലിയ കുഴി നിർമിക്കുമെന്നും മേഘ കമ്പനി പ്രതിനിധികൾ ഉറപ്പുനല്കി. മിക്സിംഗ് പ്ലാന്റ് പ്രദേശത്തെ മഴവെള്ളം മലിനജലം കലരാത്തവിധത്തിൽ ഒഴുക്കിവിടാൻ പ്രത്യേക ഓവുചാൽ നിർമിക്കാനും തീരുമാനമായി. നിശ്ചിത തീയതിക്കകം ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ കോൺക്രീറ്റ് മിക്സിംഗ് പ്ലാന്റിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
മീങ്ങോത്ത് പന്നിക്കുന്നിലുള്ള മേഘ കമ്പനിയുടെ കോൺക്രീറ്റ് മിക്സിംഗ് പ്ലാന്റിൽ നിന്നും കോൺക്രീറ്റ് കലർന്ന വെള്ളം സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേക്കും ജലസ്രോതസുകളിലേക്കും ഒഴുകിപ്പരന്ന് ഗുരുതരമായ മാലിന്യപ്രശ്നം സൃഷ്ടിക്കുന്നതായി കഴിഞ്ഞ ദിവസം ദീപിക അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ജില്ലാ കളക്ടർ കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിരുന്നു.
പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് പ്രശ്നത്തിന്റെ ഗൗരവം വിലയിരുത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കമ്പനി പ്രതിനിധികൾ ചർച്ചയ്ക്കായി പഞ്ചായത്ത് ഓഫീസിലെത്തിയത്.
മേഘ എൻജിനിയറിംഗ് ലെയ്സൺ ഓഫീസർ വി.എസ്. വിജിൻ, ഡപ്യൂട്ടി മാനേജർ എസ്.പി. അർജുനൻ, പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ വി.വി. സുമ, അസി. സെക്രട്ടറി കെ. സുദേവൻ, ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. ദീപ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.