മടിക്കൈയിലെ വാഴക്കർഷകർക്ക് ഇത്തവണയും നിരാശ
1563359
Thursday, May 29, 2025 7:33 AM IST
നീലേശ്വരം: ജില്ലയുടെ വാഴത്തോട്ടമായ മടിക്കൈയിലെയും സമീപപ്രദേശമായ അരയിയിലെയും വാഴക്കർഷകരെ കാലാവസ്ഥാമാറ്റം ഇത്തവണയും ചതിച്ചു. കാലവർഷം ശക്തിപ്രാപിക്കുന്നതിനു മുമ്പേ വിളവെടുക്കാമെന്ന് കണക്കുകൂട്ടി വാഴകൾ നേരത്തേ നട്ടുവളർത്തിയിട്ടും കുല വരുന്ന സമയമായപ്പോഴേക്ക് വാഴത്തോട്ടങ്ങൾ വെള്ളത്തിലായി. കാലവർഷം പതിവിലും നേരത്തേ എത്തിയതും തുടക്കത്തിൽ തന്നെ മഴ കനത്തതുമാണ് ഇത്തവണ തിരിച്ചടിയായത്.
മടിക്കൈയിലും അരയി മേഖലയിലും കുല വന്നുതുടങ്ങിയ വാഴത്തോട്ടങ്ങളിലെല്ലാം ഇപ്പോൾ വെള്ളം കയറിയ നിലയിലാണ്. പല ഭാഗങ്ങളിലും കാറ്റിൽ വാഴകൾ ഒടിഞ്ഞുവീണു. ആയിരത്തോളം വാഴകൾ നിലംപൊത്തിയതായാണ് കൃഷിവകുപ്പിന്റെ കണക്ക്.
കാലാവസ്ഥാ മുന്നറിയിപ്പ് പോലെ വരുംദിവസങ്ങളിലും ശക്തമായ മഴ പെയ്താൽ തോട്ടങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് ബാക്കിയുള്ളവയും ചീഞ്ഞു നശിക്കുന്ന സ്ഥിതിയാകും.
പി.കെ.മധു, നാസർ, പി.ഇബ്രാഹിം, മൊയ്തു തോയമ്മൽ, ഇക്ബാൽ എന്നിവരുടെ തോട്ടങ്ങളിലെ വാഴകളാണ് കഴിഞ്ഞ ദിവസങ്ങളിൽ നശിച്ചത്.
കാലവർഷം ശക്തമാകുമ്പോൾ വാഴത്തോട്ടങ്ങളിൽ വെള്ളംകയറി കൃഷിനാശമുണ്ടാകുന്നത് പതിവായതോടെയാണ് കർഷകർ നേരത്തേ വാഴവിത്തുകൾ നടാൻ തുടങ്ങിയത്.
എന്നാൽ മുൻവർഷം തമിഴ്നാട്ടിൽ നിന്നുള്ള ഏജന്റുമാർ സാധാരണ നേന്ത്രവാഴയ്ക്കു പകരം വിളഞ്ഞു പാകമാകാൻ പത്തുമാസത്തിലേറെയെടുക്കുന്ന ക്വിന്റൽ വാഴയുടെ വിത്തുകൾ എത്തിച്ചുനല്കിയത് ഇവർക്ക് വലിയ നഷ്ടമുണ്ടാക്കിയിരുന്നു.
ഇത്തവണ വീണ്ടും സാധാരണ വാഴവിത്തുകൾ തന്നെ നട്ടെങ്കിലും അവ മുളച്ചുതുടങ്ങിയതിന് തൊട്ടുപിന്നാലെ നീലേശ്വരം പുഴയിൽ രണ്ടു പാലങ്ങളുടെ നിർമാണത്തിനായി മണ്ണിട്ടതോടെ പുഴവെള്ളം കയറി വലിയൊരു ശതമാനം വാഴക്കന്നുകൾ നശിച്ചിരുന്നു. വെള്ളമിറങ്ങിക്കഴിഞ്ഞ് വീണ്ടും നട്ടുവളർത്തിയ വാഴകളാണ് ഇപ്പോൾ കാലംതെറ്റിയെത്തിയ മഴ മൂലം വെള്ളത്തിലായത്.