ഹരിപ്പാട് കുടിവെള്ളപദ്ധതി: തടസം ഒഴിവാക്കാന്‍ ഹൈക്കോടതിയിലെ കേസില്‍ കക്ഷി ചേര്‍ന്നതായി രമേശ് ചെന്നിത്തല
1564121
Sunday, June 1, 2025 11:20 PM IST
ഹരിപ്പാട്: ഭരണാനുമതി ലഭിച്ച ഹരിപ്പാട് കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ നിര്‍വഹണ തടസം ഒഴിവാക്കുന്നതിനായി ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കക്ഷി ചേര്‍ന്നതായി രമേശ് ചെന്നിത്തല എംഎൽഎ അറിയിച്ചു. 2011 ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഈ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. ഹരിപ്പാട് മണ്ഡലത്തിലെ പത്ത് പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലും കുടിവെള്ളം എത്തിക്കാനാണ് പദ്ധതിയിലൂടെ വിഭാനം ചെയ്തിരുന്നത്.
ഹരിപ്പാട് കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടം റീച്ച് ഒന്നിന്റെ ഭാഗമായി മാന്നാര്‍ ഇന്‍ടേക്ക് വെല്‍ മുതല്‍ പള്ളിപ്പാട് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് വരെ 800 മില്ലിമീറ്റര്‍ സ്പെറലി വെല്‍ഡഡ് എംഎസ് പൈപ്പ് വിതരണം ചെയ്ത് സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ ഹൈക്കോടതിയില്‍ കേസ് നിലവിലുള്ളതിനാല്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കേസില്‍ കക്ഷി ചേര്‍ന്നത്.
മാന്നാറില്‍ ഇന്‍ടേക്ക് വെല്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലം വിട്ടുനല്‍കുന്നതിന് ആദ്യഘട്ടത്തില്‍ പ്രാദേശിക തലത്തില്‍ വലിയ എതിര്‍പ്പാണ് ഉയര്‍ന്നിരുന്നത്. വളരെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഇതിനുള്ള സ്ഥലം വാട്ടര്‍ അഥോറിറ്റിക്കായി ഏറ്റെടുത്ത് കൈമാറിയത്. ഇന്‍ടേക്ക് വെല്ലില്‍ നിന്നും പള്ളിപ്പാട് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് പൈപ്പ് സ്ഥാപിക്കുന്നതിനുള്ള നിര്‍ണായക ഘട്ടം പൂര്‍ത്തീകരിച്ചെങ്കില്‍ മാത്രമേ പള്ളിപ്പാട് സ്ഥാപിച്ചിട്ടുള്ള ട്രീറ്റ്മെന്റ് പ്ലാന്റില്‍ വെള്ളം കൊണ്ടുവന്ന് ശുദ്ധീകരണം നടത്തി ഹരിപ്പാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ.
ഈ പ്രവൃത്തിക്കായി 25.11.2021 ല്‍ ആദ്യം ടെണ്ടര്‍ ക്ഷണിച്ചെങ്കിലും കരാറുകാരില്‍ നിന്നും പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് 21.01.2022 ലും 20.14.2022 ലും വീണ്ടും ടെണ്ടര്‍ ചെയ്തിരുന്നു. എന്നാല്‍ അതില്‍ പങ്കെടുത്ത കരാറുകാരന് ഉയര്‍ന്ന നിരക്ക് ക്വോട്ട് ചെയ്തതിനാല്‍ ധനകാര്യവകുപ്പിന്റെ അംഗീകാരത്തോടെ കാബിനറ്റില്‍ തീരുമാനിക്കാനായി മുഖ്യമന്ത്രിക്ക് നല്‍കിയെങ്കിലും വീണ്ടും ടെണ്ടര്‍ ചെയ്യാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നിരവധി തവണ ടെണ്ടര്‍ ചെയ്തെങ്കിലും ആരും പങ്കെടുത്തിരുന്നില്ല.
പിന്നീട് 23.07.2024 ലെ ടെണ്ടറില്‍ പങ്കെടുത്ത കരാറുകാരന് ടെണ്ടര്‍ സ്ഥരീകരിച്ച് നല്‍കുന്നതിനള്ള നടപടി പുരോഗമിക്കേ ഹൈക്കോടതിയില്‍ കേസ് വരികയായിരുന്നു.
ടെണ്ടര്‍ സ്ഥിരീകരിക്കുന്നതിന് വാട്ടര്‍ അഥോറിറ്റി തയാറാവാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ കേസിലെ കക്ഷിചേരാന്‍ താന്‍ തീരുമാനിച്ചതെന്നും പൊതുതാല്പര്യം മുന്‍നിറുത്തി ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.