കാലവർഷം കനത്തതോടെ പമ്പാതീരത്ത് ആശങ്ക; തിട്ടയിടിഞ്ഞ് വീടുകൾ അപകടസ്ഥയിലായി
1564159
Sunday, June 1, 2025 11:56 PM IST
ചെങ്ങന്നൂര്‍: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ പാണ്ടനാട്ടില്‍ പമ്പാനദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ഭീതിയിലായി. തിട്ടകള്‍ ഇടിഞ്ഞ് നദിയിലേക്ക് പതിക്കുന്നതുമൂലം ഉറക്കം നഷ്ടപ്പെട്ട കുടംബങ്ങളാണിവിടുള്ളത്. പാണ്ടനാട് വില്ലേജില്‍ പ്രയാര്‍ കൊപ്പാറക്കടവ് മുതല്‍ മിത്രമഠം കടവ് വരെയുള്ള ഏകദേശം 800 മീറ്റര്‍ നീളത്തിലുള്ള പ്രദേശം ഗുരുതരമായ തീരശോഷണ ഭീഷണി നേരിടുകയാണ്.
അപ്പിലി മഠം അജി ഈപ്പൻ, തേച്ചേരില് ഐസക് ജേക്കബ്, വടേക്കേക്കുറ്റ് അശോക് കുമാർ, വിജയപുരം രൂപത അധ്യക്ഷന്‍ റവ. ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ പിതാവിന്റെ കുടുംബം, ടി.ഡി. ജോണ്‍ (പൊന്നച്ചന്) തെക്കത്തെച്ചേരിൽ, രാജേഷ്, കുഴിയത്ത്, ഗോപിനാഥന് നായര്‍ തെക്കത്തെച്ചേരില്‍ എന്നിവരുള്‍പ്പെടെ കൊഴയത്തു കടവ് മുതല്‍ മേടക്കടവ് വരെയുള്ള 12-ല്‍ അധികം വീടുകളാണ് നിലവില്‍ ഏറ്റവും വലിയ അപകടഭീഷണി നേരിടുന്നത്. ഇവിടങ്ങളിലെ തിട്ടകളും വീടുകളും ഏത് നിമിഷവും നദിയിലേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്.
മിത്രമഠം പാലത്തിന് സമീപമുള്ള മാടശേരില്‍ ചേമ്പലത്ര സത്യഭാമ, ചേമ്പലത്ര കുന്നിക്കോട് സുകുമാരന്‍ എന്നിവരുടെ വീടുകള്‍ക്കും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. തീരം ഇടിഞ്ഞ് നദിയിലേക്ക് പതിക്കുന്നതും വീടുകളും നദീതീരവും തമ്മിലുള്ള അകലം കുറഞ്ഞു വരുന്നതും ഇവിടുത്തെ താമസക്കാരെ കൂടുതല്‍ ഭയപ്പെടുത്തുന്നു.
2018-ലെ മഹാപ്രളയത്തിനു ശേഷമാണ് ഈ പ്രദേശത്ത് തിട്ടയിടിച്ചില്‍ രൂക്ഷമായതെന്ന് നാട്ടുകാര്‍ പറയുന്നു. സംരക്ഷണഭിത്തി നിര്‍മിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തംഗം ശ്രീകല ശിവനുണ്ണി അടക്കമുള്ള പ്രദേശവാസികള്‍ പഞ്ചായത്ത് മുതല്‍ എംഎല്‍എ ഓഫീസ്, ജലവിഭവ മന്ത്രി എന്നിവര്‍ക്ക് വര്‍ഷങ്ങളായി പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം ഇറിഗേഷന്‍ വകുപ്പ് ആലപ്പുഴ ഓഫീസില്‍നിന്ന് ഉദ്യോഗസ്ഥരെത്തി അളവെടുത്ത് പോയതല്ലാതെ പിന്നീട് ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല എന്ന പരാതിയും ശക്തമാണ്.
2021 മുതല്‍ വാര്‍ഡിലെ അടിയന്തര പ്രാധാന്യത്തോടെയുള്ള തിട്ടയിടിയല് ഭീഷണി വിഷയം പഞ്ചായത്ത് കമ്മിറ്റിയില്‍ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ നാളിതുവരെ ഇതിനൊരു പരിഹാരം ഉണ്ടായിട്ടില്ല. നിരവധി വീടുകളാണ് പുഴയിലേക്ക് വീഴാറായ അവസ്ഥയിലാണ്. അടിയന്തരമായ ഒരു പരിഹാരം ഇതിന് ആവശ്യമാണന്ന് പഞ്ചായത്തംഗം ശ്രീകല ശിവനുണ്ണി റഞ്ഞു. പുരയിടത്തിന്റെ നല്ലൊരു ഭാഗം ഇതിനോടകം ഇടിഞ്ഞുപോയി. ഇതിനെക്കുറിച്ച് മുമ്പേ പലതവണ പരാതി നല്കിയിട്ടുള്ളതാണ്. മന്ത്രിക്ക് പോലും ഈ വിഷയത്തെക്കുറിച്ച് അറിയാം.
ഏകദേശം 12 വീടുകളാണ് പുഴയോട് ചേര്‍ന്ന് അപകടാവസ്ഥയില്‍ നില്‍ക്കുന്നത്. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും എല്ലാവരും സഹായിക്കാമെന്ന് വാഗ്ദാനം മാത്രമേ നല്‍കിയിട്ടുള്ളൂ. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇതിനുവേണ്ടി കയറിയിറങ്ങാത്ത വാതിലുകളില്ലന്ന് ദുരിതബാധിതനായ ജയിംസ് പറയുന്നു. കാലവര്‍ഷം ശക്തമാകുന്ന ഈ സാഹചര്യത്തില്‍ അധികൃതര്‍ അടിയന്തരമായി ഇടപെട്ട് ഈ പ്രദേശത്തെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.