പ്രതികൂല കാലാവസ്ഥ: മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ
1564393
Monday, June 2, 2025 10:58 PM IST
തുറവൂര്‍: പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്നു വള്ളങ്ങള്‍ കടലില്‍ ഇറക്കാന്‍ കഴിയാത്തതു മൂലം കഴിഞ്ഞ ഒരാഴ്ചയായി മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ദുരിതത്തിൽ. കടലില്‍ കപ്പല്‍ മറിഞ്ഞുണ്ടായ സംഭവവും മത്സ്യമേഖലയ്ക്കു തിരിച്ചടിയായി. കാറ്റും മഴയും ശക്തമായതോടെ ദിവസങ്ങളായി കടല്‍ പ്രക്ഷുബ്ധമാണ്. തീരക്കടലില്‍ പോലും കടല്‍വെള്ളം ശക്തിയായി ഉയരുകയാണ്.
കടല്‍ ശാന്തമാകാതെ വള്ളമിറക്കാന്‍ കഴിയില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. അര്‍ത്തുങ്കല്‍ മുതല്‍ പള്ളിത്തോട് ചാപ്പക്കടവ് വരെയുള്ള മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകുന്നത് ചെല്ലാനം ഹാര്‍ബറില്‍ നിന്നാണ്. പള്ളിത്തോട്, ചാപ്പക്കടവ്, ചെല്ലാനം എന്നിവിടങ്ങളില്‍ വള്ളങ്ങള്‍ കരയ്ക്കു കയറ്റിയിട്ടിരിക്കുന്നു. ശക്തമായ കാറ്റും മഴയും മൂലം ഒരാഴ്ച മുന്‍പേ വള്ളങ്ങള്‍ എല്ലാം കരയ്ക്കു കയറ്റിയിട്ടിരിക്കുകയാണ്.
ഓരോ വര്‍ഷത്തിലും ജൂണ്‍, ജൂലൈ മാസങ്ങളിലെ സീസണ് പണിയാണ് തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്നത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായി തുടര്‍ന്നാല്‍ ഈ വര്‍ഷവും തൊഴിലാളികളുടെ കാര്യം കഷ്ടമാകും. മത്സ്യബന്ധനം നടത്താതെ വന്നാല്‍ എന്ജിന് ഉള്‍പ്പെടെ മത്സ്യബന്ധന ഉപകരണങ്ങള്‍ക്കെല്ലാം തന്നെ കേടുപാടു സംഭവിക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
മത്സ്യമേഖലയിലെ ഈ പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ നല്കുന്ന സഹായം എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ലഭിക്കണമെന്നും പ്രതികൂല കാലാവസ്ഥമൂലം ദുരിതമനുഭവിക്കുന്ന എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് ഭാരവാഹി ആന്റണി കുരിശിങ്കല്‍ പറഞ്ഞു.