ആധുനിക മത്സ്യമാർക്കറ്റ് ഒരുങ്ങുന്നു; പ്രതാപം വീണ്ടെടുക്കാൻ മാങ്കാംകുഴി പബ്ലിക് മാർക്കറ്റ്
1564618
Tuesday, June 3, 2025 11:28 PM IST
മാങ്കാംകുഴി: ഓണാട്ടുകരയിലെ പ്രധാന വിപണനകേന്ദ്രങ്ങളിലൊന്നായിരുന്ന തഴക്കര പഞ്ചായത്തിന്റെ അധീനതയിലുള്ള മാങ്കാംകുഴി പബ്ലിക് മാർക്കറ്റ് പഴയകാല പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിൽ.
മത്സ്യം, പച്ച ക്കറി, പലചരക്ക്, വെറ്റില തുടങ്ങി നിത്യോപയോഗസാധനങ്ങളുടെ മേഖലയിലെ പ്രധാന വിപണനകേന്ദ്രമായിരുന്ന ഇവിടെ പുറംസ്ഥലങ്ങളിൽനിന്നുപോലും കച്ചവടക്കാരും ഉപഭോക്താക്കളും എത്തിയിരുന്നു. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള പ്രധാനകേന്ദ്രമായിരുന്നു ഇവിടം. തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് മാർക്കറ്റിന്റെ ശോച്യാവസ്ഥ തുടങ്ങിയത്. മാർക്കറ്റിന്റെ പ്രധാന ആകർഷണമായിരുന്ന മത്സ്യവിപണനം ഇവിടെനിന്നു പുറത്തെ പാതയോരത്തേക്കു മാറി.
ഇതോടെ മാർക്കറ്റിനുള്ളിൽ കയറുന്നവരുടെ എണ്ണം കുറഞ്ഞു. കച്ചവടം കുറഞ്ഞതോടെ വ്യാപാരികളും പ്രതിസന്ധിയിലായി. പച്ചക്കറിവ്യാപാരികൾ ഉൾപ്പെടെ മറ്റു സ്ഥലങ്ങളിലേക്കു പോയി. കച്ചവടക്കാർ ഒഴിഞ്ഞതോടെ മാർക്കറ്റിനുള്ളിൽ തഴക്കര പഞ്ചായത്ത് ഹരിതകർമസേനയു ടെ അജൈവമാലിന്യ സംഭരണ കേന്ദ്രമായി ഉപയോഗിച്ചുവരുകയായിരുന്നു. മാർക്കറ്റിന്റെ പടിഞ്ഞാറുഭാഗത്തെ കെട്ടിടത്തിനുമുകളിൽ ഹരിതകർമസേനയ്ക്കായി പ്രത്യേക ഓഫീസ് സൗകര്യ ങ്ങളും പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എംഎൽഎയായിരുന്ന ആർ. രാജേഷിന്റെ ശ്രമഫലമായി മാർക്കറ്റ് നവീകരണത്തിനായി ഒരുകോടി രൂപ അനുവദിച്ചിരുന്നു.
പിന്നീട് എം.എസ്. അരുൺകുമാർ എംഎൽഎ ഇടപെട്ട് 1.66 കോടി രൂപയുടെ ഭരണാനുമതി നേടിയെടുത്തു. രണ്ടു മാസം മുമ്പ് മാർക്കറ്റിനുള്ളിൽ പുതിയ കെട്ടിടസമുച്ചയ നിർമാണം തുടങ്ങി. ആധുനിക മത്സ്യമാർക്കറ്റും അനുബന്ധമായി 12 കച്ചവട സ്റ്റാളുകളുമാണ് കെട്ടിടത്തിലുണ്ടാവുക. മാർക്കറ്റിന്റെ തെക്കേ ഗേറ്റുവഴി വാഹനങ്ങളുൾപ്പെടെ ഉള്ളിലേക്കുകയറി വടക്കേ ഗേറ്റു വഴി പുറത്തുപോകുന്ന സംവിധാനമാണുള്ളത്. ഇതിനായി മാർക്കറ്റിന്റെ വടക്കുവശത്തുനിന്ന് കിഴക്കേ റോഡിലേക്കിറങ്ങുന്നതിനായി പുതിയ കവാടം സ്ഥാപിക്കും. ഇപ്പോഴത്തെ പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി പൂർത്തീകരിക്കുന്നതിനു മുമ്പ് നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യം.