വിദ്യാർഥികൾക്ക് ആറു മുതൽ വൈകിട്ട് ഏഴുവരെ കൺസഷൻ
1564953
Thursday, June 5, 2025 5:34 AM IST
കായംകുളം: വിദ്യാർഥികൾക്ക് രാവിലെ ആറുമുതൽ വൈകിട്ട് ഏഴുവരെ യാത്രാ കണ്സഷന് നൽകാൻ തീരുമാനം. വിദ്യാർഥികളുടെ യാത്രാ കൺസഷനുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന് സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
എൽകെജി മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് യൂണിഫോമിന്റെയോ ഐഡി കാർഡിന്റെയോ അടിസ്ഥാനത്തിൽ കൺസഷൻ യാത്ര ചെയ്യാം. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങൾ, ടെക്നിക്കൽ എജ്യുക്കേഷൻ ബോർഡ്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് തങ്ങളുടെ മേൽവിലാസം, ജനനതീയതി, ഫോട്ടോ അടക്കം രേഖപ്പെടുത്തിയിട്ടുള്ള സ്ഥാപനത്തിന്റെ ഐഡി കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.
മറ്റു സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് മോട്ടോർ വാഹനവകുപ്പ് തരുന്ന കൺസഷൻ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. ഈ സ്ഥാപനങ്ങളുടെ മേധാവിയോ, മേധാവി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ കൺസഷൻ കാർഡിനായി സ്ഥാപനം സ്ഥിതി ചെയ്യുന്ന താലൂക്കിലെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിനെ വിദ്യാർഥികളുടെ ലിസ്റ്റുമായി സമീപിക്കേണ്ടതാണ് എന്ന് ആർടിഒ എ.കെ. ദിലു പറഞ്ഞു. ഒരു വിദ്യാർഥിക്ക് ഒരു വശത്തേക്ക് യാത്ര ചെയ്യാവുന്ന പരമാവധി ദൂരം 40 കിലോ മീറ്ററാണ്.
മിനിമം ചാർജ് ഒരു രൂപയും പരാമവധി ചാർജ് ആറു രൂപയുമാണ്. കൺസഷൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 27 വയസാണ് എന്നും ആർടിഒ അറിയിച്ചു.
ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം) സി പ്രേംജി, റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ എ. കെ. ദിലു, ട്രാഫിക് പോലീസ് സ്റ്റേഷൻ ഇൻസ്പെകടർ മണികുട്ടൻ, ആര്‍ടിഒ, റവന്യു ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥി സംഘടന, ബസുടമകള്‍, പാരലല്‍ കോളജ് അസോസിയേഷന് തുടങ്ങിയവരുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.