അന്ധകാരനഴി പൊഴിമുറിച്ചു, തീരത്തിന് ആശ്വാസം
1564628
Tuesday, June 3, 2025 11:29 PM IST
തുറവൂർ: രണ്ടു ദിവസം നീണ്ടുനിന്ന പരിശ്രമത്തിനൊടുവിൽ അന്ധകാരനഴി അഴിമുഖം മുറിച്ച് വെള്ളക്കെട്ടിനു പരിഹാരമായി. ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് പൊഴിമുറിക്കൽ ജോലി ആരംഭിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതോടെ പൊഴിമുഖം മുറിക്കൽ പൂർത്തിയായി. ഇതോടെ കടലിലേക്ക് നല്ല നീരൊഴുക്ക് സാധ്യമായതായി അധികൃതർ പറഞ്ഞു.
മൈനർ ഇറിഗേഷൻ, റവന്യുവകുപ്പു അധികൃതരുടെയും പട്ടണക്കാട് പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് പൊഴിമുറിക്കൽ നടത്തിയത്.
നാല് ജെസിബി ഉപയോഗിച്ചാണ് അഴിമുഖത്തെ മണ്ണ് നീക്കം ചെയ്തത്. എന്നാൽ, ഇരുഭാഗത്തെയും നീക്കിയ മണ്ണ് ഇടിഞ്ഞുവീഴുന്നതും ശക്തമായ തിരമാലയും മൂലം അഴിമുഖം വീണ്ടും അടയുമോ എന്ന ആശങ്കയിലാണ് ജനം. പൊഴിമുറിഞ്ഞതോടെ ചേർത്തല താലൂക്കിന്റെ വടക്കൻ മേഖലയിലെ രൂക്ഷമായ വെള്ളക്കെട്ടിന് ചെറിയൊരു കുറവ് ഉണ്ടായിട്ടുണ്ട്.
അന്ധകാരനഴി ഷട്ടർ തുറക്കുന്നതിനും
അടയ്ക്കുന്നതിനും സംവിധാനം ഏർപ്പെടുത്തണം
ത ുറവൂർ: അന്ധകാരനഴി വടക്കേ-തെക്ക് സ്പിൽവേയുടെ ഷട്ടറുകൾ അടിയന്തരമായി അടയ്ക്കുന്നതിനും തുറക്കുന്നതിനും സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ചേർത്തല താലൂക്കിന്റെ വടക്കു-പടിഞ്ഞാറ് മേഖലകളിൽ ശക്തമായ വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. വെള്ളം കടലിലേക്ക് ഇറങ്ങുന്ന സമയങ്ങളിൽ ഷട്ടർ തുറക്കുകയും കടലിൽനിന്ന് വെള്ളം കയറുന്ന സമയങ്ങളിൽ ഷട്ടർ അടയ്ക്കുകയും ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്താതെ മുഴുവൻ സമയവും ഷട്ടറുകൾ തുറന്നുകിടക്കുന്നത് മേഖലയിലെ ജനജീവിതത്തെ ദുഃസ്സഹമാക്കിയിരിക്കുകയാണ്.
താഴ്ന്ന പ്രദേശങ്ങളിൽനിന്ന് എപ്പോഴും വെള്ളമിറങ്ങി പോകാത്തതുമൂലം ഇവിടെ താമസിക്കുന്നവർ ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. വെള്ളക്കെട്ടിനു പരിഹാരം ഉണ്ടാകാത്തതുമൂലം ഇവർക്ക് സ്വന്തം ഭവനങ്ങളിലേക്ക് തിരികെ വരാൻ സാധിക്കാത്ത അവസ്ഥയാണ്. ഇഴജെന്തുക്കളുടെ ശല്യവും രൂക്ഷമായതോടെ പ്രദേശത്തെ ജനകീയ പ്രതിഷേധം ശക്തമാകുകയാണ്.
നാട്ടുകാർ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടപ്പോൾ ഹൈക്കേടതിയുടെ ഉത്തരവ് പ്രകാരമാണ് ഷട്ടറുകൾ പൂർണമായി തുറന്നിട്ടിരിക്കുന്നതെന്നാണ് പറയുന്നത്. എന്നാൽ, മത്സ്യ മാഫിയയുടെ സ്വാധീനത്തിനു വഴങ്ങിയാണ് മത്സ്യകൃഷിക്കുവേണ്ടി മാത്രം ഷട്ടറുകൾ പൂർണമായി തുറന്നിട്ടിരിക്കുന്നതെന്നും ഇത് പ്രദേശത്തെ കാർഷിക മേഖലയെ പൂർണമായും തകർക്കുകയാണെന്നും ആരോപണമുണ്ട്. പച്ചക്കറികൃഷിയും തെങ്ങ്, വാഴ, കമുങ്ങ് തുടങ്ങിയ മുഴുവൻ കൃഷികളും നാശത്തിന്റെ വക്കിലാണ്. ജില്ലാ ഭരണകൂടം കർഷകരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി അവർക്ക് സംരക്ഷണം നൽകുന്നില്ലെന്നും ആരോപണമുയർന്നു.