കുടശ്ശനാട്- പടനിലംബണ്ട് റോഡ് വെള്ളത്തിനടിയിലായി
1564155
Sunday, June 1, 2025 11:56 PM IST
ചാരുംമൂട്: അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഐരാണിക്കുടി വഴി ആറ്റുവെള്ളം കരിങ്ങാലിച്ചാല്‍ പുഞ്ചയുടെ മിക്ക ഭാഗത്തും എത്തി.
പുഞ്ചയില്‍ വെള്ളം നിറഞ്ഞതിനെത്തുടര്‍ന്ന് വാഹനത്തിരക്കേറിയ കുടശനാട്- പടനിലംബണ്ട് റോഡ് വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള വാഹനയാത്ര തടസപ്പെട്ടിരിക്കുകയാണ്. കുടശനാട് സൗപര്‍ണിക, തിരുമണിമംഗലം മഹാദേവര്‍ ക്ഷേത്രം, മാവിളപ്പടി ജംഗ്ഷന് എന്നിവിടങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണിപ്പോൾ.
വെള്ളത്തിന്റെ ഒഴുക്ക് വര്‍ധിക്കുന്നതോടെ നൂറനാട് പത്താം മൈല്‍ - പന്തളം റോഡില്‍ ഗതാഗതം തടസപ്പെടും. ഇതുവഴി യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്ന് പാലമേല്‍ പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ഗ്രുവൽ
സെന്ററുകൾ
ആരംഭിച്ചു
എടത്വ: കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് എടത്വ പഞ്ചായത്തിലെ പതിനഞ്ച് വാർഡുകളിലെ വിവിധ സ്ഥലങ്ങളിൽ ഗ്രുവൽ സെന്ററുകൾ ആരംഭിച്ചു.
എടത്വ പഞ്ചായത്തിലെ താഴ്ന്ന പ്രദേശത്ത് താമസിക്കുന്ന 25 കുടുംബങ്ങളിലെ എഴുപതോളം പേരെ എടത്വ സെന്റ് അലോഷ്യസ് കോളജ് ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിച്ചിട്ടുണ്ട്.
എടത്വ സിഎച്ച്സി, പോലീസ്, കെഎസ്ഇബി എന്നീ വകുപ്പുകളുടെ സേവനം ക്യാമ്പിൽ ലഭ്യമാണ്. എടത്വ പഞ്ചായത്തിന്റെയും വില്ലേജിന്റെയും നേതൃത്വത്തിൽ ക്യാമ്പിന്റെ പ്രവർത്തനം സുഗമമായി നടന്നുവരുന്നതായി പ്രസിഡണ്ട് ആൻസി ബിജോയ് അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങൾക്ക്
അടിയന്തര ധനസഹായം നൽകണം: കൊടിക്കുന്നിൽ
മാവേലിക്കര: വെള്ളപ്പൊക്കം മൂലം ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങൾക്ക് അടിയന്തര സഹായമെന്ന നിലയിൽ പ്രാരംഭ ചെലവുകൾക്കായി പതിനായിരം രൂപ വീതം സർക്കാർ നൽകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. കുട്ടനാട്ടിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ സന്ദർശനം നടത്തി അദ്ദേഹം ക്യാമ്പിലുള്ളവരുമായി സംസാരിക്കുകയും ക്യാമ്പുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെടുകയും ചെയ്തു.
കുട്ടനാട് താലൂക്ക് ഓഫീസിൽ തഹസിൽദാരുമായി നടത്തിയ അവലോകയോഗത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിന് ഭക്ഷണവും വെള്ളവും ഉറപ്പുവരുത്തണമെന്നും സുഗമമായ ഗതാഗതത്തിന് ബസ്, ബോട്ട് സർവീസുകൾ ലഭ്യമാക്കണമെന്നും നിർദേശിച്ചു. കെസി പാലത്തിന് ഇരുവശത്തുമായി അവസാനിക്കുന്ന തരത്തിൽ കുട്ടനാട്ടിലേക്കും ചങ്ങനാശേരിയിലേക്കും ബോട്ട് സർവീസുകൾ പ്രത്യേകമായി ക്രമീകരിക്കണമെന്നും പറഞ്ഞു.
പല പ്രദേശങ്ങളിലും വീടുകളിൽ വെള്ളം കയറിയതിനാൽ ജനജീവിതം ദുരിതപൂർണമാണെന്നും മുൻഗണനാക്രമത്തിൽ ഇവിടങ്ങളിൽ നിന്നും മോട്ടർ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നതിന് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. മഴ മുന്നൊരുക്ക യോഗങ്ങളിൽ കൈക്കൊണ്ട് തീരുമാനങ്ങളൊന്നും നടപ്പിലാക്കാത്ത ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാരും ആണ് കാലവർഷത്തിനു മുൻപുള്ള കുട്ടനാട്ടിലെ ഈ വെള്ളപ്പൊക്കത്തിന് കാരണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വിമർശിച്ചു.
യഥാസമയം തോടുകളിലെ നീരൊഴുക്ക് വർധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടായില്ല. വേമ്പനാട് കായലിന്റെ ആഴം കൂട്ടൽ പദ്ധതികൾ എങ്ങും എത്താതിരിക്കുകയും കരുവാറ്റ ലീഡിങ് ചാനൽ വഴി തോട്ടപ്പള്ളി സ്പില്‍വേയിലൂടെ കിഴക്കൻ വെള്ളം ഒഴുക്കുന്നതിൽ സംഭവിച്ച വീഴ്ചയുമാണ് മഴക്കാലത്തിനു മുൻപ് തന്നെ കുട്ടനാടിനെ മഴക്കെടുതിയിൽ ആക്കിയതതെന്ന് എംപി പറഞ്ഞു.
തകർന്ന മടകൾ ബലപ്പെടുത്തുന്നതിന് ആവശ്യമായ മണ്ണ് തോട്ടപ്പള്ളിയിൽനിന്ന് അടിയന്തരമായി ലഭ്യമാക്കണമെന്ന് പറഞ്ഞ എംപി ജില്ലാ കളക്ടർ ഇത് ഉറപ്പാക്കണമെന്നും പറഞ്ഞു.