നവോത്ഥാന സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശൻതന്നെ ജാതി പറയുന്നു: കെ.പി.എം.എസ്
1564123
Sunday, June 1, 2025 11:20 PM IST
മാവേലിക്കര: ഇടതുപക്ഷ സർക്കാർ രൂപം കൊടുത്ത നവോത്ഥാന സമിതിയുടെ ചെയർമാൻ വെള്ളാപ്പള്ളി നടേശൻ മലപ്പുറത്ത് പോയി ജാതീയ പരാമർശം നടത്തി. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ കുഴിച്ചു മൂടുന്നതിന് കുടപിടിക്കുന്ന സമീപനമാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. വേടന് പാട്ട് പാടാൻ സാധിക്കാത്തതും നായർക്ക് ശവമടക്കിന് പ്രത്യേകം സ്ഥലം വേണ്ടതുമായ നാടായി കേരളം മാറുന്നുവെന്നും കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. വിനോദ് പറഞ്ഞു.
കേരള പുലയർ മഹാസഭ 53-ാമത് ആലപ്പുഴ ജില്ലാ സമ്മേളനം മാവേലിക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ആല രവി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം കെ. വിജൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി പി.കെ. വിദ്യാധരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.അശോകൻ വരവ്-ചിലവ് കണക്കും അവതരിപ്പിച്ചു.
സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എസ്. ചന്ദ്രൻ, എ.കെ.സുരേഷ്, വി.ആർ. ശശിധരകുമാർ, കെ.കെ.ഓമനകുട്ടൻ, പി. പ്രദീപ്കുമാർ, പി.കെ. ബിജു, പി.എസ്. സ്വരാജ്, രാജശ്രീ ഓമനക്കുട്ടൻ, ലതിക വിജയൻ, അരുൺ കെ. രവി, എസ്.വിഷ്ണു, അനിമോൾ, ബിജി രഘു, സിന്ധു അശോകൻ, അനിൽകുമാർ, പി.കെ.ബാലകൃഷ്ണൻ, സുജാത ഗോപി എന്നിവർ പ്രസംഗിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് ടി. മേനാമ്പളളി സ്വാഗതവും സ്വാഗത സംഘം ജോയിന്റ് കൺവീനർ കെ.ഷാജി നന്ദിയും പറഞ്ഞു.