അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി
1564384
Monday, June 2, 2025 10:58 PM IST
എടത്വ: അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ഒറ്റപ്പെട്ട മഴയ്ക്ക് ശമനമില്ല. ശക്തമായ മഴയിലും കിഴക്കന്‍ വെള്ളത്തിന്റെ വരവിലും അപ്പര്‍ കുട്ടനാട്ടിലെ ജലനിരപ്പ് അപകട നിലയില്‍ എത്തിയിരുന്നു. അപ്പര്‍ കുട്ടനാട്ടിലെ അഞ്ച് പഞ്ചായത്തുകളിലാണ് അതിരൂക്ഷമായ വെള്ളപ്പൊക്കക്കെടുതി നേരിട്ടത്.
നൂറുകണക്കിന് വീടുകള്‍ വെള്ളത്തില്‍ മുങ്ങി. ഇന്നലെ വൈകുന്നേരവും തലവടി, മുട്ടാര്‍, വീയപുരം, തകഴി പ്രദേശങ്ങളിലെ വീടുകളില്‍ കയറിയ വെള്ളം പൂര്‍ണമായി മാറിയിട്ടില്ല. വെള്ളം കയറി മുങ്ങിയ വീടുകളില്‍നിന്ന് ജലം പൂര്‍ണമായി വിട്ടുപോകാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടി വരും.
ഗ്രാമീണ സര്‍വീസ് റോഡുകളും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. ഒട്ടുമിക്ക പഞ്ചായത്ത് റോഡുകളും അരയോളം വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. തലവടിയിലെ ചില സ്കൂള്‍ മുറ്റങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. പ്രവേശനോത്സവം നടത്തേണ്ട സ്കൂളുകളാണ് വെള്ളത്തിലായത്. വെള്ളം ഇറങ്ങി തുടങ്ങിയ പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകളിലെത്തി ശുചീകരണം ആരംഭിച്ചിട്ടുണ്ട്.
ദുരിതബാധിതര്‍ക്ക് വീടുകളില്‍ താമസ സൗകര്യം ഒരുക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. കനത്ത മഴ അല്പം ശമിച്ച് വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും ഒറ്റപ്പെട്ട കനത്ത മഴ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഇന്നലെ പുലര്‍ച്ചെ ശക്തരായ മഴ പെയ്തെങ്കിലും വൈകുന്നേരം അഞ്ചുവരെ തെളിഞ്ഞ അന്തരീക്ഷമായിരുന്നു. പിന്നീട് കാറ്റിനൊപ്പം ശക്തമായ മഴ അപ്പര്‍ കുട്ടനാടിന്റെ വിവിധ മേഖലയില്‍ പെയ്തിരുന്നു. രണ്ടു ദിവസമായി ഒറ്റപ്പെട്ട കനത്ത മഴ അപ്പര്‍ കുട്ടനാട്ടില്‍ പെയ്യുന്നുണ്ട്. വെള്ളം ഒഴിക്കിവിടാനുള്ള താമസവും ഒറ്റപ്പെട്ട കനത്ത മഴയുമാണ് ജലനിരപ്പിന് കാര്യമായ മാറ്റം സംഭവിക്കാത്തത്.
വരും ദിവസങ്ങളില്‍ കാലവര്‍ഷം വീണ്ടും ശക്തി പ്രാപിച്ചാല്‍ അപ്പര്‍ കുട്ടനാട്ടിലെ ജനങ്ങളുടെ ദുരിതം ഇരട്ടിക്കും. പ്രധാന ഉപജീവന മാര്‍ഗമായ നെല്‍കൃഷിയും കരകൃഷിയും ഏറെക്കുറെ പൂര്‍ണമായി നശിച്ചിട്ടുണ്ട്. നൂറുകണക്കിന് വീടുകളാണ് ഇക്കുറി കാറ്റില്‍ തകര്‍ന്നത്. പൂര്‍ണമായി തകര്‍ന്ന വീടുകളിലെ ദുരിതബാധിതര്‍ ആശ്രയമറ്റ നിലയിലായി. കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും വീടുകളാണ് അപ്പര്‍ കുട്ടനാട്ടിൽ ഏറെയും തകര്‍ന്നത്. പലര്‍ക്കും സ്വന്തം വീട്ടിലേക്കു മടങ്ങിയെത്താന്‍ കഴിയാത്ത അവസ്ഥയാണ്.
റവന്യുവകുപ്പ് നഷ്ടങ്ങളുടെ കണക്കെടുപ്പ് അപ്പര്‍ കുട്ടനാട്ടില്‍ ആരംഭിച്ചിട്ടില്ല. കനത്ത മഴയിലും കാറ്റിലും കോടികളുടെ നഷ്ടം കണക്കാക്കുന്നു. അടിയന്തര സഹായമായി കുട്ടനാട്ടിലെ ഓരോ കുടുംബത്തിനും 10,000 രൂപ അനുവദിക്കണമെന്ന് തോമസ് കെ. തോമസ് എംഎൽഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം വെള്ളപ്പൊക്കക്കെടുതി രൂക്ഷമായി നേരിട്ട പ്രദേശങ്ങളിലെ ദുരിതബാധിത ക്യാമ്പുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചു. കിടപ്പുരോഗികള്‍ക്കും വ്യദ്ധര്ക്കും കുട്ടികള്‍ക്കും പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തും ആരോഗ്യ പരിരക്ഷ ഉറപ്പാക്കിയുമാണ് വകുപ്പുതല ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നത്. ക്യാമ്പുകളിലും കഞ്ഞിവീഴ്ത്തല്‍ കേന്ദ്രങ്ങളിലും ജനപ്രതിനിധികളുടെയും റവന്യു ഉദ്യോഗസ്ഥരുടെയും നേത്യത്വത്തില്‍ സ്ഥിതിഗതി വിലയിരുത്തി വരുന്നുണ്ട്.
ക്യാന്പുകളിൽ 10,029 പേർ
ആലപ്പുഴ: മഴവിട്ടുനിന്നതോടെ വെള്ളപ്പൊക്കഭീഷണി ഒഴിയുന്നു. കുട്ടനാട്ടിലെ മുട്ടാര്‍, തലവടി, എടത്വ മേഖലകളില്‍നിന്ന് വെള്ളമിറങ്ങിത്തുടങ്ങി. പുളിങ്കുന്ന്, കാവാലം, തട്ടാശേരി പ്രദേശങ്ങളില്‍ കാര്യമായ മാറ്റമില്ല. ജില്ലയുടെ മറ്റുഭാഗങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ പലതും വെള്ളക്കെട്ടിലാണ്. 68 ക്യാമ്പില്‍ 2,957 കുടുംബങ്ങളിലെ 10,029 പേരാണുള്ളത്.
ഞായറാഴ്ച ഒന്‍പത് വീടുകള്‍ പൂര്‍ണമായും 222 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തകര്‍ന്ന വീടുകളുടെ എണ്ണം 868 ആയി. ഇതില്‍ 24 വീടുകള്‍ പൂര്‍ണമായും 844 എണ്ണം ഭാഗികമായുമാണ് തകര്‍ന്നത്.
കഴിഞ്ഞദിവസം കുപ്പപ്പുറത്ത് മീന്‍ പിടിക്കുന്നതിനിടെ കാണാതായ മുഹമ്മ കായിപ്പുറം പട്ടാണിവെളിയില് പി.സി. രഞ്ജിത്തിന്റെ (44) മൃതദേഹം കണ്ടെത്തി. മഴക്കെടുതിയില്‍ ജില്ലയില്‍ ആറുമരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.
വൈദ്യുതി ലൈനിലേക്ക് മരംവീണുണ്ടായ പ്രശ്നങ്ങള്‍ കെഎസ്ഇബിക്ക് പൂര്‍ണമായി പരിഹരിക്കാനായിട്ടില്ല. ഒറ്റപ്പെട്ട വീടുകളിലേക്കുള്ള വൈദ്യുതി പുനഃസ്ഥാപിക്കലാണ് ബാക്കിയുള്ളത്. ജീവനക്കാരുടെ കുറവ് പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
സര്‍വീസ് പുനരാരംഭിച്ചു
അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയില്‍ കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു. എന്നാല്‍, ആലപ്പുഴയില്‍നിന്ന് തട്ടാശേരി, പുളിങ്കുന്ന് ഭാഗത്തേക്കുള്ള സര്‍വീസുകള്‍ തുടങ്ങിയിട്ടില്ല.
ദുരിതാശ്വാസ ക്യാമ്പുകള്‍
ചേര്‍ത്തല-രണ്ട്, അമ്പലപ്പുഴ-21, കുട്ടനാട്-15, കാര്‍ത്തികപ്പള്ളി-12, മാവേലിക്കര-മൂന്ന്, ചെങ്ങന്നൂര്‍-15 എന്നിങ്ങനെയാണ് ദുരിതാശ്വാസക്യാന്പുകൾ പ്രവർത്തിക്കുന്നത്.
കുട്ടനാട് താലൂക്കിലെയും
പുറക്കാട് പഞ്ചായത്തിലെയും
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി
ആലപ്പുഴ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ജലനിരപ്പ് വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്നും കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന് സെന്ററുകള്‍ക്കും അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കൂടാതെ ജില്ലയില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
കുട്ടനാട്ടില്‍ സ്കൂളുകള്‍ വെള്ളക്കെട്ടില്‍
ആലപ്പുഴ: പ്രവേശനോത്സവദിനത്തില്‍ കുട്ടനാട്ടിലെ സ്കൂളുകള്‍ അടഞ്ഞുകിടന്നു. ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. കുട്ടനാട്ടിലെ പകുതിയിലധികം സ്കൂളുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളിലെ സ്കൂളുകളിലാകട്ടെ ദുരിതാശ്വാസ ക്യാമ്പുമുണ്ട്.
വള്ളത്തെയും ജലഗതാഗത വകുപ്പിന്റെ ബോട്ടിനെയും ആശ്രയിക്കുന്ന കുട്ടികള്‍ കുട്ടനാട്ടിലേറെയുണ്ട്. വെള്ളമിറങ്ങിയാലും സ്കൂളുകള്‍ വൃത്തിയാക്കി പഠനം തുടങ്ങണമെങ്കില്‍ കുറച്ചു സമയമെടുത്തക്കും. അതിനാല്‍ താലൂക്കില്‍ എന്ന് അധ്യയനം തുടങ്ങണമെന്നതില്‍ തീരുമാനമായിട്ടില്ല. വെള്ളമിറങ്ങിത്തുടങ്ങിയത് ആശ്വാസമായിട്ടുണ്ടെങ്കിലുംജലനിരപ്പും ക്യാമ്പിന്റെ പ്രവര്‍ത്തനവും വിലയിരുത്തിയാകും അവധിക്കാര്യത്തില്‍ തീരുമാനമുണ്ടാകുക.