ദേശീയപാതാ നിർമാണം: ചേപ്പാട് ജംഗ്ഷൻ ചെളിക്കുഴിയായി
1564381
Monday, June 2, 2025 10:57 PM IST
കായംകുളം: ദേശീയപാത 66ന്റെ നിർമാണവുമായി ബന്ധപ്പെട്ട് ചേപ്പാട് ജംഗ്ഷൻ മുതൽ ഒരു കിലോമീറ്റർ ദൂരത്തിൽ യാത്ര ദുരിതത്തിലായി. സികെഎച്ച്എസ് സ്കൂളിൽ കുട്ടികൾക്ക് പ്രവേശിക്കാൻ കഴിയാത്തവിധം റോഡിൽ വെള്ളക്കെട്ടാണ്.
പോസ്റ്റ്ഓഫീസ്, ആയുർവേദ ആശുപത്രി, ആരാധനാലയങ്ങൾ, റോഡ് സമീപം താമസിക്കുന്ന നാട്ടുകാർ എന്നിവർക്ക് യാത്ര ദുഷ്കരമായി. വെള്ളക്കെട്ടും ചെളിയും മൂലം റോഡ് സഞ്ചാരയോഗ്യമല്ലാതായി. ഉയരപ്പാതയുടെ നിർമാണം നടക്കുന്ന ഭാഗത്തെ റോഡ് സഞ്ചാരയോഗ്യമല്ല.
യാത്രാദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ ദേശീയപാത കോൺട്രാക്ട് പ്ലാന്റ് ഓഫീസിലെ ജീവനക്കാരെ ഉപരോധിച്ചു. സമരക്കാർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുമെന്ന് കോൺട്രാക്ടറുടെ പ്രതിനിധികൾ ഉറപ്പ് നൽകിയതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഉപരോധ സമരത്തിന് എസ്എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സിപിഎം ചേപ്പാട് പടിഞ്ഞാറ് എൽസി സെക്രട്ടറി കെ. രഘു, ചേപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ, എൽസി അംഗം എസ്. അനി, ബ്രാഞ്ച് സെക്രട്ടറി ജി. സന്തോഷ്, ഷാജി തോമസ്, അജയൻ, വേണുഗോപാൽ എന്നിവർ നേതൃത്വം നല്കി.