ഉയരപ്പാതനിർമാണ മേഖലയ്ക്കുള്ളിൽ സ്വകാര്യവാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ്
1564160
Sunday, June 1, 2025 11:56 PM IST
തുറവൂര്‍: ചന്തിരൂര്‍ മേഖലയില്‍ ആകാശപ്പാത നിര്‍മാണ മേഖലയ്ക്കുള്ളില്‍ സ്വകാര്യ കമ്പനികളുടെ ഇന്‍സുലേറ്റഡ് അടക്കമുള്ള വാഹനങ്ങള്‍ യഥേഷ്ടം പാര്‍ക്ക് ചെയ്യുന്നത് അപകടകാരണമാകുന്നു. കനത്ത മഴയില്‍ അരൂര്‍ മേഖലയിലെ ദേശീയപാത ഗതാഗതയോഗ്യമല്ല. റോഡ് തകര്‍ന്ന് പലയിടത്തും ഭീമന് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുമ്പോഴാണ് ബാരിക്കേടിനുള്ളില്‍ എല്ലാ നിയമങ്ങളും ലംഘിച്ച് വലിയ വാഹനങ്ങളുടെ പാര്‍ക്കിംഗ്.
ദേശീയപാതയില്‍ വാഹനങ്ങള്‍ രൂക്ഷമായ ഗതാഗത തടസം നേരിടുമ്പോഴും ഇത്തരം വാഹനങ്ങള്‍ ജനങ്ങള്‍ക്ക് സഞ്ചരിക്കുവാനുള്ള വഴികള്‍ പോലും കാണാനാവാത്ത വിധത്തിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഭാര വാഹനങ്ങള്‍ വഴിതിരിച്ച് വിടുമെന്ന പ്രഖ്യാപനം നടപ്പാക്കാത്തതാണ് ഗതാഗതകുരുക്ക് വര്‍ധിക്കുന്നതിന് മറ്റൊരു കാരണം. നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം കഴിഞ്ഞ ജൂണില്‍ നല്‍കിയിരുന്നെങ്കിലും പ്രഖ്യാപനമല്ലാതെ ഇതുവരേയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
എറണാകുളം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളും ആലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ഭാരവാഹനങ്ങളും ഇപ്പോഴും നിര്‍മാണ മേഖലയിലൂടെ യാത്ര തുടരുന്നത് രൂക്ഷമായ ഗതാഗത പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്നു. വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്ക് പോകേണ്ടവര്‍ ഇത് മൂലം ഏറെ ബുദ്ധിമുട്ടുന്നു. മഴ കനത്തതോടെ ആകാശപാത നിര്‍മാണ മേഖലയില്‍ യാത്ര ദുരിതമാവുന്നു. വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ കുട്ടികളെ സുരക്ഷിതമായി സ്കൂളില്‍ അയയ്ക്കുന്നതില്‍ രക്ഷിതാക്കള്‍ ആശങ്കാകുലരാണ്.
ദേശിയപാതയിലൂടെ കടന്നു പോകുന്ന ഭാരവാഹനങ്ങളെ നിയന്ത്രിക്കാന്‍ നടപടിയുണ്ടാകണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു. അവശ്യ സര്‍വീസായ ആംബുലന്‍സുകള്‍ക്കു പോലും കടന്ന് പോകാന്‍ പറ്റാത്ത വിധത്തിലാണ് ഭാരവാഹനങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ലംഘിച്ച് നിര്മാണമേഖലയിലൂടെ സഞ്ചരിക്കുന്നത്. ഇത് അടിയന്തരമായി തടയാന്‍ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.