ജനതയെ നശിപ്പിക്കുന്ന രീതിയിൽ മദ്യ ഉപഭോഗം വർധിക്കുന്നു: വി.എം. സുധീരൻ
1564122
Sunday, June 1, 2025 11:20 PM IST
മുഹമ്മ: മുൻപൊരിക്കലും ഉണ്ടാകാത്ത വിധം കേരളത്തിൽ മദ്യ ഉപഭോഗം വർധിച്ചതായി മുൻ എം.പി വി.എം. സുധീരൻ. മദ്യം തലമുറയെ കാർന്നുതിന്നുമ്പോഴും ബാറുകളുടെ എണ്ണം വർധിപ്പിക്കുന്ന നയമാണ് സർക്കാരിന്റേത്. 2016-ൽ വില്പനശാലകളുടെ എണ്ണം 29 ആയിരിന്നത് ഇന്ന് 1000 ത്തിലേറെയായി. ലഹരിയെ കുറിച്ച് പറയുമ്പോൾ മദ്യത്തെ ഒഴിവാക്കി മയക്കുമരുന്നിനെ കുറിച്ച് മാത്രമാണ് പറയുന്നത്. ഇത് വലിയ ഇരട്ടത്താപ്പാണെന്നും സുധീരൻ പറഞ്ഞു. മുഹമ്മ കായിപ്പുറം സൗഹൃദ വേദി വായനശാലയുടെ രജനി നീതി ലാബിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സുധീരൻ.
മദ്യമില്ലെങ്കിലും മനുഷ്യർക്ക് ജീവിക്കാൻ കഴിയുമെന്നത് കോവിഡ് കാലത്ത് ബോധ്യം വന്നതാണ്. ജനജീവിതത്തിന്റെ താളം തെറ്റിക്കുന്ന മദ്യത്തെ ഒഴിവാക്കാൻ കഴിയുമെങ്കിലും അധികാരികൾ ജനത്തെ മറക്കുകയാണ്. ഒരു കുട്ടി പോലും ലഹരിക്ക് അടിമയാകാതിരിക്കാൻ സൗഹൃദ വേദിപോലുള്ള പ്രസ്ഥാനങ്ങൾ മുന്നിട്ടിറങ്ങണമെന്നും സുധീരൻ പറഞ്ഞു. സുധീർ രാഘവൻ തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഡോ.പി.എൽ. ലക്ഷ്മി, വായനശാല പ്രസിഡന്റ് ടി. കുഞ്ഞുമോൻ, സി.ഡി. വിശ്വനാഥൻ, ആർ. വിനോദ്, ടി.വി. സന്തോഷ് തോട്ടുങ്കൽ, സുജിത്ത്, അജീഷ്, സുഗാന്ധി എന്നിവർ പ്രസംഗിച്ചു .