കുട്ടനാടിനെ പ്രളയ ദുരിതബാധിത മേഖലയായി പ്രഖ്യാപിക്കണം: കൊടിക്കുന്നിൽ സുരേഷ് എംപി
1564391
Monday, June 2, 2025 10:58 PM IST
കുട്ടനാട്: വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്ന കുട്ടനാടിനെ പ്രളയ ദുരിതബാധിത മേഖലയായി സംസ്ഥാന സർക്കാർ പ്രഖ്യാപിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. അതോടൊപ്പം കുട്ടനാട്ടിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി റവന്യുമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലയിലെ മന്ത്രി, എംപി, എംഎൽഎ, ജില്ലാ കളക്ടർ എന്നിവരെ ഉൾപ്പെടുത്തി പ്രളയ ദുരിതബാധിത മേഖലകൾ സന്ദർശിച്ച് അവലോകനം നടത്തുകയും പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട നടത്തിയ യോഗങ്ങളിൽ തീരുമാനിക്കപ്പെട്ട പ്രവർത്തനങ്ങൾ ജില്ലയിൽ നടപ്പിലാക്കുന്നതിൽ റവന്യുവകുപ്പിന് വീഴ്ച വന്നതായും കുട്ടനാട്ടിലെ ഇടത്തോടുകളും കനാലുകളും പോളയും പായലും നീക്കുന്നതിൽ പരാജയപ്പെട്ടതായും വേമ്പനാട് കായലിന്റെ ആഴം കൂട്ടുന്നതും കരുവാറ്റ ലീഡിംഗ് ചാനലിൽ അടിഞ്ഞുകൂടിയ എക്കൽ നീക്കുന്നതുമായ പ്രവർത്തനങ്ങൾ ലക്ഷ്യം കണ്ടില്ലെന്നും യഥാസമയം കിഴക്കൻ വെള്ളം ഒഴുക്കിക്കളയുന്നതിനായി തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ എന്നിവിടങ്ങളിൽ ഏർപ്പെടുത്തേണ്ടിയിരുന്ന ക്രമീകരണങ്ങൾക്ക് പിഴവ് സംഭവിച്ചതായും കൊടിക്കുന്നിൽ കുറ്റപ്പെടുത്തി.
മൺസൂൺ മഴയ്ക്ക് മുമ്പായിതന്നെ കുട്ടനാട് വെള്ളത്തിൽ മുങ്ങിയ സാഹചര്യമാണ് നിലവിലുള്ളതെന്നും ഇതിന്റെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും ദുരിതബാധിതർക്ക് അടിയന്തര സഹായം ഉറപ്പാക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.