രണ്ടരപ്പതിറ്റാണ്ടിന്റെ സ്വപ്നം പ ൂവണിഞ്ഞു; ഗുമസ്തനിൽനിന്ന് വക്കീലിലേക്ക് സുരേഷ്
1565185
Thursday, June 5, 2025 11:55 PM IST
അമ്പലപ്പുഴ: രണ്ടരപ്പതിറ്റാണ്ടായി മനസിൽ കൊണ്ടുനടന്ന സ്വപ്നം പൂവണിഞ്ഞു. ഗുമസ്തക്കുപ്പായത്തിൽനിന്ന് സുരേഷ് വക്കീൽക്കുപ്പായമണിഞ്ഞ് കോടതിയിലെത്തി.
നീണ്ട 25 വർഷം അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അഡ്വക്കറ്റ് ക്ലാർക്കായി ജോലി ചെയ്തിരുന്ന അമ്പലപ്പുഴ കട്ടക്കുഴി വണ്ടകം വീട്ടിൽ ജി. സുരേഷാണ് വ്യാഴാഴ്ച മുതൽ വക്കീൽക്കുപ്പായമണിഞ്ഞ് കോടതിയിലെത്തിയത്.
ജൂൺ ഒന്നിന് കേരള ബാർ കൗൺസിൽ നടത്തിയ എൻറോൾമെന്റ് ചടങ്ങിലാണ് ജി. സുരേഷ് അഭിഭാഷകനായി സന്നത് എടുത്തത്. ആലപ്പുഴ-അമ്പലപ്പുഴ കോടതികളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അഡ്വക്കറ്റ് ക്ലാർക്ക് നിയമപഠനം പൂർത്തിയാക്കി അഭിഭാഷകനായി കോടതിയിലെ ത്തുന്നത്.
ആലപ്പുഴ എസ്ഡി കോളജിൽനിന്നു 1986-1989ൽ ബിരുദപഠനം പൂർത്തിയാക്കിയ സുരേഷ് 10 വർഷം സ്വകാര്യ ട്യൂഷൻ സെന്ററിലെ അധ്യാപകനായി ജോലി നോക്കിയിരുന്നു. ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. ജി. രാമകൃഷ്ണന്റെ കൂടെ ക്ലാർക്കായി പ്രവർത്തനം തുടങ്ങി. പിന്നീട് അമ്പലപ്പുഴയിൽ 25 വർഷം ക്ലാർക്കായി സേവനം അനുഷ്ഠിച്ചു. അഡ്വക്കറ്റ് ക്ലാർക്ക് അസോസിയേഷന്റെ അമ്പലപ്പുഴ യൂണിറ്റിന്റ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. അഡ്വക്കേറ്റ് ക്ലർക്കായി ജോലി ചെയ്ത കാലം മുതലുള്ള ആഗ്രഹമായിരുന്നു അഭിഭാഷകനാകണമെന്നത്.
പല കാരണം കൊണ്ട് നടക്കാതിരുന്ന ഈ ആഗ്രഹമാണ് ഇപ്പോൾ പൂവണിഞ്ഞതെന്ന് സുരേഷ് പറയുന്നു. പുതിയ വേഷത്തിലെത്തിയ ജി. സുരേഷിനെ അമ്പലപ്പുഴ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു. കോടതി വളപ്പിൽ നടന്ന ചടങ്ങിൽ എച്ച്. സലാം എംഎൽഎ അനുമോദനം നിർവഹിച്ചു.
അഡ്വ. ശ്രീലത ഹരി അധ്യക്ഷത വഹിച്ചു. മജിസ്ട്രേറ്റ് ഐശ്വര്യ ആൻ ജേക്കബ് ഉപഹാരങ്ങൾ നൽകി. അസി. പബ്ലിക് പ്രോസിക്യൂട്ടർ പ്രസൂൺ ബെന്നി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, അഭിഭാഷകരായ അഹമ്മദ് അമ്പലപ്പുഴ, എ.ടി. പ്രദീപ്, സന്ധ്യ, ജെ. ഷെർലി, ആർ. രജിത എന്നിവർ പ്രസംഗിച്ചു.