ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തിൽ അഞ്ചുകോടിയുടെ അമിനിറ്റി സെന്റർ
1574681
Thursday, July 10, 2025 11:17 PM IST
അന്പലപ്പുഴ: ശ്രീകൃഷ്ണസ്വമി ക്ഷേത്രാങ്കണത്തിൽ ഒരുങ്ങുന്ന അഞ്ചുകോടി രൂപ ചെലവിൽ അമിനിറ്റി സെന്റർ. രണ്ടു നിലകളിലായി 17,300-സ്ക്വയർ ഫീറ്റിൽ പൂർത്തിയാക്കുന്ന സെന്ററിന്റെ താഴത്തെ നിലയിൽ 9 ഡീലക്സ് മുറികളും ഒരു സ്യൂട്ട് മുറിയും മുകൾനിലയിൽ 11 ഡീലക്സ് മുറികളും ഒരു സ്യൂട്ട് മുറിയുമാണ് ഉണ്ടാകുക. വിശാലമായ പാർക്കിംഗ് സൗകര്യത്തിനു പുറമേ സ്ത്രീകൾക്കും പുരുഷന്മാർക്കുമായ പ്രത്യേക ഡോർമെറ്ററികളും സ്റ്റോറേജും ശുചിമുറി സംവിധാനവുമുണ്ടാകും.
അമ്പലപ്പുഴ ക്ഷേത്രത്തിൽ ദർശനത്തിന് ദൂരദേശത്തുനിന്ന് എത്തുന്നവർക്കുൾപ്പെടെ മെച്ചപ്പെട്ട സുഖസൗകര്യങ്ങളോടെ താമസസൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് അമിനിറ്റി സെന്റർ ഒരുക്കുന്നത്. ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറെ ഭാഗത്ത് നിലവിൽ സ്ഥിതിചെയ്യുന്ന ദേവസ്വം സത്രം പൊളിച്ചുനീക്കിയാകും സെന്റർ നിർമിക്കുക. 40 വർഷം പഴക്കമുള്ള സത്രം കാലപ്പഴക്കം കൊണ്ട് താമസയോഗ്യമല്ലാതായതോടെ കഴിഞ്ഞ രണ്ടുവർഷമായി ഇതു ഭാഗികമായാണ് പ്രവർത്തിക്കുന്നത്. ഇതിനാൽ മറ്റു നാടുകളിൽനിന്ന് ക്ഷേത്രദർശനത്തിനെത്തുന്നവർ സ്വകാര്യ ലോഡ്ജുകളെയാണ് ആശ്രയിക്കുന്നത്.
വിഷയം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് എച്ച്. സലാം, പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട് അമിനിറ്റി സെന്ററിന് പണം അനുവദിപ്പിച്ചത്. അമിനിറ്റി സെന്ററിനു പുറമേ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായുള്ള കലാപരിപാടികൾ അരങ്ങേറുന്ന സ്റ്റേജും ഇതിനോടനുബന്ധിച്ച് ഓപ്പൺ എയർ ഓഡിറ്റോറിയവും പുനർനിർമിക്കും. അഞ്ചു കോടിക്കു പുറമേ ബജറ്റ് ഫണ്ടിൽനിന്നും ഒരുകോടി രൂപയാണ് ഇതിനായി അനുവദിച്ചത്.
പൊതുമരാമത്ത് വകുപ്പിൽനിന്നും അനുവദിച്ച അഞ്ചു കോടി രൂപ ഉപയോഗിച്ചുള്ള കെട്ടിടത്തിന്റെ നിർമാണച്ചുമതല കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷന് (കിഡ്ക്) ആണ്.
ഇവയുടെ നിർമാണപ്രവർത്തനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡംഗം അഡ്വ. എ. അജിത് കുമാറിന്റെ അധ്യക്ഷതയിൽ എംഎൽഎ യോഗം വിളിച്ചുചേർത്തു. പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ, അംഗങ്ങളായ സുഷമ രാജീവ്, വവിത, ദേവസ്വം അസി. കമ്മീഷണർ എം. എം. നിഖിൽലാൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അജിത്ത് എന്നിവർ പങ്കെടുത്തു.