മർദിച്ചതായി പരാതി
1599204
Sunday, October 12, 2025 11:40 PM IST
തുറവൂർ: എരമല്ലൂർ കോന്നനാട് ഭഗവതി ക്ഷേത്രം പ്രസിഡന്റും കുടപുറം ദേവസ്ഥാനപുരം സുബ്രഹ്മണ്യ ക്ഷേത്രം മേൽശാന്തിയുമായ എരമല്ലൂർ കായിപ്പുറത്ത് ടി. കമലനെ (കമലൻ ശാന്തി -54) മരുമകന്റെ ബന്ധുക്കൾ ക്രൂരമായി മർദിച്ചതായി പരാതി.
മുൻഭാഗത്തെ രണ്ടു പല്ലുകൾ അടർന്നുപോകുകയും അവശനിലയിലാകുകയും ചെയ്ത കമലനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്നിനായിരുന്നു സംഭവം. പ്രണയിച്ച യുവാവുമായി ശാന്തിയുടെ മകൾ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് വിവാഹിതരായത്. വിവാഹത്തിന് പങ്കെടുത്തെങ്കിലും പിന്നീട് മകളെ കാണാനോ സംസാരിക്കാനോ കഴിയാതിരുന്നതിൽ കമലൻ വലിയ മനോവിഷമത്തിലായിരുന്നു. ഇതേത്തുടർന്നാണ് മകളെ വിവാഹം കഴിച്ചയച്ച വീട്ടിലേക്ക് കമലൻ ചില ബന്ധുക്കളുമായി പോയത്. സമീപത്തെ വീടിനു മുന്നിൽ എത്തിയ കമലനെ മരുമകൻ സ്നേഹത്തോടെ വീട്ടിലേക്കു ക്ഷണിച്ചു.
എന്നാൽ, ഇത് തടഞ്ഞ ബന്ധുക്കളിൽ ചിലർ സംഘം ചേർന്ന് കമലനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ കമലന്റെ മുൻഭാഗത്തെ രണ്ടു പല്ലുകൾ അടർന്നുപോയി. തടയാനെത്തിയ കമലന്റെ മകൻ ഹരികൃഷ്ണ(21)നും മർദനമേറ്റു. അവശനിലയിലായ കമലനെ ഉടൻതന്നെ തുറവൂർ ഗവ. ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അരൂർ പോലീസിൽ പരാതി നൽകി.