വഴിവിളക്കിനെ ചൊല്ലി ഭരണ -പ്രതിപക്ഷ പോര്
1570578
Thursday, June 26, 2025 11:32 PM IST
തൊടുപുഴ: വഴിവിളക്കുകളുടെ തകരാർ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന ചർച്ചയ്ക്കിടയിൽ നഗരസഭ കൗണ്‍സിലിൽ ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും വെല്ലുവിളിയും. ഇന്നലെ ചേർന്ന അടിയന്തര കൗണ്‍സിലിൽ എൽഡിഎഫ് അംഗം സിജി റഷീദാണ് 60 ലക്ഷത്തോളം രൂപ വകയിരുത്തിയിട്ടും നഗരസഭയിൽ ഇപ്പോഴും വഴിവിളക്കുകൾ തെളിയാത്ത വിഷയം ഉന്നയിച്ചത്.
കൗണ്‍സിലിൽ പ്രശ്നം അവതരിപ്പിക്കുന്നതിനിടെ യുഡിഎഫ് അംഗം സനു കൃഷ്ണൻ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതിനു മുന്‍പും ചെയർമാൻമാർ ഉണ്ടായിരുന്നെന്നും അന്നൊന്നും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ലെന്നും സനു കൃഷണൻ പറഞ്ഞു. ഇതോടെ പ്രതിപക്ഷ കൗണ്‍സിലർമായ ഷീൻ വർഗീസ്, മുഹമ്മദ് അഫ്സൽ എന്നിവർ സനു കൃഷ്ണനെതിരേ തിരിയുകയായിരുന്നു.
ചോദ്യത്തിനു ചെയർമാൻ മറുപടി പറയുമെന്നും സനു കൃഷ്ണൻ ഇടപെടേണ്ടെന്നും അതിരൂക്ഷമായ ഭാഷയിൽ ഇരുവരും തിരിച്ചടിച്ചു. ഇരു കൂട്ടരും തമ്മിൽ വാക്കേറ്റം രൂക്ഷമായതോടെ ചെയർമാൻ ഇടപെട്ട് പ്രശ്നം ശാന്തമാക്കി. വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികൾ എല്ലാ വാർഡുകളിലും ആരംഭിച്ചിട്ടില്ലെന്നും 13, 34 വാർഡുകളിലാണ് ഇപ്പോൾ ജോലികൾ നടക്കുന്നതെന്നും ചെയർമാൻ പറഞ്ഞു. എന്നാൽ ശക്തമായ മഴ മൂലം അറ്റകുറ്റപ്പണി നിർത്തി വച്ചിരിക്കുകയാണെന്നും മഴ കുറയുന്ന മുറയ്ക്ക് പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മുൻ നിശ്ചയിച്ച പ്രകാരമല്ല മെയിന്റനൻസ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് മുൻ ചെയർമാൻ സനീഷ് ജോർജ് ചൂണ്ടിക്കാട്ടി.
റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി കൗണ്‍സിലർമാർ തമ്മിലുണ്ടായ തർക്കം നഗരസഭ കൗണ്‍സിലിലും ചർച്ചയായി. 21-ാം വാർഡ് കൗണ്‍സിലർ ശ്രീലക്ഷ്മി സുദീപാണ് വിഷയം ഉന്നയിച്ചത്. 21, 23 വാർഡുകളിലൂടെ കടന്നുപോകുന്ന തൊടുപുഴ - മുതലിയാർമഠം റോഡിലെ വെള്ളക്കെട്ട് വിഷയത്തിൽ 22-ാം വാർഡ് കൗണ്‍സിലർ ഇടപെട്ടത് ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും അങ്ങനെയൊരു കീഴ്വഴക്കം ഉണ്ടെങ്കിൽ അത് വ്യക്തമാക്കണമെന്നുമായിരുന്നു ആവശ്യം.
താനുമായും 23-ാം വാർഡ് കൗണ്‍സിലറുമായും ചർച്ച നടത്താനും കൗണ്‍സിലർ തയാറായില്ല. ഇക്കാര്യത്തിൽ ചെയർമാൻ മറുപടി നൽകിയെങ്കിലും വിഷയത്തിൽനിന്നു പിൻമാറാൻ ശ്രീലക്ഷ്മി കൂട്ടാക്കിയില്ല.
ഇതോടെ പുകമറയുടെ ആവശ്യമില്ലെന്നും തന്റെ ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയതോടെ എല്ലാം വ്യക്തമാണെന്നും പറഞ്ഞ് 22-ാം വാർഡ് കൗണ്‍സിലർ സി. ജിതേഷ് രംഗത്തെത്തി. ലക്ഷങ്ങളുടെ പ്രവൃത്തിയൊന്നും താൻ ചെയ്തിട്ടില്ലെന്നും മൂന്നു വർഷമായി തകർന്നു കിടന്ന റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
നിയമം അനുസരിച്ച് മാത്രമാണ് പ്രവർത്തിച്ചതെന്നും അതിൽ തന്നെ അഭിനന്ദിച്ച് സുഹൃത്തുക്കൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിൽ ആർക്കാണ് വിഷമമെന്നും ചോദിച്ചു. ഇരുവരും തമ്മിൽ തർക്കം രൂക്ഷമായതോടെ ചെയർമാനും മറ്റു കൗണ്‍സിലർമാരും ഇടപെട്ടു. ഇക്കാര്യത്തിൽ സ്വയം നിയന്ത്രണങ്ങൾ ഉണ്ടാകണമെന്നും മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെന്നും ചെയർമാൻ നിർദേശിച്ചു.
ഇതേ സമയം 23-ാം വാർഡ് കൗണ്‍സിലർ പി.ജി. രാജശേഖരൻ വിഷയത്തിൽ പ്രതികരിക്കാതെ മൗനം പാലിച്ചതും ശ്രദ്ധേയമായി. നഗരസഭയിലെ തെരുവു നായശല്യം അതി രൂക്ഷമാണെന്നും എബിസി വിഷയത്തിൽ നഗരസഭ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും മുൻ ചെയർപേഴ്സണ്‍ സബീന ബിഞ്ചു ആവശ്യപ്പെട്ടു. ഇക്കാര്യം ജൂലൈ ഒന്നിനു ചേരുന്ന കൗണ്‍സിൽ പ്രത്യേക അജണ്ടയായി ചർച്ച ചെയ്യുമെന്ന് ചെയർമാൻ അറിയിച്ചു.