കണ്ടുപഠിക്കാം, ചക്കച്ചുള വിൽപ്പനയിലൂടെ വിജയഗാഥ രചിക്കുന്ന കുടുംബങ്ങളെ
1570064
Tuesday, June 24, 2025 11:15 PM IST
തൊടുപുഴ: ചക്കച്ചുള വിൽപ്പനയിലൂടെ മികച്ച വരുമാനം നേടുന്നതിനൊപ്പം കാർഷിക മേഖലയിൽ സ്വാശ്രയത്വത്തിന്റെ വഴിയിൽ വിജയഗാഥ രചിക്കുകയാണ് രണ്ടു കർഷക കുടുംബങ്ങൾ. കുണിഞ്ഞി തോണിക്കത്തടത്തിൽ ഡെന്നി ജോസഫ്, ആലക്കോട് കണ്ടത്തിൽ മോളി ആന്റണി എന്നിവരാണ് ചക്കച്ചുള വിൽപ്പനയിലൂടെ ഉയർന്ന വരുമാനം സന്പാദിക്കുന്നത്. ചക്കയുടെ സീസണ് ആരംഭിക്കുന്ന ഡിസംബർ മുതൽ ജൂലൈ വരെയുള്ള കാലയളവിലാണ് ഇവർ ചക്കച്ചുള വിൽപ്പന നടത്തുന്നത്.
സ്വന്തം പുരയിടത്തിലെ പ്ലാവിലുണ്ടാകുന്ന ചക്കമാത്രമാണ് ഇവർ വിറ്റഴിക്കുന്നത്. സീസണിൽ 3000- 5000 രൂപ വരെ ദിനംപ്രതി ലഭിക്കും. 25 മുതൽ 30 കിലോവരെ ഇവർ തൊടുപുഴ കാഡ്സ് ഓപ്പണ് മാർക്കറ്റിൽ വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്. മറ്റ് ഓർഡറുകൾ ലഭിച്ചാലും ഇവ എത്തിച്ചു നൽകും. ഒരു കിലോയുടെ പായ്ക്കറ്റുകളാക്കിയാണ് നൽകുന്നത്.
സ്വന്തം പുരയിടത്തിലെ റബർ ടാപ്പിംഗ് വേണ്ടെന്നുവച്ചാണ് ചക്കച്ചുള വിൽപ്പനയ്ക്കായി ഡെന്നി ജോസഫ് സമയം മാറ്റിവച്ചിരിക്കുന്നത്. ചക്കയുടെ സീസണ് കഴിഞ്ഞുമാത്രമേ ടാപ്പിംഗ് പുനരാരംഭിക്കൂ. രാവിലെ പള്ളിയിൽ പോയി മടങ്ങിയെത്തിയാൽപ്പിന്നെ വലിയ ഏണിയുമെടുത്ത് പുരയിടത്തിലെ പ്ലാവിൻ ചുവട്ടിലേക്ക് നീങ്ങും.
ആറരയേക്കർ പുരയിടത്തിൽ 90 നാടൻ പ്ലാവുകളുണ്ട്. ഇതിൽനിന്ന് ആവശ്യത്തിന് ചക്ക ലഭിക്കാറുണ്ട്. ചക്കയുടെ വലിപ്പമനുസരിച്ച് 10-15 എണ്ണം വരെ ഒരുദിവസം ശേഖരിക്കും. പിന്നീട് ഇത് വീട്ടിലെത്തിച്ച് വേഗത്തിൽ വെട്ടിയൊരുക്കി രാവിലെ പത്തിനു മുന്പായി കാഡ്സിന്റെ വിപണന കേന്ദ്രത്തിലും മറ്റു കടകളിലും എത്തിക്കും. ഭാര്യ നെസും സഹായത്തിനുണ്ട്.
നഴ്സിംഗ് വിദ്യാർഥികളായ ദിവ്യയും ഷോണും വീട്ടിലുള്ളപ്പോൾ ഇരുവരും സഹായിക്കും. പാകമായ ചക്കയുടെ ചുള വെട്ടിയൊരുക്കി ചകിണി കളഞ്ഞ് കുരുവോടുകൂടിയും അല്ലാതെയും വിപണിയിലെത്തിച്ച് നൽകിയാണ് വരുമാനം സന്പാദിക്കുന്നത്. ഡിസംബർ മുതൽ ഓഗസ്റ്റ് വരെ മുടക്കം കൂടാതെ ചക്ക വിപണിയിലെത്തിക്കാൻ കഴിയാറുണ്ടെന്ന് ഡെന്നി പറഞ്ഞു. ചക്കയും ചക്ക ഉത്പന്നങ്ങളും കഴിക്കുന്നതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നും ഡെന്നി പറയുന്നു.
വരുമാനം മാത്രമല്ല ആസ്വാദനവും
മക്കളെല്ലാം വിദേശത്ത് കഴിയുന്ന മോളി-ആന്റണി ദന്പതികൾക്ക് ചക്കച്ചുള വ്യാപാരം വരുമാനം മാത്രമല്ല ജീവിതാസ്വാദനം കൂടിയാണ്. നാലേക്കർ വരുന്ന കൃഷിയിടത്തിൽ 100 പ്ലാവുകൾക്കു പുറമേ റംബുട്ടാൻ, തെങ്ങ് തുടങ്ങിയ കൃഷികളുമുണ്ട്. ഇരുവരും ചേർന്ന് രാവിലെതന്നെ ചക്ക വെട്ടിയൊരുക്കി വിപണിയിലെത്തിക്കും.
കൂടുതൽ മൂല്യാധിഷ്ഠിത ഉത്പന്നങ്ങളിലൂടെ ഈ രംഗത്ത് സജീവമാകാനാണ് ഇരുവർക്കും ഇഷ്ടം. മക്കൾ മൂന്നുപേരും വിദേശത്ത് ജോലി ചെയ്യുകയാണ്. അതിനാൽ മറ്റുതിരക്കുകളില്ലാത്തതിനാൽ ചക്കച്ചുള വ്യാപാരവും യാത്രകളുമൊക്കെയായി ജീവിതം ആസ്വാദ്യകരമാക്കുകയാണ് ഇരുവരും.
ചക്കപോലെ ഭക്ഷ്യയോഗ്യമായ മറ്റൊരു ഉത്പന്നം മറ്റുള്ളവർക്കുകൂടി ലഭിക്കണമെന്ന ചിന്തയാണ് വരുമാനത്തെക്കാൾ ഉപരി തങ്ങൾക്ക് ഈ ജോലിയുമായി മുന്നോട്ടുപോകാൻ പ്രചോദനമെന്നും മോളി ആന്റണി പറയുന്നു. യാതൊരു യന്ത്രസഹായവുമില്ലാതെ ചെറിയകത്തി മാത്രം ഉപയോഗിച്ച് വെട്ടിയൊരുക്കി വിപണിയിലെത്തിക്കാവുന്ന ഒരു മൂല്യവർധിത ഉത്പന്നമാണിത്. വരിക്കയോ കൂഴയോ എന്ന വേർതിരിവില്ലാതെ ചുളയ്ക്ക് വില ലഭിക്കുന്നുണ്ട്.
ചക്ക ഉപയോഗിച്ചു പാകപ്പെടുത്തുന്ന ഉത്പന്നങ്ങൾ പ്രമേഹ രോഗികൾക്കും ഏറെ ഗുണകരമാണ്. സീസണിന്റെ ആരംഭത്തിൽ ഒരു കിലോ ചക്കച്ചുളയ്ക്ക് 100 രൂപ നിരക്കിലാണ് കർഷകരിൽനിന്ന് വാങ്ങിയിരുന്നതെന്നു കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ പറഞ്ഞു. ലഭ്യത കൂടുന്പോൾ വിലയിൽ നേരിയ വ്യത്യാസംവരുമെങ്കിലും കർഷകന് നല്ല വില ലഭിക്കാറുണ്ട്.
ഇരുചക്രവാഹനത്തിൽ കൊണ്ടുവന്ന് വിപണിയിൽ നൽകി പോകാവുന്ന വിധം ലളിതമാണ് കച്ചവടം. വാങ്ങുന്ന ഉപഭോക്താക്കൾക്ക് കൈയിൽ അരക്കുപോലും പറ്റാതെ അരമണിക്കൂറിനുള്ളിൽ പാകപ്പെടുത്തി കഴിക്കാനും കഴിയും. കർഷകന്റെ അധ്വാനത്തിനനുസരിച്ചുള്ള വിലയും വിപണി സാധ്യതയും ലഭിച്ചാൽ ധാരാളം പേർ ഈ രംഗത്തേക്ക് കടന്നുവരികയും പാഴായി പോകുന്ന ഭക്ഷ്യോത്പന്നം അനേകർക്ക് വരുമാന സ്രോതസായി മാറുകയും ചെയ്യും.