വന്യജീവിശല്യം: വനം മന്ത്രിയോടൊപ്പം റോഷി അഗസ്റ്റിനും മൗനം പാലിക്കുന്നെന്ന്
1569374
Sunday, June 22, 2025 6:10 AM IST
ചെറുതോണി: വന്യമൃഗശല്യവും തെരുവുനായ്ക്കളുടെ ആക്രമണവും വ്യാപകമായിട്ടും വിദ്യാർഥികൾക്ക് സ്കൂളുകളിലും കോളജുകളിലും എത്താൻ കഴിയാത്ത സാഹചര്യമുണ്ടായിട്ടും വനംവകുപ്പ് മന്ത്രിയെപ്പോലെ മന്ത്രി റോഷി അഗസ്റ്റിനും മൗനം പാലിക്കുകയാണെന്ന് കെഎസ്സി സംസ്ഥാന പ്രസിഡന്റ് ജോൺസ് ജോർജ് കുന്നപ്പിള്ളിൽ ആരോപിച്ചു.
വന്യമൃഗശല്യംമൂലം വിദ്യാർഥികളുടെ പഠനം മുടങ്ങുന്നതിൽ സർക്കാർ നടപടി സ്വീകരിക്കുക, മലയോര മേഖലയിലെ ഭാവിതലമുറയെ ഇല്ലാതാക്കുന്ന രീതിയിലുള്ള സർക്കാർ നയങ്ങൾ തിരുത്തുക, വിദ്യാഭ്യാസ വായ്പ വാങ്ങി പഠനം പൂർത്തിയാക്കിയിട്ടും ജോലി ലഭിക്കാത്തതിനാൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ പോയവരുടെ പേരിലുള്ള ജപ്തി നടപടികൾ നിർത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെഎസ്സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ നഗരംപാറ ഫോറസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെഎസ്സി ജില്ലാ പ്രസിഡന്റ് തോമസ് അലക്സ് പവ്വത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ആൽബിൻ ആൻഡ്രൂസ്, കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയംഗങ്ങളായ അഡ്വ. തോമസ് പെരുമന, നോബിൾ ജോസഫ്, കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അഡ്വ. എബി തോമസ്, കെഎസ്സി സംസ്ഥാന-ജില്ലാ ഭാരവാഹികളായ സ്റ്റീഫൻ പ്ലാക്കുട്ടത്തിൽ, അരവിന്ദ് ജോൺ, അദ്വൈത് ജയ്മോൻ, ജോർജ് മാത്യു, അൽത്താഫ് നൗഷാദ്, സെബാസ്റ്റ്യൻ ജോസഫ്, അലൻ അലക്സ്, കെ.എം. ശ്യാം, ഗ്ലെൻ ക്രിസ്റ്റോ, ജയിംസ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.