വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും കരുതലായി കട്ടപ്പന താലൂക്ക് ആശുപത്രി
1569556
Monday, June 23, 2025 12:06 AM IST
കട്ടപ്പന: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും അവസരോചിതമായ ഇടപെടലിലൂടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരായ വി.എസ്. ബെറ്റിയും ഗ്രീഷ്മ മത്തച്ചനും.
ഗൈനക്കോളജി വിഭാഗമില്ലാത്ത താലൂക്ക് ആശുപത്രിയിലാണ് ഗുരുതരാവസ്ഥയിൽ എത്തിയ അമ്മയ്ക്കും കുഞ്ഞിനും ശുശ്രൂഷകൾ നൽകി ഡോക്ടർമാർ കരുതലായത്. ഞായറാഴ്ച രാവിലെ ഒൻപതോടെയാണ് കാഞ്ചിയാർ സ്വദേശിനിയായ സ്ത്രീയെ വീട്ടിൽ പ്രസവിച്ചതിനെത്തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
ഉടൻതന്നെ അത്യാഹിതവിഭാഗത്തിലുണ്ടായിരുന്ന ശിശുരോഗ വിദഗ്ധ ഡോ. ഗ്രീഷ്മ മത്തച്ചൻ പ്രാഥമിക ചികിത്സ നൽകുകയും തുടർന്ന് ആശുപത്രി ആർഎംഒ ഇൻ-ചാർജായ ഇഎൻടി ഡോക്ടർ ബെറ്റിയെ വിളിച്ചുവരുത്തുകയുമായിരുന്നു. ഗൈനക്കോളജിയുടെ സേവനം ലഭ്യമല്ലാത്ത കട്ടപ്പന താലൂക്കാശുപത്രിയിൽ ഡോ. ബെറ്റിയുടെയും ഡോ. ഗ്രീഷ്മയുടെയും അവസരോചിതമായ ഇടപെടൽമൂലമാണ് കുട്ടിയെ പൂർണ ആരോഗ്യത്തോടെ സംരക്ഷിക്കാൻ കഴിഞ്ഞത്.
കാഞ്ചിയാർ സ്വദേശിയായ യുവതിക്ക് ജൂലൈ ഏഴിനാണ് പ്രസവത്തിന്റെ തീയതി നൽകിയത്. ഇതിനിടയിലാണ് വീട്ടിൽ പ്രസവം നടന്നത്. തുടർന്ന് പരിഭ്രാന്തരായ വീട്ടുകാർ ഉടൻതന്നെ കട്ടപ്പന താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റോ മറ്റു സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല.
എന്നാൽ, അടിയന്തര ചികിത്സ വേണ്ടിയിരുന്ന അമ്മയ്ക്കും കുഞ്ഞിനും പ്രാഥമിക ചികിത്സ നൽകിയശേഷം ഡോക്ടർമാരായ വി.എസ്. ബെറ്റിയും ഗ്രീഷ്മ മത്തച്ചനും ഇവരെ ഇടുക്കി മെഡിക്കൽ കോളജിലേക്ക് തുടർചികിത്സകൾക്കായി അയച്ചു.