ഒഴിപ്പിച്ചാലും ഒഴിയില്ല: നഗരം കീഴടക്കി വഴിയോര കച്ചവടം
1568699
Friday, June 20, 2025 12:20 AM IST
തൊടുപുഴ: നഗരത്തിൽ പാതയോരങ്ങൾ കൈയേറിയുള്ള വഴിയോരക്കച്ചവടം വ്യാപകം. കാൽനട യാത്രക്കാർക്കുപോലും ബുദ്ധിമുട്ടാവുന്ന രീതിയിലാണ് പല ഭാഗത്തും വഴിയോര കച്ചവടം തകൃതിയാകുന്നത്. റോഡിന് അല്പം വീതിയുണ്ടെങ്കിൽ അവിടെ താത്കാലിക സംവിധാനമൊരുക്കി കച്ചവടം ആരംഭിക്കുന്നതാണ് നഗരത്തിൽ പതിവായി കണ്ടു വരുന്നത്.
അനുദിനം പെരുകുന്ന വഴിയോര കച്ചവടത്തിനെതിരേ കാര്യമായ നടപടികൾ അധികൃതർ സ്വീകരിക്കാത്തതാണ് ഓരോ ദിവസവും പുതിയ കടകൾ രംഗത്തു വരുന്നതിനു കാരണം. മുനിസിപ്പിൽ അധികൃതർ, പിഡബ്ല്യുഡി, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ ഇതിനു മുന്പ് പലതവണ ഒഴിപ്പിക്കൽ നടത്തിയിട്ടുണ്ടെങ്കിലും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഈ മേഖലകളിലെല്ലാം വഴിയോര കച്ചവടക്കാർ വീണ്ടും കൈയടക്കും.
കാഞ്ഞിരമറ്റം -മങ്ങാട്ടുകവല ബൈപാസ്, അന്പലം ബൈപാസ്, കാരിക്കോട് -ന്യൂമാൻ കോളജ് റോഡ്, തൊടുപുഴ -വെങ്ങല്ലൂർ റോഡ് എന്നിവിടങ്ങളിലെല്ലാം വഴിയോര കച്ചവടം വ്യാപകമാണ്.
കാരിക്കോട് - ന്യൂമാൻ കോളജ് റോഡിൽ ഏതാനും വർഷം മുൻപ് കെട്ടിട ഉടമകളുടെ സഹകരണത്തോടെ റോഡിനു വീതി കൂട്ടിയിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം സുഗമമാകുകയും വ്യാപാര സ്ഥാപനങ്ങളിൽ കയറുന്നതിനും വാഹനം റോഡരികിൽ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ വീതി കൂട്ടിയ ഭാഗത്ത് വഴിയോര കച്ചവട വാഹനങ്ങളും ലോട്ടറി ബങ്കുകളും ഇടം പിടിച്ചു . ഇത്തരം ബങ്കുകളുടെ മുന്നിൽ വാഹനം നിർത്തുന്നവരോട് മോശമായി പെരുമാറുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.
മങ്ങാട്ടുകവലയിൽ റോഡിനു വീതികൂട്ടിയ ഭാഗം മുഴുവനും ടാക്സി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും വഴിയോര കച്ചവടത്തിനുമായി കൈയേറിയ സാഹചര്യമാണ്. മങ്ങാട്ടുകവല ബസ് സ്റ്റാൻഡിനു മുൻഭാഗം പൂർണമായും വിവിധ വഴിയോര കച്ചവടക്കാരുടെ കൈവശമാണ്. വഴിയോര കച്ചടവടവും ഓട്ടോ സ്റ്റാൻഡുംകൂടിയായതോടെ ഇവിടം പൂർണമായും തടസപ്പെട്ട നിലയിലാണ്. ബസ് സ്റ്റാൻഡിനു മുന്നിൽ ഒരു വാഹനംപോലും നിർത്താൻ കഴിയാത്ത സ്ഥിതിയാണ്.
പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും ചില ജനപ്രതിനിധികളുടെയും ഒത്താശയോടെയാണ് പല ഭാഗത്തും വഴിയോര കച്ചവടം നടക്കുന്നതെന്ന ആരോപണം കാലങ്ങളായുണ്ട്. ഇതാണ് ഒഴിപ്പിച്ചാലും വീണ്ടും വഴിയോര കച്ചവടക്കാർ പാതയോരങ്ങൾ കൈയേറുന്നതിനു കാരണം. തൊടുപുഴയെ സംബന്ധിച്ച് വാഹന പാർക്കിംഗിന് ഏറെ ബുദ്ധിമുട്ടു നേരിടുന്ന നഗരമാണ്. എന്നാൽ വാഹന പാർക്കിംഗിന് അല്പം ഇടമുള്ള പാതയോരങ്ങളെല്ലാം വഴിയോരകച്ചവടക്കാരുടെ കൈവശമാണ്.