വിനോദസഞ്ചാരകേന്ദ്രങ്ങൾ പൂട്ടിയതിനെതിരേ മഴ നനഞ്ഞ് സമരം
1568419
Wednesday, June 18, 2025 10:33 PM IST
ചെറുതോണി: ജില്ലാ ആസ്ഥാനമേഖലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചുപൂട്ടിയതിനെതിരേ മഴ നനഞ്ഞ് സമരം വായനദിനമായ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ചെറുതോണി ട്രാഫിക് ജംഗ്ഷനിൽ നടക്കും.
വനംവകുപ്പ് വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചുപൂട്ടുമ്പോഴും അതിനെതിരേ പ്രസ്താവനയിൽക്കൂടെപ്പോലും പ്രതികരിക്കാത്ത അധികാരികളുടെ നിലപാടിനെതിരേയാണ് സോഷ്യൽ ഹ്യൂമൻ ജസ്റ്റീസ് ആൻഡ് നേച്ചർ ചെയർമാൻ പി.എൽ. നിസാമുദീൻ മഴ നനഞ്ഞ് പ്രധിഷേധസമരം നടത്തുന്നത്. ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് എൻ.ജെ. വർഗീസ് സമരം ഉദ്ഘാടനം ചെയ്യും.
ജില്ലാ ആസ്ഥാനമായ പൈനാവ്, ചെറുതോണി ഉൾപ്പെടുന്നപ്രദേശങ്ങളിൽ ഒമ്പതിലധികം വിനോദസഞ്ചാരകേന്ദ്രങ്ങളുണ്ട്. ഇതെല്ലാം ഈ പ്രദേശത്തെ വനഭൂമികളിലാണ് സ്ഥിതിചെയ്യുന്നത്. ഫീസ് ഈടാക്കി പരിസ്ഥിതി സൗഹൃദരീതിയിൽ സന്ദർശനസൗകര്യവും സംരക്ഷണവും ഒരുക്കുന്നതിനുപകരം ഈ പ്രദേശങ്ങൾ സന്ദർശിക്കുന്നവർക്കെതിരേ കേസെടുക്കുന്ന നിലപാടാണ് വനംവകുപ്പ് സ്വീകരിക്കുന്നത്. ഇടുക്കി - ചെറുതോണി അണക്കെട്ടുകൾ സഞ്ചാരികൾക്ക് ഇപ്പോൾ കാണാൻ അനുമതിയില്ല.
ചെറുതോണി ഡാമിൽ പ്രവേശിച്ച ഒരാൾ അണക്കെട്ടിലെ ഷട്ടറിന്റെ വടത്തിൽ ഗ്രീസ് ഒഴിക്കുകയും വിളക്കുകാലുകളിൽ താഴിട്ട് പൂട്ടുകയും ചെയ്തതോടെ പ്രവേശനത്തിനു കർശന നിയന്ത്രണമേർപ്പെടുത്തി. സന്ദർശനം അനുവദിക്കുന്ന നാളിൽ ഓൺലൈൻവഴി ബുക്ക് ചെയ്യുന്ന എണ്ണൂറോളം പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഇക്കാര്യമറിയാതെ ഇവിടെയെത്തുന്ന ആയിരക്കണക്കിന് ആളുകളാണ് അണക്കെട്ട് കാണാൻ കഴിയാതെ നിരാശരായി മടങ്ങുന്നത്. ഇക്കാര്യങ്ങൾ ഭരണകൂടം അടിയന്തരമായി പരിഗണിച്ച് നടപടികൾ സ്വീകരിക്കണം.
നിരോധിക്കപ്പെട്ട എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും കാണാൻ കഴിയുന്ന സാഹചര്യമുണ്ടാക്കണം. ചെറുതോണി ട്രാഫിക് ജംഗ്ഷനിൽ നടക്കുന്ന സമരത്തിൽ വിവിധ സാമൂഹ്യ, സന്നദ്ധ, പരിസ്ഥിതി പ്രവർത്തകർ പങ്കെടുക്കും.