മഴക്കെടുതി: ജില്ലയിൽ വൻ കൃഷിനാശം
1568161
Wednesday, June 18, 2025 12:03 AM IST
തൊടുപുഴ: കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ കാലവർഷക്കെടുതികളിൽ കർഷകർക്കുണ്ടായത് വൻ നാശനഷ്ടം. ഓണം വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തിരുന്ന വാഴ ഉൾപ്പെടെയുള്ള വിളകളാണ് കാറ്റിലും മഴയിലും തകർന്നത്. കഴിഞ്ഞ മാസം 15 മുതൽ ഈ മാസം 16 വരെ ജില്ലയിൽ 6.14 കോടിയുടെ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക കണക്ക്.
12,089 കർഷകരുടെ കൃഷിയാണ് ഇക്കാലയളവിൽ നശിച്ചത്. കനത്ത തോതിൽ മഴ പെയ്ത കഴിഞ്ഞ മാസം 15 മുതൽ 28 വരെ 2520 കർഷകർക്ക് വ്യാപക കൃഷി നാശമുണ്ടായി. ഇക്കാലയളവിൽ ജില്ലയിൽ 4.35 കോടി രൂപയുടെ കൃഷിനാശമാണ് പ്രാഥമികമായി റിപ്പോർട്ട് ചെയ്തത്. പിന്നീട് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 9569 കർഷകർക്കും കൃഷി നാശം മൂലം നഷ്ടമുണ്ടായി. 1.79 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
കഴിഞ്ഞ 24 മുതൽ ഈ മാസം16 വരെ ഉണ്ടായ കാറ്റിലും മഴയിലും 1041 ഹെക്ടർ സ്ഥലത്താണ് കൃഷിനാശമുണ്ടായത്. കൂടുതൽ കർഷകർക്ക് നഷ്ടം നേരിട്ടത് പീരുമേട്, അടിമാലി, നെടുങ്കണ്ടം ബ്ലോക്കുകളിലാണ്. പീരുമേട്ടിൽ 2681 കർഷകരുടെ 333 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. അടിമാലി ബ്ലോക്കിൽ 2164 കർഷകരുടെ 95.97 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. നെടുങ്കണ്ടം ബ്ലോക്കിൽ 1886 കർഷകർക്ക് 438 ഹെക്ടർ സ്ഥലത്ത് കൃഷിനാശമുണ്ടായി.
ദേവികുളത്ത് 635 കർഷകരുടെ 18 ഹെക്ടറിലും ഇളംദേശം ബ്ലോക്കിൽ 425 കർഷകരുടെ 49 ഹെക്ടറിലും ഇടുക്കി ബ്ലോക്കിൽ 886 കർഷകരുടെ 36 ഹെക്ടറിലുമാണ് കൃഷി നാശമുണ്ടായത്. കട്ടപ്പന ബ്ലോക്കിൽ 779 പേർക്ക് കൃഷിനാശം നേരിട്ടു. 67.92 ഹെക്ടർ കൃഷി നശിച്ചു. തൊടുപുഴയിൽ 113 കർഷകരുടെ 2.92 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്.
വാഴ, മരച്ചീനി പോലെയുള്ള തന്നാണ്ടു വിളകളും കുരുമുളക്, റബർ എന്നിവയും വ്യാപകമായി നശിച്ചു. വിപണിയിലെത്തിക്കാറായ വാഴകൾ കാറ്റിലും മഴയിലും നിലംപൊത്തിയത് കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കി. ഏലം, കൊക്കോ, ജാതി, ഗ്രാന്പു, തെങ്ങ്, കമുക്, പച്ചക്കറി എന്നിവയും വലിയ തോതിൽ നശിച്ചവയിലുൾപ്പെടും. പല കർഷകർക്കും ആയിരക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. നഷ്ടത്തിന്റെ പ്രാഥമിക കണക്കുകളാണ് കൃഷിവകുപ്പ് ശേഖരിച്ചിരിക്കുന്നത്. ഫീൽഡ് പരിശോധനകൾ പൂർത്തിയാകുന്നതോടെ നഷ്ടക്കണക്ക് ഇതിനു മേലെയായി ഉയരാനും സാധ്യതയുണ്ട്.
കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിനായി നേരത്തേ കർഷകർ കൃഷിഭവനുകളിൽ നേരിട്ടെത്തി അപേക്ഷ നൽകുകയായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ എയിംസ് പോർട്ടൽ വഴിയാണ് കർഷകർ കൃഷിനാശത്തിന് അപേക്ഷ നൽകേണ്ടത്. ഇതിനായി കർഷകർ എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. നഷ്ടം നേരിട്ട കൃഷിക്കാർ പേര്, വീട്ടുപേര്, വാർഡ്, കൃഷിഭൂമിയുടെ വിസ്തൃതി, കൃഷിനാശമുണ്ടായ വിളകളുടെ പേര്, എണ്ണം എന്നീ വിവരങ്ങൾക്കൊപ്പം നഷ്ടമുണ്ടായ കൃഷിയിടത്തിൽ കർഷകൻ നിൽക്കുന്ന ചിത്രം ഉൾപ്പെടെയാണ് അപേക്ഷിക്കേണ്ടത്.
വിളകൾ ഇൻഷ്വർ ചെയ്ത കർഷകർ 15 ദിവസത്തിനകവും മറ്റു കർഷകർ 10 ദിവസത്തിനകവും അപേക്ഷിക്കണം. എന്നാൽ നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകിയാലും ഇത് ലഭിക്കാൻ കാലങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നാണ് കർഷകർ പറയുന്നത്. പലപ്പോഴും നാശനഷ്ടം ഉണ്ടായി മാസങ്ങൾ പിന്നിടുന്പോഴാണ് കർഷകർക്ക് തുച്ഛമായ നഷ്ടപരിഹാരത്തുക ലഭിക്കുക.