ഉപ്പുതറ പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതി തട്ടിപ്പ്: റവന്യു റിക്കവറിക്കൊരുങ്ങി ഭരണസമിതി
1568155
Wednesday, June 18, 2025 12:03 AM IST
ഉപ്പുതറ: ഉപ്പുതറ പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് വീടു വാങ്ങി പണം തട്ടിയവർക്കെതിരേ റവന്യു റിക്കവറി നടത്താൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ഇന്റേണൽ വിജിലൻസ് വിഭാഗം അന്വേഷണം ഊർജിതമാക്കിയതോടെ ചൊവ്വാഴ്ച ചേർന്ന അടിയന്തര പഞ്ചായത്ത് കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെ 27 പേർക്കെതിരേ റവന്യു റിക്കവറി നടത്തി സർക്കാരിന് നഷ്ടമായ തുക തിരിച്ചുപിടിക്കാനാണ് തീരുമാനം.
അടിയന്തര നടപടി സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറിയെ കമ്മിറ്റി ചുമതലപ്പെടുത്തി. ഏക്കർ കണക്കിന് പട്ടയഭൂമിയുള്ളവർ, രണ്ടും മൂന്നും വാഹനങ്ങളും വാസയോഗ്യമായ വീടും ഉള്ളവർ, ലൈഫ് പദ്ധതിയിൽ പണിത വീട് ഒരു വർഷം തികയും മുൻപ് മൂന്നിരട്ടി വിലയ്ക്കു വിറ്റവർ തുടങ്ങിയവർക്കെതിരേയാണ് നടപടി സ്വീകരിക്കുന്നത്.
എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് തട്ടിപ്പു നടന്നത്. വാസയോഗ്യമായ വീടുവയ്ക്കാൻ സ്വന്തമായി പണമില്ലാത്ത നൂറുകണക്കിന് പാവങ്ങൾ പുറത്തുനിൽക്കുമ്പോഴാണ് അനർഹരായവർ ഗുണഭോക്തൃ പട്ടികയിൽ കടന്നുകൂടി തട്ടിപ്പു നടത്തിയത്. ഒന്നാം ഗഡു വാങ്ങിയ ശേഷം ഒരു പണിയും ചെയ്യാതെ രണ്ടും മൂന്നും നാലും ഗഡു കൈപ്പറ്റിയ നിരവധി പേരുണ്ട്.
പഴയ വീട് അറ്റകുറ്റപ്പണി നടത്തി പണം തട്ടിയവരും മറ്റുള്ളവരുടെ വീടിന്റെ ഫോട്ടോ നൽകി പണം തട്ടിയവരും പട്ടയ ഭൂമിയുടെ രേഖ നൽകി പട്ടയമില്ലാത്ത ( ഉപേക്ഷിക്കപ്പെട്ട എസ്റ്റേറ്റ്) ഭൂമിയിൽ വീടു വച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഇതിന് അവസരമുണ്ടാക്കിയതിൽ അന്നത്തെ ഉദ്യോഗസ്ഥർക്കും വാർഡ് മെമ്പർമാർക്കും നിർണായക പങ്കുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഡിവിഷൻ മെമ്പറായിരിക്കുമ്പോഴാണ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വീട് സംഘടിപ്പിച്ചെടുത്തത്. മൂന്നു സെന്റ് ഭൂമിയേ സ്വന്തമായിട്ടുള്ളൂ എന്നു കാണിച്ചാണ് ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് വീടിനു പണം വാങ്ങിയത്.
പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തിന്റെ പേരിൽ ഒന്നരയേക്കർ പട്ടയ ഭൂമിയുണ്ടെന്ന് കണ്ടെത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റും മാനദണ്ഡങ്ങൾ ലംഘിച്ചാണ് മുഴുവൻ തുകയും കൈപ്പറ്റിയത്.
2022ലെ പ്രാഥമിക അന്വേഷണത്തിൽ 27 പേർ അനധികൃതമായി പണം കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് സർക്കാരിന് നഷ്ടമായ പണം തിരിച്ചടപ്പിക്കണമെന്ന് വിജിലൻസ് അന്ന് നിർദേശം നൽകിയിരുന്നു. രാഷ്ട്രീയ സമ്മർദം മൂലം നോട്ടീസയച്ച് നടപടി ലഘൂകരിക്കുകയാണ് പഞ്ചായത്ത് അന്നു ചെയ്തത്. കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് എത്തിയ വിജിലൻസ് വിഭാഗം ഇതുവരെയുള്ള നടപടി സംബന്ധിച്ച് വിശദീകരണം തേടിയിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച അടിയന്തര പഞ്ചായത്ത് കമ്മിറ്റി കൂടി റവന്യു റിക്കവറിയ്ക്ക് തീരുമാനമെടുത്തത്.
ഒരു വീടിന് നാലു ലക്ഷം രൂപയും തൊഴിലുറപ്പു പദ്ധതിയിൽ 25,000 രൂപയുടെ തൊഴിൽദിനങ്ങളുമാണ് സർക്കാർ സഹായം നൽകിയത്. ക്രമക്കേടിലൂടെ ഇതുവരെയുള്ള കണക്ക് പ്രകാരം സർക്കാരിന് 1,19,75,000 രൂപ നഷ്ടമായിട്ടുണ്ട്. ഈ തക 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കാനാണ് വിജിലൻസ് നിർദേശം.
ചൊവ്വാഴ്ച ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ ഒരു സിപിഎം അംഗവും കോൺഗ്രസ് അംഗവും പങ്കെടുത്തില്ല. ലൈഫിൽ പണിത വീട് ഉപയോഗിക്കാത്തവർ, വാടകയ്ക്കു നൽകിയവർ എന്നിവർക്കെതിരേ നടപടി സ്വീകരിക്കാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ജയിംസ് കെ. ജേക്കബ് അറിയിച്ചു.