സർക്കാർ കർഷകരെ ദ്രോഹിക്കുന്നു: പ്രഫ. എം.ജെ. ജേക്കബ്
1568157
Wednesday, June 18, 2025 12:03 AM IST
മൂലമറ്റം: മലയോര കർഷകരെ ദ്രോഹിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നു കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ.എം.ജെ. ജേക്കബ്. കർഷക സ്നേഹം വാക്കുകളിൽ മാത്രമാണുള്ളത്. സർക്കാരിന്റെ ജനദ്രോഹ നടപടികൾക്ക് ഏറ്റവും വലിയ ഉദാഹരണമാണ് ഹൈക്കോടതി കർഷകർക്ക് അനുകൂലമായി പുറപ്പെടുവിച്ച വിധിക്കെതിരേ സുപ്രീം കോടതിയിൽപോയി വിധി സന്പാദിച്ചത്.
1993-ലെ ചട്ടപ്രകാരം ലഭിച്ച പട്ടയ ഭൂമിയിൽ നട്ടുപരിപാലിച്ച മരം മുറിച്ചു വിൽക്കാൻ കർഷകന് അനുമതിയുണ്ടെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരേ സുപ്രീം കോടതിയിൽ അപ്പീൽ പോയ സർക്കാർ കർഷന്റെ പട്ടയ ഭൂമിയിലുള്ള അവകാശങ്ങൾ വനം വകുപ്പിന് അടിയറവച്ചതായും കുറ്റപ്പെടുത്തി. കുളമാവ് വൈരമണി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ജയകുമാർ എന്ന കർഷകൻ 1993-ലെ ചട്ടപ്രകാരം പട്ടയം ലഭിച്ച ഭൂമിയിൽനിൽക്കുന്ന ആഞ്ഞിലി വെട്ടിയതിനു വനം വകുപ്പ് കേസെടുത്തിരുന്നു.
ഇടുക്കി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ചാർജ് ചെയ്തിരുന്ന കേസ് ഒഴിവാക്കാനാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീച്ചത്. 2022 മേയിൽ ജസ്റ്റീസ് മേരി ജോസഫ് ജയകുമാറിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഇതിനെതിരേയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതും അനുകൂല വിധി സന്പാദിച്ചതും.
ഇതോടെ 1993 ചട്ട പ്രകാരം ലഭിച്ച പട്ടയങ്ങളിലുള്ള മരങ്ങൾ മുറിക്കാൻ കഴിയാത്ത സ്ഥിതിയായി. ഹൈക്കോടതി വിധിക്കെതിരേ സർക്കാർ അപ്പീൽ പോകാതിരുന്നെങ്കിൽ കേരളത്തിലെ ആയിരക്കണക്കിന് കർഷകർക്ക് തങ്ങൾ നട്ടു പരിപാലിച്ച മരങ്ങൾ മുറിച്ചുവിൽക്കാൻ സാധിക്കുമായിരുന്നു.
ഇതിനുപുറമേ മുറിക്കുന്ന മരങ്ങൾക്ക് പകരം മരങ്ങൾ കർഷകർ നടുകയും ചെയ്യുമായിരുന്നു. ഇത് പരിസ്ഥിതിക്കും ഗുണകരമാകുമായിരുന്നു. വിവാഹം, വിദ്യാഭ്യാസം, ചികിത്സ എന്നിവയ്ക്ക് മരം മുറിച്ചുവിൽക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു. ജോസകുട്ടി തുടിയൻപ്ലാക്കൽ, എ.ഡി. മാത്യു, ജിൽസ് അഗസ്റ്റിൻ, ജോമോൻ മൈലാടൂർ എന്നിവർ പ്രസംഗിച്ചു.