തൊണ്ടിക്കുഴ-നടയം റോഡിൽ പോയാൽ കുഴിയിൽ വീണതുതന്നെ...
1568151
Wednesday, June 18, 2025 12:03 AM IST
തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിലെ മൂന്നാം വാർഡിലൂടെ കടന്നു പോകുന്ന തൊണ്ടിക്കുഴ-നടയം റോഡ് കാൽനട യാത്ര പോലും സാധ്യമല്ലാത്ത വിധം തകർന്നു. വർഷങ്ങളായി ഈ റോഡിലൂടെ ദുരിത യാത്ര നടത്തുകയാണ് പ്രദേശവാസികൾ. കുണ്ടും കുഴിയും രൂപപ്പെട്ട് പൂർണമായും തകർന്ന റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാർ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതൊന്നും കാണാത്ത മട്ടിലാണ് തദ്ദേശ സ്ഥാപന അധികൃതർ.
തൊണ്ടിക്കുഴ, ശാസ്താംപാറ, പൂവേക്കുന്ന്, ശാരദക്കവല, മരവെട്ടിച്ചുവട്, നടയം എന്നിവിടങ്ങളിലേയ്ക്കുള്ള നൂറുകണക്കിന് യാത്രക്കാരും വാഹനങ്ങളും സഞ്ചരിക്കുന്ന പാതയാണ് തൊണ്ടിക്കുഴ-നടയം റോഡ്. മൂന്നു കിലോമീറ്റർ ദൂരമുള്ള റോഡിൽ തൊണ്ടിക്കുഴ പൂവേക്കുന്ന് ഭാഗമാണ് കൂടുതൽ തകർന്നിരിക്കുന്നത്.
കുണ്ടും കുഴിയുമായി മാറിയ റോഡിൽ ടാറിംഗ് പേരിനു പോലുമില്ല. റോഡ് തകർന്നതിനാൽ ഇതു വഴി ഓട്ടോകളും മറ്റു വാഹനങ്ങളും കടന്നു വരാൻ പോലും മടികാണിക്കുന്നു.
വർഷങ്ങൾക്കു മുന്പാണ് റോഡ് ടാറിംഗ് നടത്തിയത്. ഇപ്പോൾ അറ്റകുറ്റപ്പണി നടത്തിയിട്ടു തന്നെ മൂന്നു വർഷത്തോളമായി. ഇതിനിടെ റോഡ് നിർമാണത്തിനായി ജില്ലാ പഞ്ചായത്തിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചിരുന്നു.
എന്നാൽ, രണ്ടു തവണ ടെണ്ടർ ക്ഷണിച്ചെങ്കിലും ആരും കരാർ ഏറ്റെടുക്കാത്തതിനാൽ ഫണ്ട് ലാപ്സായി. പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഒന്ന്, മൂന്ന്, ആറു വാർഡുകൾക്ക് ഫണ്ടനുവദിച്ചെന്ന് അധികൃതർ അറിയിച്ചെങ്കിലും ആറാം വാർഡിനു മാത്രമാണ് തുക അനുവദിച്ചത്. എന്നാൽ മൂന്നാം വാർഡിന് അനുവദിച്ച തുക മറ്റു വാർഡിലേക്ക് മാറ്റി ചെലവഴിക്കുകയായിരുന്നെന്ന് ആരോപണമുയർന്നു.
തുക വകമാറ്റി ചെലവഴിച്ചതല്ലെന്നും ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് റോഡ് നിർമാണത്തിന് തുക ലഭിക്കാതിരുന്നതെന്നും വാർഡ് മെംബർ ബിന്ദു ശ്രീകാന്ത് പറഞ്ഞു.
എന്നാൽ, പഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് റോഡിന്റെ ദുരവസ്ഥയ്ക്കും നാട്ടുകാരുടെ ദുരിതയാത്രയ്ക്കും ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.