കാടിന്റെ പച്ചപ്പിൽ ഇനി വായനയുടെ മധുരം
1568388
Wednesday, June 18, 2025 9:55 PM IST
ടി.പി. സന്തോഷ്കുമാർ
തൊടുപുഴ: ആദിവാസി വിഭാഗത്തിലെ യുവജനങ്ങളെയും കുട്ടികളെയും വായനയുടെ പുതുലോകത്തേയ്ക്ക് അടുപ്പിക്കാൻ വനമേഖലയിലെ ഗോത്രവർഗ സങ്കേതങ്ങളിൽ വായനശാലകൾ ഒരുക്കി വനംവകുപ്പ്. ഇടുക്കി വന്യജീവി സങ്കേതത്തിലെ കണ്ണംപടി ട്രൈബൽ സെറ്റിൽമെന്റിൽ ഉൾപ്പെടുന്ന മേമാരി, കൊല്ലത്തിക്കാവ്, കത്തിതേപ്പൻ എന്നിവിടങ്ങളിലാണ് "തളിര് ' എന്ന പേരിൽ വനംവകുപ്പിന്റെ വായനശാലകൾ ആരംഭിക്കുന്നത്. കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്ന ഉൾവനത്തിലെ ആദിവാസി കോളനികളിൽ ഇനി വായനയുടെ വാതായനങ്ങൾ തുറക്കും.
വായനയാണ് ലഹരി എന്ന സന്ദേശത്തോടെയാണ് വനംവകുപ്പ് ഉൾനാടൻ ആദിവാസി മേഖലകളിൽ ഇതിനായി പ്രത്യേക ഇടങ്ങളൊരുക്കുന്നത്. സംസ്ഥാന വനവികസന ഏജൻസിയിൽനിന്നു ലഭ്യമായ ഫണ്ട് ഉപയോഗിച്ച് ഇടുക്കി വൈൽഡ് ലൈഫ് ഡിവിഷനാണ് വായനയുടെ ഉദാത്തമായ സന്ദേശം ആദിവാസി ജനവിഭാഗങ്ങളിലേയ്ക്ക് എത്തിക്കുന്നത്. ആദിവാസി വിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടികൾ ഇപ്പോൾ പഠനത്തിൽ മികവു പുലർത്തി ഉന്നത വിദ്യാഭ്യാസവും മറ്റും നേടിവരുന്നുണ്ട്. വായനശാലകൾ അരക്ഷിതമായ വനാന്തരീക്ഷത്തിൽ കഴിയുന്ന ആദിവാസി ജനവിഭാഗത്തിന് നൂതന അനുഭവമാകുമെന്നാണ് പ്രതീക്ഷ.
കണ്ണംപടി ട്രൈബൽ സെറ്റിൽമെന്റിലെ മൂന്ന് ഇഡിസികളുടെ കീഴിലാണ് വായനശാലകൾ ആരംഭിക്കുന്നത്. ഇഡിസികൾക്ക് സ്വന്തമായുള്ള കെട്ടിടങ്ങളിലാണ് വായനശാലകൾ ഒരുക്കിയിരിക്കുന്നത്. മൂന്നു വായനശാലകളിലായി കുട്ടികൾ മുതൽ മുതിർന്നവർവരെയുള്ള 200-ഓളം പേർക്ക് ഇവ അറിവിന്റെ വെളിച്ചം പകരും.
യാത്രാവിവരണങ്ങൾ, വൈജ്ഞാനിക ഗ്രന്ഥങ്ങൾ, ബാലസാഹിത്യ കൃതികൾ, കഥകൾ, നോവലുകൾ എന്നീ വിഭാഗങ്ങളിലും പിഎസ്സി പരീക്ഷയ്ക്കും പ്രയോജനപ്പെടുന്ന പുസ്തകങ്ങളാണ് വായനശാലയിൽ സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികളെ ചെറുപ്പത്തിൽത്തന്നെ വായനയിലേയ്ക്ക് ആകർഷിക്കാൻ ബാലസാഹിത്യ കൃതികളുടെ വലിയ ശേഖരവും ഒരുക്കിയിട്ടുണ്ട്. പുസ്തകങ്ങൾ ലൈബ്രറിയിൽ എത്തി വായിക്കുന്നതിനു സൗകര്യം ഒരുക്കുന്നതിനു പുറമേ വീടുകളിൽ കൊണ്ടുപോകാനും കഴിയും. വായനശാലയുടെ മേൽനോട്ടത്തിനും നടത്തിപ്പിനുമായി ഇഡിസി അംഗങ്ങളിൽ വിദ്യാസന്പന്നരായ യുവതീയുവാക്കളെ കണ്ടെത്തി ഇവർക്ക് പരിശീലനം നൽകി ലൈബ്രറേറിയന്മാരായി നിയമിക്കും.
വായനശാലയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല വനംവകുപ്പിന്റെ ഈ പദ്ധതി. വായനയിലൂടെ നേടുന്ന അറിവുകളും കണ്ടെത്തലുകളും വിലയിരുത്തുന്നതിന്റെ ഭാഗമായി പ്രസംഗം, ഉപന്യാസം, ക്വിസ്, കവിത, കഥാരചനാ മത്സരങ്ങളും നടത്തും.
ഗ്രന്ഥശാല സംഘത്തിന്റെ സഹകരണത്തോടെ ഇവരുടെ അഭിരുചികൾക്ക് അനുയോജ്യമായ കൂടുതൽ പുസ്തകങ്ങൾ സമാഹരിച്ച് വായനശാലകൾ വിപുലീകരിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. പുസ്തകങ്ങൾ എത്തിച്ച് പൂർണ സജ്ജമാക്കിയ വായനശാലകൾ 28ന് വാഴൂർ സോമൻ എംഎൽഎ തുറന്നു നൽകും. ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ബി. പ്രസാദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി യാഥാർഥ്യമാക്കിയത്.