പെരിയാർ കടുവ സങ്കേതത്തിൽ ഉഭയ-ഉരഗജീവി സർവേ പൂർത്തിയായി
1568692
Friday, June 20, 2025 12:20 AM IST
കുമളി: പശ്ചിമഘട്ടത്തിലെ പ്രധാന ജൈവവൈവിധ്യ ഹോട്സ്പോട്ടുകളിലൊന്നായ പെരിയാർ കടുവ സങ്കേതത്തിൽ ആദ്യഘട്ട ഉഭയ-ഉരഗജീവി സർവേയിൽ 149 ഇനങ്ങൾ രേഖപ്പെടുത്തി. ഏഴു മുതൽ 10 വരെ പെരിയാർ ടൈഗർ കണ്‍സർവേഷൻ ഫൗണ്ടേഷനും ആരണ്യകം നേച്ചർ ഫൗണ്ടേഷനും ചേർന്ന് സർവേ നടത്തിയത്. സർവേയിൽ 67 ഉഭയജീവി ഇനങ്ങളെയും 82 ഉരഗജീവി ഇനങ്ങളെയുമാണ് കണ്ടെത്തിയത്. വിവിധ ആവാസവ്യവസ്ഥകളെ പ്രതിനിധികരിക്കുന്ന 21 സ്ഥലങ്ങളിലാണ് സർവേ നടന്നത്.
സർവേയിൽ കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളായ കാലിക്കറ്റ് യൂണിവേഴ്സിറ്റി, കണ്ണൂർ യൂണിവേഴ്സിറ്റി, കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ഏട്രീ-ബാംഗ്ലൂർ തുടങ്ങിയവരും മലബാർ നാച്വുറൽ ഹിസ്റ്ററി സൊസൈറ്റി, സർപ്പ, സ്നേക്ക്പീഡിയ തുടങ്ങിയ പ്രാദേശിക സംഘടനകളെ പ്രതിനിധീകരിച്ച് 73 വോളണ്ടിയർമാരും പങ്കെടുത്തു.
പെരിയാർ കടുവ സങ്കേതം അസി. ഫീൽഡ് ഡയറക്ടർ ആർ. ലക്ഷ്മി, പെരിയാർ വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ എസ്. സന്ദീപ് എന്നിവർ ചേർന്ന് സർവേ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ഇ. സിബി, വള്ളക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അരുണ്‍ കെ. നായർ, റിസർച്ച് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ലിബിൻ ജോണ്‍, ഫ്ലയിംഗ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രിയ ടി. ജോസഫ്, കണ്‍സർവേഷൻ ബയോളജിസ്റ്റ്മാരായ രമേശ്ബാബു, ആൽബി ജെ. മറ്റത്തിൽ, നേച്ചർ എഡ്യൂക്കേഷൻ ഓഫീസർ സേതുപാർവതി തുടങ്ങിയവർ പങ്കെടുത്തു.
ഡോ. സന്ദീപ്ദാസ്, ഡോ. രാജ്കുമാർ എന്നിവർ നയിച്ച സർവേയിൽ നിരവധി അപൂർവ ഇനങ്ങളെ കണ്ടെത്തി. ചൂരലാമ എന്ന കെയിൻ ടർട്ടിൽ, കാട്ടാമ എന്ന ട്രാവൻകൂർ ടോർട്ടോയിസ്, ഷോർട്ട് ടെയ്ൽഡ് കുക്രി എന്ന കുട്ടിവാലൻ ചുരുട്ട എന്നിവ ഉൾപ്പെടെ ഐയുസിഎൻ ചുവപ്പുപട്ടികയിൽപ്പെടുന്ന 12 ഇനങ്ങളെ രേഖപ്പെടുത്തി.
മുൻ സർവേകളിൽ രേഖപ്പെടുത്താത്ത ഡറെലി കുറിമൂക്കൻ, കേരള ചാട്ടക്കാരൻ, ജലധാര ചാട്ടക്കാരൻ, തുടങ്ങിയ അഞ്ചിനം ഉഭയജീവികളും റാഷിദി പല്ലി, മേഘമല ദ്രാവിഡഗെക്കോ തുടങ്ങിയ മൂന്നിനം ഉരഗങ്ങളെയും അടക്കം എട്ടിനങ്ങളെ പെരിയാർ കടുവ സങ്കേതത്തിന്റെ ഉഭയ - ഉരഗജീവി പട്ടികയിലേക്ക് അധികമായി ചേർത്തു.
സർവേയിൽ രേഖപ്പെടുത്തിയ അറുപത്തിയേഴിൽ അൻപത്തിമൂന്നും (എണ്‍പത് ശതമാനം ഉഭയജീവികളും) ലോകത്തിൽ പശ്ചിമഘട്ടത്തിൽമാത്രം കാണപ്പെടുന്നവയാണെന്നത് പെരിയാറിന്റെ ഉഭയജീവി വൈവിധ്യത്തിന്റെ പ്രത്യേകതകൂടിയാണെന്ന് ഡോ. സന്ദീപ്ദാസ് പറഞ്ഞു.