ആറു മാസത്തിനിടെ നായ്ക്കൾ ആക്രമിച്ചത് 3379 പേരെ
1568688
Friday, June 20, 2025 12:20 AM IST
തൊടുപുഴ: ജില്ലയിൽ തെരുവുനായകളുടെ കടിയേൽക്കുന്നവരുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുന്പോഴും ഇക്കാര്യത്തിൽ നടപടിയെടുക്കാതെ അധികൃതർ. കുട്ടികളാണ് തെരുവു നായ്ക്കളുടെ ആക്രമണത്തിൽ കൂടുതലും ഇരകളാകുന്നത്. പല നഗരത്തിലും നൂറുകണക്കിന് നായ്ക്കളാണ് ചുറ്റിത്തിരിയുന്നത്.
ഭീതിയോടെയാണ് ഇപ്പോൾ ജനങ്ങൾ നിരത്തുകളിലൂടെ സഞ്ചരിക്കുന്നത്. സംസ്ഥാനത്ത് തെരുവു നായ്ക്കളുടെ ആക്രമണം കൂടുകയും പേ വിഷബാധയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തതോടെയാണ് ജനങ്ങൾ അതീവ ഭീതിയിലായത്. അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി വംശവർധന കുറയ്ക്കാൻ വിഭാവനം ചെയ്ത എബിസി സെന്റർ നിർമാണവും എങ്ങുമെത്തിയില്ല.
മൂന്നാറിൽ ഇന്നലെ കുട്ടികൾക്കു നേരേ തെരുവു നായ്ക്കളുടെ ആക്രമണമുണ്ടായി. ദേവികുളം തമിഴ് ഹയർസെക്കൻഡറി സ്കൂളിലെ ആറു കുട്ടികളെയാണ് തെരുവുനായ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കുട്ടികൾ ഇന്നലെ രാവിലെ സ്കൂളിലേക്ക് വരുന്നവഴിയാണ് നായ ആക്രമിച്ചത്.
രണ്ടാഴ്ച മുന്പ് മൂന്നാർ മേഖലയിൽ വിനോദ സഞ്ചാരികളടക്കം 16 പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിരുന്നു. ഏതാനും മാസം മുന്പ് വണ്ടിപ്പെരിയാറ്റിൽ രണ്ടു കുട്ടികൾക്ക് തെരുവു നായയുടെ കടിയേറ്റിരുന്നു. അരണക്കൽ എസ്റ്റേറ്റ് സ്വദേശികളുടെ മക്കൾക്കാണ് നായയുടെ കടിയേറ്റത്. കുട്ടികൾ കളിക്കുന്നതിനിടെയാണ് തെരുവു നായ ഓടിയെത്തി കടിച്ചത്.
ഇന്നലെ മാത്രം ജില്ലയിൽ 29 പേർക്ക് നായ്ക്കളുടെ കടിയേറ്റതായാണ് കണക്ക്. ഈ മാസം 333 പേർ നായ്ക്കളുടെ ആക്രമണത്തിനിരയായി ചികിൽസ തേടി. ഈ വർഷം ജനുവരി മുതൽ ജൂണ് വരെ 3379 പേരാണ് നായ്ക്കളുടെ കടിയേറ്റ് ചികിൽസ തേടിയത്. നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവരുടെ എണ്ണം ഇത്രയും ഭീതിജനകമായി വർധിച്ചിട്ടും ഇവയുടെ നിയന്ത്രണത്തിൽ അധികൃതർ മെല്ലെപ്പോക്ക് കാട്ടുന്നത് ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
തെരുവു നായ്ക്കളുടെ ശല്യം ക്രമാതീതമായി കൂടുന്പോഴും ആരോട് പരാതി പറയുമെന്നാണ് ജനങ്ങളുടെ ചോദ്യം. നേരത്തെ നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ടായിരുന്നു. എന്നാൽ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമ പ്രകാരം ഇതിനു തടയിട്ടു. നിലവിൽ തെരുവുനായ്ക്കളെ കൊല്ലാൻ നിയമം അനുവദിക്കുന്നില്ല. ഇതാണ് തെരുവു നായ്ക്കളുടെ എണ്ണം വൻതോതിൽ വർധിയ്ക്കാൻ കാരണം.
ജില്ലയിൽ നഗര, ഗ്രാമീണ മേഖലകൾ കൂടാതെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തെരുവു നായകളുടെ ശല്യം അനിയന്ത്രിതമാണ്. പല പഞ്ചായത്തുകളുടെയും നിരത്തുകളിൽ നായ്ശല്യം വർധിക്കുന്പോൾ നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടു വരുമെങ്കിലും തങ്ങൾ നിസഹായരാണെന്നു പറഞ്ഞ് ഇവർ കൈയൊഴിയും.
തെരുവു നായ നിയന്ത്രണത്തിന് ജില്ലയിൽ ഒരു നടപടിയും ഉണ്ടാകാത്തതാണ് ഇവ പെരുകാൻ കാരണമെന്നാണ് ആക്ഷേപം. 2022-ൽ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് നായ്ക്കളുടെ ആനിമൽ ബർത്ത് കണ്ട്രോൾ പ്രകാരം വന്ധ്യംകരണ പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ടിരുന്നു. ഇതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും എബിസി സെന്റർ ഒരുക്കാനായിരുന്നു നിർദേശം. എന്നാൽ പദ്ധതി നടപ്പാകാത്തതിനാൽ രണ്ട് ബ്ലോക്കുകൾക്കായി ഒരു എബിസി സെന്റർ തുടങ്ങാൻ ലക്ഷ്യമിട്ടെങ്കിലും പ്രാദേശിക എതിർപ്പു മൂലം പദ്ധതി പാളി. പിന്നീടാണ് ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് വിനിയോഗിച്ച് ജില്ലാ ആസ്ഥാനത്ത് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എബിസി സെന്റർ നിർമിക്കാൻ തീരുമാനിച്ചത്.
കുയിലിമലയിൽ ജില്ലാ പഞ്ചായത്ത് വിട്ടു നൽകിയ അരയേക്കർ സ്ഥലത്താണ് നായ്ക്കളുടെ വന്ധ്യംകരണത്തിനും മറ്റുമായുള്ള എബിസി സെന്റർ നിർമിക്കുന്നത്. ഇതിനായി മൂന്നര കോടിയാണ് വകയിരുത്തിയിരിക്കുന്നത്. എന്നാൽ പദ്ധതി ഇപ്പോഴും പ്രാരംഭ ഘട്ടത്തിൽത്തന്നെ നിൽക്കുകയാണ്. സംസ്ഥാനത്ത് എബിസി സെന്റർ ഇല്ലാത്ത ഏക ജില്ലയാണ് ഇടുക്കി.
പദ്ധതി വേഗത്തിലാക്കും:
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കുയിലിമലയിൽ എബിസി സെന്ററിന്റെ പ്രവർത്തനങ്ങളുമായി ജില്ലാ പഞ്ചായത്ത് മുന്നോട്ട് പോകുകയാണെന്ന് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ പറഞ്ഞു. മൂന്നരക്കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ കുയിലിമലയിൽ സ്ഥലം കണ്ടെത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 52 പഞ്ചായത്തുകൾ, രണ്ട് മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവരുടെ ഫണ്ടുകൾ ഉൾപ്പെടുത്തിയാണ് സെന്ററിന്റെ നിർമാണം. സെന്റർ സ്ഥാപിക്കുന്നതിനായുള്ള നടപടികൾ വേഗത്തിലായിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.