വാഹനാപകടത്തിൽ മരിച്ച വിദ്യാർഥിയുടെ സംസ്കാരം നാളെ നടന്നേക്കും
1569373
Sunday, June 22, 2025 6:10 AM IST
കട്ടപ്പന: ചെല്ലാർകോവിലിൽ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച വിദ്യാർഥി അണക്കര വെള്ളറ ഷാനറ്റ് ഷൈജുവിന്റെ മൃതദേഹം നാളെ സംസ്കരിച്ചേക്കും. കുവൈറ്റിലുള്ള മാതാവ് ജിനു ഇന്ന് അവിടെനിന്നു വിമാനം കയറുമെന്ന നിഗമനത്തിലാണ് സം സ്കാരം നാളെ നടത്താൻ തീരുമാനിച്ചി രിക്കുന്നത്.
വെള്ളി, ശനി ദിവസങ്ങളിൽ കുവൈറ്റിൽ പൊതു അവധി ദിവസങ്ങളായിരുന്നതിനാൽ ജിനുവിന്റെ യാത്രാനടപടികൾ പൂർത്തിയായില്ല. ഇന്നു നടപടികൾ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ജിനുവിന്റെ മടക്കയാത്രയ്ക്കുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുന്ന അണക്കര ഏഴാംമൈൽ ഒലിവുമല യാക്കോബായ പള്ളി ട്രസ്റ്റി ഷിബു തോമസ് കരിന്പിൽ പറഞ്ഞു.
വൈറ്റ് പാസ്പോർട്ട് (പാസ്പോർട്ട് നഷ്ടമായാൽ തിരിച്ചു വരവിനായി നൽകുന്ന താത്കാലിക പാസ്പോർട്ട്) ലഭിച്ചിട്ടുണ്ട്. മൂന്നു മാസംമുന്പ് കുവൈറ്റിൽ വീട്ടുജോലിക്കായി പോയതാണ് ജിനു. അവിടെ വാഗ്ദാനം ചെയ്തിരുന്ന ജോലി ലഭിച്ചില്ല. പകരം ഒരു വീട്ടിൽ കഠിനമായ ജോലിയാണ് ലഭിച്ചത്. 45,000 രൂപ ശന്പളം പറഞ്ഞ് പത്തനംതിട്ടയിലുള്ള ഏജൻസിയാണ് ജിനുവിനെ കൊണ്ടുപോയത്.
അവിടെ എത്തിച്ചശേഷം ഏജൻസിയെക്കുറിച്ച് വിവരമൊന്നുമില്ല. ഒരുമാസം അവിടെ ജോലിചെയ്തു. 26,000 രൂപ ശന്പളം ലഭിച്ചു. അതിൽ 20,000 രൂപ വീട്ടിലേക്ക് അയച്ചുകൊടുത്തു. പിന്നീട് വീട്ടുകാർക്ക് ജിനുവിനെപ്പറ്റി വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. ജോലിചെയ്തിരുന്ന വീട്ടിൽനിന്നും രക്ഷപ്പെട്ട ജിനു ഇന്ത്യൻ എംബസിയിൽ അഭയം തേടുകയായിരുന്നെന്നാണ് ഇപ്പോൾ വീട്ടുകാർക്ക് ലഭിക്കുന്ന വിവരം.
സ്പോണ്സർ നൽകിയ പരാതിയെത്തുടർന്ന് ജിനു സർക്കാരിന്റെ കസ്റ്റഡിയിലായി. കോടതി മൂന്നു തവണ കേസ് പരിഗണിച്ചപ്പോഴും പരാതിക്കാരൻ എത്തിയില്ല. അതിനെത്തുടർന്ന് മടക്കയാത്രയ്ക്കുള്ള വൈറ്റ് പാസ്പോർട്ട് അനുവദിക്കുകയായിരുന്നു. മകന്റെ മരണവിവരം ജിനു അറിഞ്ഞിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു. ജിനുവിനെ പരമാവധി ബുധനാഴ്ചവരെ കാക്കുമെന്നും വീട്ടുകാർ പറഞ്ഞു. ഷാനെറ്റിനോടൊപ്പം അപകടത്തിൽ മരിച്ച അലന്റെ മൃതദേഹം നേരത്തേ സംസ്കരിച്ചു. കുട്ടികൾ സഞ്ചരിച്ചിരുന്ന ബൈക്ക് തോട്ടംതൊഴിലാളികളുമായിപ്പോയ ജീപ്പുമായി ഇടിച്ചാണ് അപകടമുണ്ടായത്.
ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിനു തയാറെടുക്കുകയായിരുന്നു കുട്ടികൾ രണ്ടും. ഷാനെറ്റിന് പാലാ സെന്റ് തോമസ് കോളജിൽ പ്രവേശനം ലഭിച്ച് ബുധനാഴ്ച കോളജിലേക്കു പോകാനിരിക്കെയാണ് ചൊവ്വാ ഴ്ച അപകടമണ്ടായത്.