28 വർഷത്തിനുശേഷം കൊലക്കേസ് പ്രതി പിടിയിൽ
1569375
Sunday, June 22, 2025 6:10 AM IST
കുമളി: കുമളിക്ക് സമീപം ചെങ്കരയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽപ്പോയ പ്രതിയെ കുമളി പോലീസ് 28 വർഷത്തിനുശേഷം തമിഴ്നാട്ടിൽനിന്നു പിടികൂടി. തമിഴ്നാട്ടിലെ തേനി വരശനാട് ധർമരാജപുരം സ്വദേശി മഹാദേവൻ (44) ആണ് അറസ്റ്റിലായത്.
ചെങ്കര ആറുമുക്ക് സ്വദേശി ഗണേശൻ (18) കൊല്ലപ്പെട്ട കേസിലെ നാലാം പ്രതിയാണ് മഹാദേവൻ. ദുർഘടമായ വനമേഖലയിൽ ഭാര്യയും രണ്ടു കുട്ടികളുമൊത്താണ് ഇയാൾ കഴിഞ്ഞിരുന്നത്. കൊല്ലപ്പെട്ട ഗണേശന്റെ മൂത്ത സഹോദരനായ ലിംഗം, അടുത്ത ബന്ധുക്കളായ ധനരാജ്, ബാലചന്ദ്രർ എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികൾ. ഇവർ നേരത്തേ പിടിയിലായിരുന്നെങ്കിലും നാലാം പ്രതിയായ മഹാദേവൻ ഒളിവിലായിരുന്നു.
മഹാദേവനടക്കം പ്രതികളെല്ലാം അടുത്ത ബന്ധുക്കളാണ്. ചെങ്കരയിലെ സ്വത്ത് സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിനു കാരണം. 1997 ജൂണ്‍ ഏഴിന് വൈകുന്നേരം ഏഴോടെ ചെങ്കര ഭാഗത്തായിരുന്നു സംഭവം. പ്രതികളെല്ലാവരും ചേർന്ന് ഗണേശനെ അടിച്ചും കത്തിക്ക് കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്.
സംഭവസമയത്ത് പ്രതികൾക്കെല്ലാം ഇരുപതിനോടടുത്ത പ്രായമുണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നിർദേശപ്രകാരം പീരുമേട് ഡിവൈഎസ്പി വിശാൽ ജോണ്സണ്, കുമളി സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എസ്. സുജിത് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പ്രതിക്കുവേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചത്. കുമളി സീനിയർ എസ്ഐ ജെഫി ജോർജ്, എസ്ഐ അനന്തു, പോലീസുകാരായ സി.പി. രതീഷ്, എം. മാരിയപ്പൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പീരുമേട് കോടതി റിമാൻഡ് ചെയ്തു.