ചരിത്രവും ഐതിഹ്യവും ഇഴകൾ തീർത്ത് 33 മലകൾ
1569551
Monday, June 23, 2025 12:06 AM IST
ജോയി കിഴക്കേൽ
തൊടുപുഴ: കേട്ടാൽ ദൃശ്യചാരുത ആസ്വദിക്കണമെന്ന് തോന്നും. കണ്ടാൽ അദ്ഭുതം കൂറി ഒരു നിമിഷം നിന്നുപോകും. പിന്നെ അറിയാതെ പറഞ്ഞുപോകും ചരിത്രവും ഐതിഹ്യവും ഇഴപാകിയ ഇടുക്കിയിലെ സ്ഥലനാമം പേറുന്ന 33 മലകൾ എത്ര ഹൃദ്യവും മനോഹരവുമെന്ന്. ആകാശത്തെ ചുംബിച്ച് മഞ്ഞണിഞ്ഞു നിൽക്കുന്ന ഓരോ മലയ്ക്കും പറയാനുള്ളത് വേറിട്ട കഥകൾ.
നാമവും ചരിത്രവും പേറി
കുടയത്തൂർ വിന്ധ്യൻ മല, മുതിയാമല, നെല്ലിക്കമല, മാങ്കുന്നുമല, കാത്തുമല, ഇരവിമല, ചെണ്ടുവരൈമല, കൊളുക്കുമല, ദേവിമല, പെരുമാൾമല, ഗുഡൂർമല, കബുല മല, കരിമല, ആനമല, ശിവഗിരി മല, മേഘമല, വെള്ളിമല, മംഗളഗിരിമല, കരിങ്കുളംമല, കുറവൻ കുറത്തിമല, കുമരിക്കൽമല, കരിങ്കുളംമല, മഞ്ചുമല, പട്ടുമല, നാടുകാണിമല, വലകെട്ടിമല, കോട്ടമല, തുന്പച്ചിമല, രാജമല, കോവിൽമല, വാഴമല എന്നിവയെല്ലാം നാടിന്റെ തനിമയും പാരന്പര്യവും വിളിച്ചോതുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി അണക്കെട്ടിന്റെ നിർമാണത്തിന് കാരണമായത് കുറവൻ - കുറത്തി മലകളാണ്. കേരളത്തിന്റെ കെടാവിളക്ക് എന്നറിയപ്പെടുന്ന മൂലമറ്റം പവർഹൗസിലേക്ക് കുളമാവ് ഡാമിൽനിന്ന് വെള്ളമെത്തിക്കുന്നത് നാടുകാണി മല തുരന്ന് പെൻസ്റ്റോക്ക് പൈപ്പിലൂടെയാണ്. കോട്ടപോലെ നിൽക്കുന്ന വലകെട്ടി മലയുടെയും നാടുകാണി മലയുടെയും നടുവിലാണ് ഭൂഗർഭ വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നത്.
രാജമുദ്രയുമായി
കോവിൽമല
കേരളത്തിൽ രാജഭരണം ജനാധിപത്യത്തിന് വഴിമാറിയെങ്കിലും ഇടുക്കിയിൽ അതിന്റെ ശേഷിപ്പ് ഇപ്പോഴുമുണ്ട്. ജില്ലയിലെ പ്രബല ഗോത്രവർഗ വിഭാഗമായ മന്നാൻ സമുദായം പിന്തുടർന്നു വരുന്നത് രാജഭരണമാണ്. കാഞ്ചിയാർ പഞ്ചായത്തിലെ കോവിൽ മലയിലാണ് രാജാവിന്റെ ആസ്ഥാനമന്ദിരം. രാമൻ രാജമന്നാനാണ് നിലവിലെ രാജാവ്. ജില്ലയിലെ എല്ലാ മന്നാന്മാരും രാജാവിന്റെ പ്രജകളായാണ് കരുതപ്പെടുന്നത്. രാജാവ് മരിച്ചാൽ സഹോദരീപുത്രനെ പ്രത്യേക ചടങ്ങ് നടത്തി രാജാവായി വാഴിക്കുകയാണ് പതിവ്.
വിളവെടുപ്പ് മഹോത്സവമായ കാലാവൂട്ടും കൂത്തുമാണ് ഇവരുടെ പ്രധാന ആഘോഷം. സ്ത്രീവേഷം കെട്ടിയാണ് പുരുഷന്മാർ കൂത്ത് നടത്തുന്നത്. വിളവ് നൽകിയ പ്രകൃതിയോടുള്ള നന്ദിപ്രകാശനമാണ് കാലാവൂട്ട്.
കാഴ്ചയുടെ വിരുന്നും ഐതിഹ്യപ്പെരുമയും
ജില്ലയിലെ മലകളിൽ രാമക്കൽമേടിനുള്ള സ്ഥാനം അദ്വിതീയമാണ്. കേരള - തമിഴ്നാട് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഈ മലയിൽ എത്തിയാൽ ദൃശ്യവിരുന്ന് ആസ്വദിക്കാം. തമിഴ്നാട്ടിലെ കന്പം, ഗൂഡല്ലൂർ, തേവാരം, തേനി തുടങ്ങിയ പട്ടണങ്ങൾ ഇവിടെ നിന്നാൽ കാണാം. ശ്രീരാമനും സീതയും വനവാസത്തിനു പോയപ്പോൾ ഇവിടെയെത്തിയെന്നാണ് ഐതിഹ്യം. ശക്തമായി കാറ്റു വീശുന്ന പ്രദേശമാണിവിടം. മലയുടെ നെറുകയിൽ എത്തിയാൽ രാമക്കല്ല് മുകളിലേക്ക് തലയുയർത്തി നിൽക്കുന്നതും ദർശിക്കാം. ഇതുപോലെ കുടയത്തൂർ വിന്ധ്യൻ മലയുടെ ഭാഗമായ ഇലവീഴാപ്പൂഞ്ചിറയിൽ നിന്നാൽ ചേതോഹരമായ സൂര്യാസ്തമയ ദൃശ്യവും മലങ്കര ജലാശയത്തിന്റെ ദൃശ്യവും നുകരാനാകും.
ജലസ്രോതസും
വന്യജീവി കേന്ദ്രവും
ഇടുക്കിയിലെ മലകൾ പ്രധാന ജലസ്രോതസുകളുടെ ഉത്ഭവകേന്ദ്രം കൂടിയാണ്. പെരിയാർ, മീനച്ചിലാർ, മണിമലയാർ, മൂവാറ്റുപുഴയാർ എന്നിവയുടെ ഉത്ഭവം മലകളിൽനിന്ന് പൊട്ടിയൊഴുകുന്ന നീർച്ചാലുകളാണ്. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടിക്കു സമീപമാണ് ലോകത്ത് അപൂർവമായി കാണുന്ന വരയാടുകളുള്ള രാജമല. ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമാണിത്.
സംസ്ഥാനത്തെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നത് പശ്ചിമഘട്ട മലനിരകളിലാണ്. 7,754 ഹെക്ടർ വിസ്തീർണമുള്ള പെരിയാർ ടൈഗർ റിസർവ്, 9,700 ഹെക്ടർ വരുന്ന ഇരവികുളം ദേശീയ പാർക്ക്, 7,760 ഹെക്ടർ വിസ്തീർണമുള്ള ഇടുക്കി വന്യമൃഗസംരക്ഷണകേന്ദ്രം, 9,044 ഹെക്ടറുള്ള ചിന്നാർ വന്യമൃഗ സംരക്ഷണകേന്ദ്രം എന്നിവ ജൈവവൈവിധ്യത്തിന്റെ കലവറയാണ്.