ആദിവാസി വീട്ടമ്മയുടെ മരണം: പ്രത്യേക സംഘം അന്വേഷിക്കും
1569362
Sunday, June 22, 2025 6:10 AM IST
തൊടുപുഴ: പീരുമേട് തോട്ടാപുരയിൽ ആദിവാസി വീട്ടമ്മ സീത (42)യുടെ മരണത്തിലെ ദുരൂഹത നീക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് ഇടുക്കി എസ്പി ടി.കെ. വിഷ്ണു പ്രദീപ് പറഞ്ഞു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഇതു ലഭിച്ചാൽ എല്ലാ വശവും വിശദമായി അന്വേഷിക്കും. കാട്ടാന ആക്രമണമല്ലെന്ന് കോട്ടയം ഡിഎഫ്ഒ പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഭർത്താവിനോടും മക്കളോടുമൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലേക്കുപോയ സീതയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് ഭർത്താവ് ബിനുവും മക്കളും മൊഴി നൽകിയിരിക്കുന്നത്.
എന്നാൽ, പോസ്റ്റ്മോർട്ടത്തിൽ കൊലപാതകത്തിനു കാരണമായ തെളിവുകളുണ്ടെന്ന സർജന്റെ വെളിപ്പെടുത്തലിനെത്തുടർന്നാണ് സംഭവം വിവാദമായത്. അതേസമയം ഭർത്താവ് ബിനുവും മക്കളും കാട്ടാന ആക്രമണത്തിലാണ് സീത മരിച്ചതെന്ന മൊഴിയിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. സീതയുടെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ഇതുസംബന്ധിച്ച ദുരൂഹത നീക്കാനാകൂ എന്ന വിലയിരുത്തലിലാണ് പോലീസ്.