സ്കൂൾ ഉച്ചഭക്ഷണത്തിലെ പരിഷ്കരണം: മെനു നടപ്പാകുമോയെന്ന് ആശങ്ക
1569548
Monday, June 23, 2025 12:06 AM IST
തൊടുപുഴ: സ്കൂൾ ഉച്ചഭക്ഷണത്തിനായുള്ള മെനു സർക്കാർ പരിഷ്കരിച്ചതോടെ വെട്ടിലായി പ്രധാനാധ്യാപകരും സ്കൂൾ അധികൃതരും. സർക്കാർ നൽകിവരുന്ന തുകകൊണ്ട് നിലവിൽ കുട്ടികൾക്കു നൽകിവന്നിരുന്ന ഉച്ചഭക്ഷണ വിതരണത്തിനുള്ള ചെലവ് കണ്ടെത്താൻ കഴിയാതിരിക്കുന്പോഴാണ് മെനു സർക്കാർ പരിഷ്കരിച്ചതെന്നു പ്രതിപക്ഷ അധ്യാപകസംഘടനകളും പ്രധാനാധ്യാപകരും പറയുന്നു.
എഗ് ഫ്രൈഡ് റൈസ്, ലെമണ് റൈസ്, കാരറ്റ് റൈസ്, മുട്ട അവിയൽ, മുട്ട റോസ്റ്റ് ഉൾപ്പെടെയുള്ള പുതിയ മെനുവാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. എല്ലാ ദിവസവും ഇത്തരത്തിൽ ഉച്ചഭക്ഷണം തയാറാക്കി നൽകണമെങ്കിൽ അധ്യാപകരുടെ പോക്കറ്റ് കാലിയാകുമെന്നതാണ് അവസ്ഥ.
നിലവിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയതിന്റെ പേരിൽ പല പ്രധാനാധ്യാപകരും ഇപ്പോൾത്തന്നെ കടക്കെണിയിലാണ്. പലപ്പോഴും അധ്യാപകർ വ്യാപാര സ്ഥാപനങ്ങളിൽനിന്നും കടമായിട്ടാണ് സാധനങ്ങൾ വാങ്ങുന്നതുതന്നെ. ഇതിനിടെയാണ് പരിഷ്കരിച്ച മെനു അനുസരിച്ചുള്ള ഭക്ഷണം കുട്ടികൾക്ക് നൽകണമെന്ന നിർദേശം വന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും വിഭവങ്ങൾ തയാറാക്കുക എന്നതുതന്നെ വെല്ലുവിളിയാണ്. നിലവിൽ 500 കുട്ടികൾക്ക് ഭക്ഷണം തയാറാക്കാൻ ഒരു പാചകത്തൊഴിലാളി മാത്രമാണുള്ളത്.
ഒരു കുട്ടിക്ക് എൽപി ക്ലാസിൽ 6.78 രൂപയും യുപി മുതൽ 10.17 രൂപയുമാണ് ഉച്ചഭക്ഷണത്തിന് ഒരു ദിവസം സർക്കാർ അനുവദിക്കുന്നത്. വിദ്യാർഥികളുടെ എണ്ണത്തിന് അനുസരിച്ച് നിരക്കിൽ മാറ്റം വരാം. അരി മാവേലി സ്റ്റോറുകളിൽനിന്ന് ലഭിക്കും. പാചകക്കൂലിയും സർക്കാർ നൽകും. പാചകവാതകം, പച്ചക്കറികൾ ഇവ എത്തിക്കാനുള്ള വാഹനക്കൂലിയും ചേർത്താണ് സർക്കാർ വിഹിതം നിശ്ചയിച്ചിരിക്കുന്നത്. ഈ തുക ഉപയോഗിച്ച് കഴിഞ്ഞകാലങ്ങളിൽ ഭക്ഷണ വിതരണം കുറ്റമറ്റതാക്കാൻ അധ്യാപകർ ഏറെ ബുദ്ധിമുട്ടിയിരുന്നു. എങ്കിലും പ്രതിസന്ധികൾക്കിടയിലും കുട്ടികൾക്ക് ഉച്ചഭക്ഷണം മുടങ്ങാതെ നൽകാൻ അധ്യാപകർ പരമാവധി ശ്രമിക്കുകയും ചെയ്തു.
ഇതിനിടെ, സർക്കാർ വിഹിതം കുടിശികയായതോടെ പ്രതിപക്ഷ അധ്യാപക സംഘടന ഹൈക്കോടതിയെ സമീപിച്ചു. കോടതി നിർദേശത്തെത്തുടർന്നാണ് മൂന്നു മാസത്തെ കുടിശിക സർക്കാർ അനുവദിച്ചത്. മെനു പരിഷ്കരണത്തോടെ ഉച്ചഭക്ഷണ വിതരണത്തിന് ചെലവേറുമെന്ന കാര്യം വ്യക്തമാണ്. കഴിഞ്ഞ വർഷം പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് 60 പൈസയുടെ നാമമാത്ര വർധന മാത്രമാണ് സർക്കാർ നടപ്പാക്കിയത്.
സർക്കാർ ഫണ്ട് വർധിപ്പിക്കാൻ തയാറായില്ലെങ്കിൽ ഉച്ചഭക്ഷണ വിതരണ പദ്ധതി വീണ്ടും കോടതി കയറാനും സാധ്യതയേറെയാണ്.
ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ചു തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തിക്കണമെന്നാണ് നിബന്ധന. ഏറ്റവും താഴെ വിദ്യാലയതലത്തിലുള്ള കമ്മിറ്റി മുതൽ ബ്ലോക്ക്, ജില്ലാ, സംസ്ഥാനതല കമ്മിറ്റികൾ രൂപീകരിക്കുകയും യോഗം ചേരുകയും വേണം. എന്നാൽ വിദ്യാലയ കമ്മിറ്റികൾ മാത്രമാണ് ഇക്കാര്യത്തിൽ പതിവായി ചേരാറുള്ളതെങ്കിലും ബാധ്യത പലപ്പോഴും പ്രധാനാധ്യാപകന്റെ ചുമലിൽ മാത്രമാണ് വന്നുചേരുക.
മന്ത്രിയുടെ പ്രസ്താവന അപഹാസ്യം: കെപിഎസ്ടിഎ
തൊടുപുഴ: പ്രധാനാധ്യാപകർക്ക് ശന്പളം കൊടുക്കുന്നത് സ്കൂളുകളിൽ ഉച്ചഭക്ഷണം കൊടുക്കാനാണെന്ന് പറയുന്ന മന്ത്രി വിദ്യാഭ്യാസ വകുപ്പിനുതന്നെ നാണക്കേടാണെന്ന് കെപിഎസ്ടിഎ ആരോപിച്ചു. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഉച്ചഭക്ഷണത്തോടൊപ്പം പോഷകാഹാരങ്ങളായി മുട്ട, പാൽ എന്നിവ നൽകി വരികയും എന്നാൽ അതിന്റെ തുക പ്രത്യേകം നൽകാതിരിക്കുകയും സർക്കാർ അനുവദിച്ച നാമമാത്രമായ തുകപോലും മാസങ്ങളോളം കുടിശിക വരുത്തുകയും ചെയ്തതോടെ കെപിഎസ്ടിഎ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കുടിശിക ഉടൻ അനുവദിച്ചില്ലെങ്കിൽ ഉച്ചഭക്ഷണവിതരണം നിർത്തിവയ്ക്കാൻ ഉത്തരവിടേണ്ടി വരുമെന്നാണ് കോടതി വ്യക്തമാക്കിയത്. ഇതേത്തുടർന്ന് മൂന്നു മാസത്തെ കുടിശിക അനുവദിക്കാൻ സർക്കാർ നിർബന്ധിതമായി.
സംസ്ഥാന സർക്കാർ കേന്ദ്രത്തെ പഴിചാരി പ്രഥമാധ്യാപകർക്ക് ഉച്ചഭക്ഷണത്തുക നൽകുന്നതിൽ വരുത്തിയ വീഴ്ചയെ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും കോടതി കർശനമായ നിലപാട് സ്വീകരിക്കുകയും തുക അനുവദിക്കാൻ കഴിയില്ലെങ്കിൽ കേന്ദ്രത്തിന്റെ പദ്ധതി നടത്തേണ്ട ബാധ്യത സംസ്ഥാന സർക്കാരിന് എന്താണെന്ന് ചോദിക്കുകയും ചെയ്തു. മുട്ട, പാൽ എന്നിവയ്ക്ക് പ്രത്യേക തുക അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു. 2024 ജൂണ് മുതൽ മുട്ട, പാൽ എന്നിവയ്ക്ക് യഥാക്രമം ആറ് രൂപ, ലിറ്ററിന് 52 രൂപ എന്ന ക്രമത്തിൽ അനുവദിക്കാൻ സർക്കാർ നിർബന്ധിതമായി.
2017 മുതൽ 2023 മാർച്ച് വരെയുള്ള ഏഴു വർഷം മുട്ട, പാൽ എന്നിവയ്ക്ക് ഒരു രൂപപോലും അധ്യാപകരുടെ ചെലവിൽ ഇതു നടത്തിക്കൊണ്ടുപോയി മേനി നടിക്കുകയാണ് സർക്കാർ ചെയ്തത്. പരിഷ്കരിച്ച മെനു വിദ്യാലയങ്ങളിൽ നടപ്പാക്കി അതു സർക്കാരിന്റെ ഭരണനേട്ടമായി അവതരിപ്പിക്കാമെന്ന ധാരണ ഇനി കേരളത്തിൽ നടപ്പാകില്ലെന്നും സംഘടനാ നേതാക്കൾ പറഞ്ഞു.