ഉപ്പുതറ കൂപ്പ്പാറയിൽ കാട്ടാന ദേഹണ്ഡങ്ങൾ നശിപ്പിച്ചു
1568956
Friday, June 20, 2025 11:41 PM IST
ഉപ്പുതറ: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം കൂപ്പുപാറയിൽ കാട്ടാന കൃഷി നശിപ്പിച്ചു. പാറയിൽ ശോഭന, മുഖാലയിൽ ടോമി ജോസഫ്, മക്കപ്പുഴ എം.എസ്. ബിജു, പറത്താനം ആർ. വിജയൻ, മനയ്ക്കപ്പറമ്പിൽ രോഹിണി എന്നിവരുടെ കൃഷിയാണ് കാട്ടാന നശിപ്പിച്ചത്. തെങ്ങ്, ഏലം, കുരുമുളക്, വാഴ തുടങ്ങിയവ വ്യാപകമായി കാട്ടാന നശിപ്പിച്ചു.
വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ ശോഭനയുടെ മുറ്റത്തിനു സമീപംനിന്ന തെങ്ങ് മറിഞ്ഞു വീഴുന്ന ശബ്ദം കേട്ടാണ് ഇവർ ഉണർന്നത്. ജനലിലൂടെ ആനയെ കണ്ടതോടെ ഭയന്നു വിറച്ചു. താമസിയാതെ ആന അടുത്ത പറമ്പിലേക്ക് പോയെങ്കിലും നേരം വെളുക്കുംവരെ ഉറങ്ങിയില്ല. നേരം പുലർന്ന ശേഷമാണ് കാട്ടാന തങ്ങളുടെ കൃഷിയും നശിപ്പിച്ച വിവരം മറ്റുള്ളവർ അറിഞ്ഞത്. കഴിഞ്ഞ രണ്ടാഴ്ച മുന്പ് കാട്ടാന കൃഷിനശിപ്പിച്ച കാക്കത്തോട്, മാക്കപ്പതാൽ പ്രദേശത്തിന് സമീപമാണ് കൂപ്പുപാറ. ആറ് കിലോമീറ്റർ ദൂരം സൗരവേലി നിർമാണം നടക്കുന്നതിന്റെ പരിധിയിലാണ് വെള്ളിയാഴ്ച പുലർച്ചെ
കാട്ടാന കയറിയത്. ബുധനാഴ്ച രാത്രിയിലും ഈ പ്രദേശത്ത് കാട്ടാന കയറിയെങ്കിലും കാര്യമായ കൃഷി നാശം ഉണ്ടായില്ല. നിർമാണം പൂർത്തിയായ കാക്കത്തോട് പ്രദേശത്തെ സൗര വേലിയിൽ ഇപ്പോഴും വൈദ്യുതി പ്രവഹിക്കുന്നില്ല. വർധിച്ചുവരുന്ന കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നതിൽ വനം വകുപ്പ് അനാസ്ഥ കാട്ടുന്നതായി കർഷകർ ആരോപിച്ചു.
കാട്ടാന ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് സിപിഎം ഉപ്പുതറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച കാക്കത്തോട് ഫോറസ്റ്റ് ഓഫീസ് ഉപരോധിക്കും.
രാവിലെ 10ന് ജില്ലാ കമ്മിറ്റിയംഗം എം.ജെ. വാവച്ചൻ ഉദ്ഘാടനം ചെയ്യും.