കൊലക്കേസ് പ്രതിയെ മാരിയപ്പൻ തേടിയത് ‘ബേങ്ക് സാർ’ റോളിൽ
1569376
Sunday, June 22, 2025 6:10 AM IST
കുമളി: കുമളി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എം. മാരിയപ്പൻ കൊലക്കേസ് പ്രതിയിലേക്കെത്തുന്നതിന് തെരഞ്ഞെടുത്തത് തമിഴ് നാട്ടിലെ ബാങ്ക് ജോലിക്കാരനായി. ബാങ്ക് ലോണ് കർഷകർക്ക് തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് വനമേഖലയിലെ ആളുകളുടെ ഇടയിൽ ഒരാളായി മാറി. തമിഴിൽ ബാങ്ക് ’ ബേങ്കാണ്’.
പെരിയാർ ടൈഗർ റിസർവിനോട് ചേർന്നുള്ള തൊട്ടടുത്ത വനമേഖലയാണ് വരശനാട്. ഫോറസ്റ്റ് ചെക്ക്പോസ്റ്റ് കഴിഞ്ഞ് ചിന്നമന്നൂരിൽനിന്നും കിലോമീറ്റർ താണ്ടിവേണം വരശനാടെത്താൻ. നിരപ്പായ കൃഷിയിടങ്ങളിൽ ഉടനീളം കൃഷിയെന്ന വിധം വൈദ്യുതിക്കായി കൂറ്റൻ കാറ്റാടി യന്ത്രങ്ങളുണ്ട്. അവിടെയും ഇവിടെയുമായി ചെറിയ കടകൾ മാത്രമാണിവിടെയുള്ളത്.
വരശനാട് ചെറിയ ടൗണാണ്. ഇവിടെനിന്നു കാൽനടയായി വനത്തിലൂടെ പെരിയാർ ടൈഗർ റിസർവിലെത്താൻ അധിക ദൂരമില്ല. വരശനാടുനിന്നു പത്ത് കിലോമീറ്റർ ഉള്ളിലേക്ക് മാറിയാണ് കൊലക്കേസ് പ്രതി ഗണേശൻ ഒളിവിൽ കഴിഞ്ഞിരുന്നത്. റോഡില്ല, മൊബൈൽ ഫോണ് റേഞ്ചില്ല, ലാൻഡ് ഫോണ് സംവിധാനമില്ല, വൈദ്യുതി ഇല്ല ആകെ ധർമരാജപുരത്തുള്ളത് ഷീറ്റും ഓലയുംമേഞ്ഞ ഒരു ചെറിയ ചായക്കട മാത്രം. ധർമരാജപുരത്ത് ബ്രാണ്ടി, വാറ്റ്, കഞ്ചാവ് എല്ലാം സുലഭം. പ്രതി ഗണേശൻ ധർമരാജപുരം വിട്ട് ഒരിടത്തും പോകില്ല. അവിടെ നിറയെ കശുവണ്ടിത്തോട്ടമാണ്.
’ബേങ്ക് സാറിന്’ വരശനാട് നല്ല പരിചയമുള്ള സ്ഥലമാണ്. അവിടെ ഫോറസ്റ്റ് വാച്ചറായിരുന്നു. തമിഴ് ഭാഷയും തമിഴ്നാട്ടിലെ കാര്യങ്ങളും നന്നായി അറിയാം. നാലു മാസം മാരിയപ്പൻ പ്രതിയുടെ പിന്നാലെ ഉണ്ടായിരുന്നു. ഒരു സ്നേഹിതന്റെ വീട്ടിൽ താമസിച്ചായിരുന്നു അന്വേഷണം.
ഫോണ് സൗകര്യത്തിനായി ലാൻഡ് ഫോണ് കണക്ഷനുള്ള ഒരാളുടെ പക്കൽനിന്നും വൈഫൈ കണക്ഷനെടുത്തു. ഈ കണക്ഷൻ വഴിയാണ് മേലുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നത്. സിനിമയെ വെല്ലുന്ന ഓപ്പറേഷന്റെ അവസാനം തമിഴ്നാട് പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പ്രതിയെ കീഴടക്കിയത്.
വേഷം മാറിയെത്തിയത് പോലീസാണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാരും തിരിഞ്ഞു. ബലപ്രയോഗം വേണ്ടി വന്നു കേരള പോലീസിന്. മാരിയപ്പൻ വണ്ടിപ്പെരിയാർ സത്രം സ്വദേശിയാണ്.