സെക്രട്ടറിക്കെതിരേ കണ്ടെത്തിയത് ലക്ഷങ്ങളുടെ അഴിമതി; ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു
1569370
Sunday, June 22, 2025 6:10 AM IST
രാജാക്കാട്: അഴിമതി ആരോപണത്തെത്തുടര്‍ന്ന് ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബനേഷ്ഖാനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പൽ ഡയറക്ടറുടേതാണ് നടപടി.
സെക്രട്ടറിയുടെ ചുമതയലുള്ള അസിസ്റ്റന്റ് സെക്രട്ടറി തൊഴിലുറപ്പ് പദ്ധതിയിലും മറ്റ് പദ്ധതികളിലുമായി അഴിമതി നടത്തിയത് ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. ശ്രീകുമാര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി ബനേഷ്ഖാനെ സസ്പെൻഡ് ചെയ്തത്.
ചിന്നക്കനാല്‍ മുന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മധുസൂദനന് ഉണ്ണിത്താനെ സസ്പെൻഡ് ചെയ്തതിനുശേഷം അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ബനേഷ്ഖാന് സെക്രട്ടറിയുടെ അധികചുമതല നല്‍കിയിരുന്നു. പഞ്ചായത്തിന്റെ പദ്ധതി തുക ഉപയോഗിച്ചുള്ള പ്രവൃത്തികൾക്ക് ഇ - ടെൻഡർ സ്വീകരിച്ചിരുന്നില്ല.
അഞ്ച് ലക്ഷം രൂപക്ക് മുകളിലുള്ള പദ്ധതികള്‍ക്കുപോലും ക്വട്ടേഷനായിരുന്നു ക്ഷണിച്ചത്. ലഭിച്ച ക്വട്ടേഷന്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ വയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. സോളാര്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍, മിനിഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ എന്നിവയ്ക്കായി വാങ്ങിയത് നിലവാരം കുറഞ്ഞ ഉപകരണങ്ങളാണ്. അധിക നിരക്കിലുമാണ് സാധനങ്ങള്‍ വാങ്ങിയത്. ഇത്തരത്തില്‍ ഇയാള്‍ നടത്തിയ അഴിമതി അക്കമിട്ട് നിരത്തി പദ്ധതിയുടെ പട്ടിക സഹിതം പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പൽ ഡയറക്ടര്‍ നടപടി സ്വീകരിച്ചത്.
അതേസമയം, അഴിമതി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റിനും അഴിമതിയില്‍ പങ്കുണ്ടെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്. എന്നാല്‍, കോണ്‍ഗ്രസിന്റെ ആരോപണം രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമെന്ന് തെളിഞ്ഞെന്നും തന്റെ പരാതിയിലാണ് നടപടിയെന്ന് ഉത്തരവില്‍ വ്യക്തമാണെന്നും പ്രസിഡന്റ് പറഞ്ഞു.